Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, July 5, 2016

ഐസക് ബാഷെവിസ് സിംഗർ - കാഫ്കയുടെ ഒരു സ്നേഹിതൻ

51OCidUduJL._SX334_BO1,204,203,200_[4]

 

ഫ്രാൻസ്‌ കാഫ്കയുടെ ഒരു പുസ്തകമെങ്കിലും വായിക്കുന്നതിനു വർഷങ്ങൾക്കു മുമ്പു തന്നെ ഞാൻ അദ്ദേഹത്തെക്കുറിച്ച്‌ ജാക്വെസ്‌ കോൺ പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ഒരു സ്നേഹിതനും ഒരു കാലത്ത്‌ യിദ്ദിഷ്‌ നാടകങ്ങളിൽ അഭിനയിച്ചിരുന്നയാളുമായിരുന്നു കോൺ. ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹം നാടകാഭിനയമൊക്കെ നിർത്തിയിരിക്കുന്നു. 1930-ന്റെ തുടക്കം; യിദ്ദിഷ്‌ നാടകത്തിന്‌ കാഴ്ചക്കാർ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ജാക്വെസ്‌ കോൺ ദരിദ്രനും രോഗിയുമായിക്കഴിഞ്ഞിരുന്നു. പരിഷ്കാരിയുടെ മട്ടിൽ ഉടുത്തൊരുങ്ങുന്ന ശീലം ഉപേക്ഷിച്ചിരുന്നില്ലെങ്കിലും വസ്ത്രങ്ങളൊക്കെ മുഷിഞ്ഞതായിരുന്നു. ഇടതുകണ്ണിൽ ഒരൊറ്റക്കണ്ണട, പഴയമട്ടിലുള്ള പൊങ്ങിയ കോളർ, മേൽത്തരം തുകലു കൊണ്ടുള്ള ഷൂസ്‌, രോമത്തൊപ്പി ഇവയൊക്കെയുണ്ടാവും. ദിവസം ചെല്ലുംതോറും കൂനിക്കൂനിവരികയായിരുന്നെങ്കിലും ചുമലു വിരിച്ചുവയ്ക്കാൻ ആവേശത്തോടെയുള്ള യത്നവും നടന്നിരുന്നു. ഒരുകാലത്ത്‌ സ്വർണ്ണനിറമായിരുന്ന മുടിയിൽ അവശേഷിച്ചത്‌ ശൂന്യമായ തലയോട്ടിയിൽ ഒരു പാലം പോലെ കോതിവച്ചിട്ടുണ്ടാവും. ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ സംഭാഷണം പഴയ നാടകക്കാരുടെ മട്ടിൽ ജർമ്മൻ കലർന്ന യിദ്ദിഷിലേക്കു തെന്നിപ്പോകും-വിശേഷിച്ചും തനിക്കു കാഫ്കയുമായുള്ള ബന്ധത്തെക്കുറിച്ചു പറയുമ്പോൾ. അടുത്തകാലത്തായി പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി അയയ്ക്കാൻ തുടങ്ങിയിരുന്നെങ്കിലും അവ തിരസ്കരിക്കുന്ന കാര്യത്തിൽ സകല പത്രാധിപന്മാരും ഏകാഭിപ്രായക്കാരായിരുന്നു. ലെസ്നോതെരുവിലെവിടെയോ ഉള്ള ഒരു കെട്ടിടത്തിന്റെ തട്ടുമ്പുറത്തുള്ള ഒരു മുറിയിലാണ്‌ ആളുടെ വാസം.പകലു മുഴുവൻ ഓക്സിജൻ ടെന്റിൽ കിടന്നിട്ട്‌ രാത്രിയിൽ ഡോൺ ജൂവാനായി പുറത്തിറങ്ങുകയായി എന്നൊരു തമാശ അദ്ദേഹത്തെക്കുറിച്ച്‌ ക്ലബ്ബംഗങ്ങൾക്കിടയിൽ പരന്നിരുന്നു.

ഞങ്ങൾ എന്നും വൈകിട്ട്‌ ക്ലബ്ബിൽ ഒത്തുചേരാറുണ്ടായിരുന്നു. ജാക്വെസ്‌ കോണിനു കടന്നുവരാനായി വാതിൽ സാവധാനം തുറക്കപ്പെടും. ജൂതച്ചേരി സന്ദർശിക്കാൻ ദാക്ഷിണ്യം കാട്ടിയ ഏതോ യൂറോപ്യൻമഹാനുഭാവന്റെ ഭാവമായിരിക്കും മുഖത്ത്‌. വരുന്നവഴി ചുറ്റുപാടുമൊന്നു കണ്ണോടിച്ചിട്ട്‌ അദ്ദേഹം മുഖം ചുളിക്കും; ഈ മത്തിയുടെയും വെളുത്തുള്ളിയുടെയും വിലകുറഞ്ഞ പുകയിലയുടെയുമൊക്കെ മണം തന്റെ അഭിരുചിക്കു ചേർന്നതാവുന്നില്ല എന്നാണതിനർത്ഥം. ചുളിഞ്ഞ പത്രക്കടലാസ്സുകളും നിര തെറ്റിയ ചെസ്കരുക്കളും സിഗരറ്റുകുറ്റികൾ കുത്തിനിറച്ച ആഷ്ട്രേകളും കൊണ്ടു നിറഞ്ഞ മേശകൾക്കു ചുറ്റുമായി ക്ലബ്ബംഗങ്ങൾ സാഹിത്യത്തെക്കുറിച്ച്‌ അന്തമറ്റ ചർച്ചയും നടത്തി ഇരുപ്പുണ്ടാവും. അവരെ അവ്ജ്ഞയോടെ ഒന്നു നോക്കിയിട്ട്‌ ഈ വിഡ്ഡികൾ ഗുണം പിടിക്കാൻ പോകുന്നില്ല എന്ന അർത്ഥത്തിൽ അദ്ദേഹം ഒന്നു തോളു വെട്ടിക്കും. അദ്ദേഹം കടന്നുവരുന്നതു കണ്ണിൽപ്പെടുന്ന നിമിഷം ഞാൻ പോക്കറ്റിൽ കൈയിട്ട്‌ ഒരു സ്ലോട്ടിയുടെ നാണയമെടുത്തുവയ്ക്കും; അതദ്ദേഹം മുറതെറ്റാതെ എന്നോടു കടം വാങ്ങാറുള്ളതാണ്‌.

അന്നു വൈകിട്ട്‌ ജാക്വെസ്‌ കോൺ പതിവിലും ഉല്ലാസവാനായിട്ടാണു കാണപ്പെട്ടത്‌. പോഴ്സലൈൻപല്ലുകൾ വെളിയിൽ കാണുമാറു ചിരിച്ചുകൊണ്ട്‌ അരങ്ങിലെന്നപോലെ ആടിയുലഞ്ഞ്‌ അദ്ദേഹം എന്റെയടുത്തേക്കു വന്നു. വിരൽ നീണ്ട, എല്ലിച്ച കൈ നീട്ടിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു:"ഉദിച്ചുയരുന്ന യുവതാരത്തിനു സുഖം തന്നെയോ?"

"തമാശ തുടങ്ങിക്കഴിഞ്ഞോ?"

"തമാശയല്ല, ഞാൻ കാര്യമായിട്ടുതന്നെ പറഞ്ഞതാണ്‌. എനിക്കില്ലാത്തൊരു സാധനമാണെങ്കിലും പ്രതിഭയുള്ളവരെ കണ്ടാൽ എനിക്കുടനെ മനസ്സിലാകും. 1911-ൽ ഞങ്ങൾ പ്രാഗിൽ നാടകം കളിക്കാൻ ചെല്ലുമ്പോൾ അവിടെയാരും കാഫ്കയെക്കുറിച്ചു കേട്ടിട്ടുകൂടിയില്ല. അന്നദ്ദേഹം അണിയറയിലേക്കു വന്നിരുന്നു. അദ്ദേഹത്തെ കണ്ട നിമിഷം ഞാനിതാ ഒരു മഹാപ്രതിഭയ്ക്കു മുന്നിലാണു നിൽക്കുന്നതെന്ന് എനിക്കു മനസ്സിലായി. പൂച്ച എലിയെ മണത്തറിയുന്നപോലെ എനിക്കതറിയാൻ പറ്റും. ഞങ്ങളുടെ ചങ്ങാത്തം തുടങ്ങുന്നതങ്ങനെയാണ്‌."
ഞാൻ ഈ കഥ പല തവണ പല രൂപത്തിൽ കേട്ടുകഴിഞ്ഞിരിക്കുന്നു; എങ്കിലും അതു വീണ്ടും കേൾക്കേണ്ടിവരുമെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹം എന്റെ മേശയ്ക്കടുത്തു വന്നിരുന്നു. മന്യ,പരിചാരിക,ചായയും ബിസ്കറ്റും കൊണ്ടുവച്ചു. ജാക്വെസ്‌ കോൺ പുരികമുയർത്തി; ആ മഞ്ഞിച്ച കണ്ണുകളുടെ വെള്ളകളിൽ നേർത്ത സിരകളുടെ ചെന്നൂലോടിയിരുന്നു. 'ഇതിനാണോ ഈ പ്രാകൃതന്മാർ ചായ എന്നു പറയുന്നത്‌?' എന്നായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്‌. ഗ്ലാസ്സിലേക്ക്‌ അഞ്ചു നുള്ളു പഞ്ചാരയിട്ടിട്ട്‌ അദ്ദേഹം ചായ ഇളക്കാൻ തുടങ്ങി. തള്ളവിരലും നഖം നീട്ടിവളർത്തിയ ചൂണ്ടുവിരലും കൊണ്ട്‌ ഒരു കഷണം ബിസ്കറ്റു പൊട്ടിച്ചു വായിലിട്ടുകൊണ്ട്‌ അദ്ദേഹം പറഞ്ഞു:"നു ജാ." എന്നുപറഞ്ഞാൽ പോയകാലത്തിന്റെ ഓർമ്മ കൊണ്ട്‌ വയറു നിറയില്ല എന്നും.

ഇതെല്ലാം പക്ഷേ ഒരഭിനയമായിരുന്നു. അദ്ദേഹം ജനിച്ചത്‌ പോളണ്ടിലെ ഒരു കൊച്ചുപട്ടണത്തിൽ ഹസീദുകളുടെ ഒരു കുടുംബത്തിലാണ്‌. ശരിക്കുള്ള പേർ ജാക്വെസ്‌ എന്നല്ല, ജാൻകെൽ എന്നായിരുന്നു. ഏറെക്കാലം പ്രാഗ്‌, വിയന്ന, ബർലിൻ,പാരീസ്‌ എന്ന്വിടങ്ങളിലായിരുന്നു. യിദ്ദിഷ്‌ നാടകവേദിയിലേക്കു വരുന്നതിനു മുമ്പ്‌ അദ്ദേഹം ഫ്രാൻസിലും ജർമ്മനിയിലുമൊക്കെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളാണ്‌. പേരുകേട്ട പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ഷഗാലിന്‌ ബലെവിലിൽ ഒരു സ്റ്റുഡിയോ തേടിപ്പിടിച്ചുകൊടുത്തത്‌ ഇദ്ദേഹമാണ്‌:ഇസ്രായെൽ സാംഗ്‌വില്ലിന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു അദ്ദേഹം. റെയിൻഹാർട്ടിന്റെ ഒരു നാടകത്തിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്‌. കാഫ്കയുടെ മാത്രമല്ല, ജേക്കബ്‌ വാസർമാൻ,സ്റ്റെഫാൻ സ്വെയ്ഗ്‌,റൊമെയ്ൻ റൊളാങ്ങ്‌,ഇലിയാ എഹ്‌റെൻബർഗ്‌,മാർട്ടിൻ ബൂബർ എന്നിവർ തനിക്കയച്ച കത്തുകളും അദ്ദേഹം എനിക്കു കാട്ടിത്തന്നിരുന്നു. അവരൊക്കെ അദ്ദേഹത്തെ സ്നേഹപൂർവ്വം ജാക്വെസ്‌ എന്നാണു വിളിച്ചിരുന്നത്‌. ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തുകഴിഞ്ഞപ്പോൾ താനുമായി ബന്ധം പുലർത്തിയിരുന്ന പ്രശസ്തനടിമാരുടെ ഫോട്ടോകളും കത്തുകളും വരെ അദ്ദേഹം എനിക്കു കാണിച്ചുതന്നിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ജാക്വെസ്‌ കോണിന്‌ ഒരു സ്ലോട്ടി വായ്പ കൊടുക്കുക എന്നതിനർത്ഥം പടിഞ്ഞാറൻ യൂറോപ്പുമായി ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു. അദ്ദേഹം ആ വെള്ളി കെട്ടിയ ചൂരൽ പിടിക്കുന്ന രീതി പോലും വലിയൊരു പുതുമയായിട്ടാണ്‌ എനിക്കു തോന്നിയത്‌. അദ്ദേഹം സിഗരറ്റു വലിച്ചിരുന്നതും ഞങ്ങൾ വാഴ്സാക്കാർ ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായിട്ടായിരുന്നു. വളരെ ഭവ്യതയോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എനിക്കെതിരു പറയേണ്ടിവരുന്ന അപൂർവ്വസന്ദർഭങ്ങളിൽപ്പോലും എനിക്കു വേദന തോന്നാത്തവിധം അദ്ദേഹം അതു സാധിച്ചിരുന്നു. മറ്റെന്തിനെക്കാളുമുപരി എന്നെ ആകർഷിച്ചത്‌ അദ്ദേഹം സ്ത്രീകളോടിടപടുന്ന രീതിയാണ്‌. എനിക്കാണെങ്കിൽ സ്ത്രീകളെ അഭിമുഖീകരിക്കാൻ വളരെ സങ്കോചമായിരുന്നു. അവരുടെ മുന്നിൽ പെട്ടാൽ ലജ്ജ കൊണ്ട്‌ എന്റെ മുഖം ചുവന്നുപോകും; എന്തു ചെയ്യണമെന്ന് ഒരു പിടിയുമുണ്ടാവില്ല. പക്ഷേ അത്തരം സന്ദർഭങ്ങളിലൊക്കെ ജാക്വസ്‌ കോണിന്‌ നല്ല മനസ്സാന്നിദ്ധ്യമായിരുന്നു. എത്ര അവലക്ഷണം പിടിച്ച സ്ത്രീയാകട്ടെ, അവരോട്‌ ഒരു ഭംഗിവാക്കു പറയാനുണ്ടാവും അദ്ദേഹത്തിന്‌. സകലസ്ത്രീകളെയും അദ്ദേഹം മുഖസ്തുതി പറഞ്ഞു വീഴ്ത്തി. അതു പക്ഷേ നിർദ്ദോഷവുമായിരുന്നു. സകലതിന്റെയും രുചിയറിഞ്ഞുകഴിഞ്ഞ ഒരു സുഖാന്വേഷിയുടെ ചെടിച്ച മനോഭാവമായിരുന്നു ഇതിനൊക്കെയടിയിൽ.

എന്നോടു സംസാരിക്കുമ്പോൾ അദ്ദേഹം ഒന്നും ഒളിച്ചിരുന്നില്ല. 'ഞാനിന്ന് ഫലത്തിൽ ഒരു ഷണ്ഡന്റെ അവസ്ഥയിലാണെന്റെ കുട്ടാ. അത്രയ്ക്കുയർന്ന ഒരഭിരുചി ഉണ്ടായിപ്പോയതിന്റെ ഗുണമാണ്‌. വിശന്നിരിക്കുന്നവന്‌ എന്തു കിട്ടിയാലും മതിയല്ലോ. ഒരു സ്ത്രീയും ആകർഷകയായിത്തോന്നാത്ത ഒരവസ്ഥയിൽ ഞാനെത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു ന്യൂനതയും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇതിനാണു ഷണ്ഡത്വം എന്നു പറയുന്നത്‌. മേലുടുപ്പും അടിയുടുപ്പുമൊക്കെ എനിക്കു സുതാര്യമാണ്‌. ചായവും ലേപനവും കൊണ്ട്‌ എന്നെ കബളിപ്പിക്കാനാവില്ല. എന്റെ പല്ലു പോയെന്നതു ശരി തന്നെ; പക്ഷേ ഒരുത്തി വായ തുറന്നാൽ അവളുടെ വയ്പ്പുപല്ല് ഞാൻ കാണിച്ചുതരാം. പറയുമ്പോൾ എഴുത്തിന്റെ കാര്യത്തിൽ കാഫ്കയുടെ പ്രശ്നവും ഇതുതന്നെയായിരുന്നു. എല്ലാ ന്യൂനതകളും,തന്റേതും മറ്റുള്ളവരുടേതും, അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. സാഹിത്യത്തിൽ ഏറിയ ഭാഗവും സൃഷ്ടിക്കുന്നത്‌ സോളായും ഡി അനൺസിയോവും പോലുള്ള ഇടത്തരക്കാരും അബദ്ധക്കാരുമാണല്ലോ. സാഹിത്യത്തിൽ കാഫ്ക കണ്ട അതേ ന്യൂനതകൾ തന്നെ നാടകവേദിയിൽ ഞാനും കണ്ടു. അങ്ങനെയാണ്‌ ഞങ്ങൾ തമ്മിൽ അടുക്കുന്നത്‌. പക്ഷേ വിചിത്രമെന്നു പറയണം, നാടകവേദിയെ വിലയിരുത്തുന്ന കാര്യത്തിൽ കാഫ്ക്‌ യാതൊരു വിവേചനശക്തിയും കാണിച്ചില്ല. ഞങ്ങളുടെ മോശപ്പെട്ട യിദിഷ്‌ നാടകങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തി. അമിതാഭിനയക്കാരി ഒരു നടി, മദാം ഷിസ്സിക്കുമായി അദ്ദേഹം പ്രണയത്തിലുമായി. കാഫ്ക ആ ജന്തുവിനെ സ്നേഹിച്ചുവെന്നും അവളെക്കുറിച്ചു സ്വപ്നം കണ്ടുവെന്നുമൊക്കെ ആലോചിക്കുമ്പോൾ മനുഷ്യനെയും അവന്റെ വ്യാമോഹങ്ങളെയും കുറിച്ചോർത്തു ലജ്ജിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. അതെന്തുമാകട്ടെ, അമരത്വത്തിന്‌ അങ്ങനെ വേർതിരിവൊന്നുമില്ല; ഒരു മഹാനുമായി അടുക്കാനിടയാവുന്നനും അമരത്വത്തിലേക്കു മാർച്ചു ചെയ്യാൻ തരമാകുന്നു, പലപ്പോഴും ഇണങ്ങാത്ത ബൂട്ടുകളിലാണെങ്കിൽപ്പോലും.

ഞാനിങ്ങനെ പിടിച്ചുനിൽക്കുന്നത്‌ എന്തിന്റെ ബലത്തിലാണെന്ന് നിങ്ങൾ ഒരിക്കൽ ചോദിച്ചില്ലേ? അതോ എനിക്കു തോന്നിയതാണോ? ഈ ദാരിദ്ര്യവും രോഗവുമൊക്കെ ഞാൻ എങ്ങനെ സഹിക്കുന്നുവെന്ന്? അതും ആശ വയ്ക്കൻ ഒന്നുമില്ലാത്ത ഞാൻ! നല്ല ചോദ്യം. പഴയനിയമത്തിലെ ഇയ്യോബിന്റെ കഥ ആദ്യമായി വായിക്കുമ്പോൾ ഞാനും ഇതേ ചോദ്യം സ്വയം ചോദിച്ചിരുന്നു. ഇയ്യോബ്‌ ആ ദുരിതങ്ങളൊക്കെ സഹിച്ചുകൊണ്ട്‌ ജീവിച്ചതെന്തിനുവേണ്ടിയായിരുന്നു? എല്ലാം കഴിയുമ്പോൾ തനിക്ക്‌ അന്നുള്ളതിൽക്കൂടുതൽ പെണ്മക്കളും കഴുതകളും ഒട്ടകങ്ങളും ലഭിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ? അല്ല, അത്‌ ആ കളിക്കു വേണ്ടിത്തന്നെയായിരുന്നു. വിധി എന്ന പ്രറ്റ്‌ഹിയോഗിയുമായി ചതുരംഗം കളിക്കുകയാണു നമ്മൾ. അവൻ ഒരു നീക്കം നടത്തുമ്പോൾ നമ്മൾ എതിർനീക്കം നടത്തുന്നു. അവൻ നമ്മളെ മൂന്നു നീക്കങ്ങൾ കൊണ്ട്‌ അടിയറവു പറയിക്കാൻ നോക്കുന്നു; നമ്മൾ അതു ചെറുക്കാനും നോക്കുന്നു. നാം ജയിക്കാൻ പോകുന്നില്ലെന്ന് നമുക്കറിയാം; പക്ഷേ അത്രവേഗം അവനു വഴങ്ങിക്കൊടുക്കാൻ നാം തയ്യാറല്ല. എന്റെ പ്രതിയോഗി ഒരു കടുപ്പക്കാരൻ മാലാഖയാണ്‌. തന്റെ ചെപ്പിലെ സകല വിദ്യകളുമെടുത്ത്‌ അവൻ ജാക്വെസ്‌ കോണിനോടു പൊരുതുകയാണ്‌. ഇതാ മഞ്ഞുകാലമയിരിക്കുന്നു; സ്റ്റൗ കത്തിച്ചാൽപ്പോലും ചൂടു കിട്ടാത്ത സമയം. പക്ഷേ എന്റെ സ്റ്റൗവിൽ തീ കത്തിയിട്ടു മാസങ്ങളായിരിക്കുന്നു. അതൊന്നു നന്നാക്കിത്തരാൻ വീട്ടുടമയ്ക്കു മനസ്സുമില്ല. കൽക്കരി വാങ്ങാൻ എന്റെ കൈയിൽ കാശില്ല. പുറത്തെ അതേ തണുപ്പാണ്‌ എന്റെ മുറിക്കുള്ളിലും. വേനൽക്കു പോലും എന്റെ ജനാലച്ചില്ലുകൾ കിടുകിടുക്കും. ചിലസമയം ഒരു കണ്ടൻപൂച്ച എന്റെ ജനാലയ്ക്കടുത്തുള്ള മേൽക്കൂരയിൽ കയറിനിന്നുകൊണ്ട്‌ പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളെപ്പോലെ മോങ്ങാൻ തുടങ്ങും. പുതച്ചുമൂടിയിട്ടും തണുത്തുമരവിച്ചു കിടക്കുകയായിരിക്കും ഞാൻ. അവൻ മോങ്ങുന്നത്‌ ചക്കിപ്പൂച്ചയ്ക്കു വേണ്ടിയായിരിക്കും; അല്ലെങ്കിൽ വിശന്നിട്ടാവാം. എനിക്കു വേണമെങ്കിൽ ഒരു റൊട്ടിക്കഷണമെടുത്തെറിഞ്ഞുകൊടുത്ത്‌ അവന്റെ വായടയ്ക്കാം; അതുമല്ലെങ്കിൽ അവനെ ആട്ടിയോടിക്കാം. പക്ഷേ ആ ശ്രമത്തിനിടെ ഞാൻ തണുത്തുവിറച്ചു മരിച്ചുപോകും. കയ്യിൽക്കിട്ടാവുന്ന സകല പഴന്തുണിയും, എന്തിന്‌ പഴയ പത്രക്കടലാസ്സു വരെയെടുത്ത്‌ പുതച്ചുമൂടിക്കൊണ്ടാണ്‌ എന്റെ കിടപ്പ്‌-ഒന്നനങ്ങിയാൽ മതി ചെയ്തതൊക്കെ നിഷ്ഫലമാകാൻ.

എന്നാലെന്താ, ചതുരംഗം കളിക്കാനിരിക്കുകയാണെങ്കിൽ അതു കളിക്കാനറിയുന്നവന്റെ കൂടെത്തന്നെ വേണം ചങ്ങാതീ. എനിക്കെന്റെ പ്രതിയോഗിയെ വലിയ ബഹുമാനമാണ്‌. ചിലനേരം ഞാനവന്റെ സാമർത്ഥ്യം കണ്ടു മയങ്ങിപ്പോകാറുണ്ട്‌. അങ്ങു ദൈവരാജ്യത്ത്‌, നമ്മുടെ കൊച്ചുഗോളത്തിന്റെ കാര്യങ്ങൾ നോക്കുന്ന വകുപ്പിൽ, മൂന്നാമത്തെയോ ഏഴാമത്തെയോ വകുപ്പിൽ ഇരിക്കുകയാണവൻ. അവനു കൊടുത്തിട്ടുള്ള പണി ഇതാണ്‌- ജാക്വെസ്‌ കോണിനെ കെണിയിൽ വീഴ്ത്തുക. പക്ഷേ അവന്‌ ഒരു നിർദ്ദേശം കൊടുത്തിട്ടുള്ളതിതാണ്‌: ഭരണി തകർക്കുക, പക്ഷേ വീഞ്ഞു മുഴുവൻ ചോർന്നുപോകാതെ നോക്കണം. അതുതന്നെയാണ്‌ അവൻ ചെയ്തുവച്ചിരിക്കുന്നതും. അവൻ എന്റെ ജീവൻ പോകാതെ നിർത്തിയിരിക്കുന്നത്‌ ഏതുവിധമാണെന്നത്‌ വലിയൊരുത്ഭുതം തന്നെയാണ്‌. പറയാൻ സങ്കോചമുണ്ടെങ്കിലും പറയട്ടെ, എന്തുമാത്രം മരുന്നാണു ഞാൻ കഴിക്കുന്നതെന്നോ! ഒരു മരുന്നുകടക്കാരൻ സ്നേഹിതൻ ഉള്ളതുകൊണ്ട്‌ അതൊക്കെയങ്ങു നടന്നുപോകുന്നു. കിടക്കുന്നതിനു മുമ്പ്‌ ഒന്നൊന്നായി ഗുളികകൾ എടുത്തു വിഴുങ്ങും, വെള്ളം കുടിക്കാതെ; വെള്ളം കുടിച്ചാൽ മൂത്രമൊഴിക്കേണ്ടിവരുമല്ലോ. എനിക്കു മൂത്രാശയരോഗമുതുകൊണ്ട്‌ രാത്രിയിൽ പലതവണ എഴുന്നേൽക്കണം. ഇരുട്ടത്ത്‌ കാന്റിന്റെ സംവർഗ്ഗങ്ങൾക്കു പ്രസക്തിയില്ല; കാലം കാലമല്ല, സ്ഥലം സ്ഥലവുമല്ല. നിങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന ഒരു വസ്തു പൊടുന്നനെ കാണാതാവുന്നു. എന്റെ ഗ്യാസ്‌വിളക്കു കത്തിക്കുക എന്നത്‌ കുറഞ്ഞ പണിയൊന്നുമല്ല. തീപ്പെട്ടികൾ സദാ കാണാതെപോകുന്നു. എന്റെ മച്ചുംപുറം നിറയെ ഭൂതങ്ങളാണ്‌. ഇടയ്ക്കൊക്കെ ഞാൻ അവരിൽ ഒരുത്തനെ വിളിച്ചു പറയാറുണ്ട്‌: എടാ വിനാഗിരീ, വീഞ്ഞിന്റെ മോനേ, നിന്റെയീ വിളയാട്ടമൊക്കെ നിർത്താറായില്ലേ?

കുറച്ചുനാൾ മുമ്പ്‌ പാതിരാത്രിക്ക്‌ ആരോ എന്റെ വാതിലിനു ശക്തിയായി ഇടിക്കുന്നതു കേട്ടു. ഒപ്പം ഒരു പെണ്ണിന്റെ ശബ്ദവും. അവൾ ചിരിക്കുകയാണോ അതോ കരയുകയാണോ എന്ന് എനിക്കു മനസ്സിലായില്ല. 'ആരാവുമത്‌?' ഞാൻ സ്വയം ചോദിച്ചു. 'ലിലിത്‌? നമാ? കെറ്റെയ്‌വ്‌ മിശ്‌രിയുടെ മകൾ മൿനാത്‌?' ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു,'മദാം, നിങ്ങൾക്കു വീടു തെറ്റി.' എന്നിട്ടും അവൾ വാതിലിനിടി നിർത്തിയില്ല. പിന്നെ ഒരു ഞരക്കവും ആരോ താഴെ വീഴുന്ന ശബ്ദവും കേട്ടു. വാതിൽ തുറക്കാൻ എനിക്കു ധൈര്യം വന്നില്ല. ഞാൻ തീപ്പെട്ടി പരതാൻ തുടങ്ങി. ഒടുവിൽ നോക്കുമ്പോൾ അതെന്റെ കൈയിൽത്തന്നെയുണ്ടായിരുന്നു. ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റ്‌ ഗ്യാസ്‌വിളക്കു കത്തിച്ചു. പിന്നെ മേൽക്കുപ്പായവും ചെറുപ്പുമെടുത്തിട്ടു. കണ്ണാടിയിൽ മുഖം കണ്ടപ്പോൾ ഞാൻ വിരണ്ടുപോയി-രോഗിയെപ്പോലെ വിളറി,താടിയും മീശയും വളർന്ന്... ഏതായാലും ഞാൻ ചെന്നു വാതിൽ തുറന്നു. പുറത്തു നിൽക്കുന്നത്‌ ഒരു ചെറുപ്പക്കാരിയാണ്‌; നൈറ്റ്‌ ഗൗണിനു മീതെ വിലകൂടിയ രോമക്കുപ്പായം ധരിച്ച ഒരുവൾ.കാലിൽ ചെരുപ്പില്ല. പേടിച്ചുവിളറി നിൽക്കുകയാണവൾ. നീണ്ടുചുവന്ന മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. 'മദാം, എന്തു പറ്റി?' ഞാൻ ആരാഞ്ഞു.

"ഒരാൾ എന്നെ കൊല്ലാൻ വന്നു. ദവവു ചെയ്ത്‌ എന്നെയൊന്ന് അകത്തുകയറ്റൂ. പുലർച്ചയ്ക്കുതന്നെ ഞാൻ പൊയ്ക്കോളാം."

കൊല്ലാൻ വന്നതാരാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നെവെങ്കിലും അവളുടെ നിൽപ്പു കണ്ടപ്പോൾ വേണ്ടെന്നു വച്ചു. അവൾ കുടിച്ചിട്ടുണ്ടായിരുന്നു. ഞാൻ അവളെ മുറിക്കകത്തു കയറ്റി. അവളുടെ കൈയിൽ വജ്രം പതിച്ച ഒരു വള കിടക്കുന്നതു ഞാൻ ശ്രദ്ധിച്ചു. "മുറി ചൂടു പിടിപ്പിച്ചിട്ടില്ല," ഞാൻ പറഞ്ഞു.

"തെരുവിൽ കിടന്നു മരിക്കുന്നതിനെക്കാൾ ഭേദമാണിത്‌."

അങ്ങനെ മുറിയിൽ ഞങ്ങൾ രണ്ടുപേരുണ്ട്‌. എനിക്കാണെങ്കിൽ ഒരു കട്ടിലേയുള്ളു. ഞാൻ കുടിക്കില്ല-എനിക്കതു തൊട്ടുകൂട-എന്നാൽ എന്റെ ഒരു സ്നേഹിതൻ സമ്മാനിച്ച ഒരു കുപ്പി കൊഞ്ഞ്യാക്‌ ഇരുപ്പുണ്ടായിരുന്നു; കുറച്ചു തണുത്ത ബിസ്ക്കറ്റും. ഒരു ഗ്ലാസ്‌ മദ്യം അകത്തു ചെന്നപ്പോൾ അവൾക്ക്‌ ഒന്നു ജീവൻ വച്ചപോലെ തോന്നി. "മദാം, നിങ്ങൾ ഈ കെട്ടിടത്തിൽ തന്നെയാണോ താമസം?" ഞാൻ ചോദിച്ചു.

"അല്ല, എന്റെ വീട്‌ ഉജസ്ദോവ്സ്കി തെരുവിലാണ്‌."

അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണെന്ന് കണ്ടാലറിയാം. സംസാരത്തിനിടെ അവൾ ഒരു പ്രഭുകുമാരിയാണെന്നും വിധവയാണെന്നും ഞാൻ മനസ്സിലാക്കി. ഇതേ കെട്ടിടത്തിൽത്തന്നെയുള്ള ഒരാളുമായി അവൾക്കു വേഴ്ചയുണ്ട്‌-ഒരു സിംഹക്കുട്ടിയെ ഓമനിച്ചുവളർത്തുന്ന മുരടനൊരുത്തൻ. അയാളും പ്രഭുകുടുംബത്തിൽ പെട്ടയാളായിരുന്നുവെങ്കിലും ഇപ്പോൾ ബഹിഷ്കൃതനായി നടക്കുകയാണ്‌. ഏതോ വധശ്രമക്കേസിൽ ഒരു വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയിട്ടേയുള്ളു. അവളുടെ താമസം അമ്മായിയമ്മയ്യോടൊപ്പമായതിനാൽ അയാൾക്ക്‌ അങ്ങോട്ടു ചെല്ലാൻ പറ്റില്ല. അതിനാൽ അവൾ ഇങ്ങോട്ടു വന്നു കാണും. അന്നു രാത്രി അവർ തമ്മിൽ വഴക്കായി. അയാൾ അവളെ ഉപദ്രവിക്കുകയും തോക്കെടുത്തു ചൂണ്ടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ അവൾ എങ്ങനെയോ അയാളുടെ മുറിയിൽ നിന്നു രക്ഷപെട്ടോടുകയായിരുന്നു. അടുത്ത മുറികളില്ലുള്ളവരാരും അവൾക്കഭയം കൊടുത്തില്ല. അങ്ങനെയാണ്‌ തട്ടുമ്പുറത്തെ എന്റെയീ മുറിയിൽ അവൾ എത്തിപ്പെട്ടത്‌.

"മദാം,"ഞാൻ പറഞ്ഞു,"അയാൾ നിങ്ങളെ തിരഞ്ഞുനടക്കുന്നുണ്ടാവും. അയാൾ ഇങ്ങോട്ടെങ്ങാനുമെത്തിയാലോ? ഞാൻ പണ്ടത്തെപ്പോലെയൊന്നുമല്ല."

"അതിനയാൾ ധൈര്യപ്പെടില്ല," അവൾ പറഞ്ഞു. "അയാൾ പരോളിലല്ലേ? എനിക്കയാളെ മടുത്തു. ദയവു ചെയ്ത്‌ ഈ ഇരുട്ടത്ത്‌ എന്നെ ഇറക്കിവിടരുതേ."

"നാളെ എങ്ങനെ വീട്ടിലെത്തും?" ഞാൻ ചോദിച്ചു.

"എനിക്കൊരു പിടിയുമില്ല," അവൾ പറഞ്ഞു. "പക്ഷേ എനിക്കയാളുടെ കൈ കൊണ്ട്‌ മരിക്കാൻ വയ്യ."

"എന്തായാലും എനിക്കിനി ഉറക്കം വരില്ല. നിങ്ങൾ എന്റെ കിടക്കയിൽ കിടന്നോളൂ. ഞാൻ ഈ കസേരയിൽ കൂടിക്കോളാം," ഞാൻ പറഞ്ഞു.

"അയ്യോ, അതു വേണ്ട! നിങ്ങൾക്കു ചെറുപ്പമല്ലല്ലോ. നിങ്ങൾക്കു നല്ല സുഖമില്ലെന്നും തോന്നുന്നു. ദയവു ചെയ്ത്‌ അവിടെ കിടന്നാട്ടെ. ഞാൻ ഇവിടെ ഇരുന്നോളാം."

കുറേനേരം ഞങ്ങൾ അങ്ങനെ വാശി പിടിച്ചു. ഒടുവിൽ രണ്ടുപേർക്കും കട്ടിലിൽ കൂടാമെന്ന് ഞങ്ങൾ ഒരു ധാരണയിലെത്തി. "ഞാനൊരു സാധുവാണേ," ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു. "വയസ്സായില്ലേ!"
അവൾക്കത്‌ പൂർണ്ണവിശ്വാസമായെന്നും തോന്നി.

ഞാൻ എന്താണു പറഞ്ഞുകൊണ്ടുവന്നത്‌? അതെ, ഒരു പ്രഭുകുമാരിയുമായി ഒരേ കട്ടിലിൽ കിടക്കുകയാണു ഞാൻ. അവളുടെ കാമുകൻ ഏതു നിമിഷവും വാതിൽ തകർത്തു കയറിവരാം. ഞാൻ രണ്ടു വിരിപ്പുകളെടുത്ത്‌ ഞങ്ങൾക്കു മേലിട്ടു. മനസ്സാകെ കലുഷമായിരുന്നതിനാൽ തണുപ്പിന്റെ കാര്യം തന്നെ എന്റെ മനസ്സിൽ നിന്നു പോയി. അതുമല്ല, ഞാൻ അവളുടെ സാമീപ്യം അറിയുന്നുമുണ്ടായിരുന്നു. അവളുടെ ശരീരത്തിൽ നിന്ന് അസാധാരാണമായ ഒരു ഊഷ്മളത പ്രസരിക്കുന്നു. ഞാൻ അതേവരെ അറിഞ്ഞതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു അത്‌. എന്റെ പ്രതിയോഗി സൂത്രത്തിൽ പുതിയൊരു നീക്കം നടത്തുകയാണോ? കഴിഞ്ഞ കുറേ കൊല്ലങ്ങളായി അവൻ എന്നോട്‌ കാര്യമായ കളിക്കൊന്നും വരാതിരിക്കുകയാണ്‌. "നല്ല നീക്കം തന്നെ," ഞാൻ അവനെ അഭിനന്ദിച്ചു."ഒന്നാന്തരം!" അവളുടെ വേഴ്ചക്കാരൻ ആരാണെന്ന് എനിക്കപ്പോൾ മനസ്സിലായി. കോണിയിറങ്ങി പോകുമ്പോൾ ഞാൻ അയാളെ കണ്ടിട്ടുണ്ട്‌-ഒരു കൂറ്റൻ; കൊലപാതകിയുടെ മുഖം. ജാക്വെസ്‌ കോണിനു യോജിച്ച അന്ത്യം തന്നെ-ഒരു പോളിഷ്‌ ഒഥെല്ലോയുടെ കൈ കൊണ്ട്‌ കഥകഴിയുക!

എനിക്കു ചിരി വന്നു. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. ഞാൻ അവളെ അടുക്കിപ്പിടിച്ചപ്പോൾ അവൾ എതിർത്തില്ല. പെട്ടെന്ന് ഒരത്ഭുതം സംഭവിച്ചു. ഞാൻ വീണ്ടുമൊരു പുരുഷനായി! പണ്ടൊരുകാലത്ത്‌, ഒരു വ്യാഴാഴ്ചദിവസം ഒരു കൊച്ചുഗ്രാമത്തിലെ കശാപ്പുകടയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ശാബത്തിന്‌ അറുക്കാൻ നിർത്തിയിരിക്കുന്ന ഒരു കാളയും പശുവും ഇണചേരുന്നതു ഞാൻ കണ്ടു. അവൾ സമ്മതിച്ചതിന്റെ രഹസ്യം എനിക്കിന്നും മനസ്സിലായിട്ടില്ല. അതൊരുപക്ഷേ തന്റെ കാമുകനോടു പകവീട്ടാൻ അവൾ കണ്ട വഴിയാകാം. അവൾ എന്നെ ചുംബിച്ചുകൊണ്ട്‌ കാതിൽ പുന്നാരങ്ങൾ ചൊല്ലി. ആ സമയത്ത്‌ പുറത്ത്‌ കനത്ത കാൽവയ്പ്പുകൾ കേട്ടു. ആരോ വാതിലിൽ മുഷ്ടി ചുരുട്ടിയിടിച്ചു. അവൾ കട്ടിലിൽ നിന്നുരുണ്ടിറങ്ങി തറയിൽ ചെന്നുകിടന്നു. മരിക്കാൻ കിടക്കുന്നവർക്കുള്ള പ്രാർത്ഥന ചൊല്ലാൻ എനിക്കു തോന്നിപ്പോയി എന്നതാണു സത്യം. പക്ഷേ ദൈവത്തിന്റെ മുന്നിൽ ചെല്ലാൻ എനിക്കു ലജ്ജ തോന്നി; അതിലുമുപരി എന്നെ കളിയാക്കി ചിരിക്കുന്ന എന്റെ പ്രതിയോഗിയുടെ മുന്നിൽ നിൽക്കാണാണ്‌ എനിക്കു സങ്കോചം തോന്നിയത്‌. അവനു സന്തോഷിക്കാൻ ഇങ്ങനെയൊരവസരം കൂടി എന്തിനു നൽകണം? മെലോഡ്രാമയ്ക്കു പോൽഉം ഒരതിരൊക്കെയുണ്ട്‌.

വാതിലിനു പിന്നിൽ ആ മൃഗത്തിന്റെ തൊഴി തുടർന്നുകൊണ്ടിരുന്നു. വാതിൽ പൊളിഞ്ഞുവീണില്ല എന്നത്‌ ഒരത്ഭുതമായിത്തന്നെ എനിക്കു തോന്നി. അവൻ അതിന്മേൽ കാലു കൊണ്ടാഞ്ഞിടിച്ചു. കതകു ഞരങ്ങിയെങ്കിലും പിടിച്ചുനിന്നു. പേടിച്ചുവിറയ്ക്കുകയായിരുന്നെങ്കിലും എന്റെയുള്ളിൽ ആരോയിരുന്നു ചിരിച്ചു. അൽപം കഴിഞ്ഞപ്പോൾ ഒച്ചപ്പാടു നിലച്ചു; ഒഥല്ലോ സ്ഥലം വിട്ടിരിക്കുന്നു.

അടുത്തദിവസം രാവിലെ ഞാൻ പ്രഭുകുമാരിയുടെ ഒരു വള കൊണ്ടുപോയി പണയം വച്ച്‌ എന്റെ കഥാനായികയ്ക്ക്‌ ഡ്രസ്സും ഷൂസ്സും വാങ്ങിവന്നു. രണ്ടും പാകമായിരുന്നില്ല; അവൾക്കു പക്ഷേ ഒരു ടാക്സി പിടിക്കാനുള്ള ദൂരമെത്തിയാൽ മതിയായിരുന്നു. ഇടയ്ക്കവളുടെ കാമുകൻ ചാടിവീഴരുതെന്നേയുണ്ടായിരുന്നുള്ളു. എന്തുകാരണത്താലോ അയാൾ അന്നുരാത്രി തന്നെ അപ്രത്യക്ഷനായിരുന്നു. അയാളെ പിന്നെ കണ്ടിട്ടുമില്ല.

പിരിയുന്നതിനു മുമ്പ്‌ അവൾ എന്നെ ഉമ്മവച്ചു; അവളെ ചെന്നുകാണണമെന്ന് നിർബന്ധമായി പറഞ്ഞു. പക്ഷേ ഞാനത്ര വിഡ്ഡിയല്ല; താൽമൂദിൽ പറഞ്ഞിരിക്കുന്നതുപോലെ, അത്ഭുതങ്ങൾ നിത്യസംഭവങ്ങളല്ലല്ലോ.
അറിയാമോ, ഈ വാർദ്ധക്യകാലത്ത്‌ എന്നെ വേട്ടയാടുന്ന അതേ ആശങ്കകൾ തന്നെയാണ്‌ ചെറുപ്പക്കാരനായ കാഫ്കയെ പിന്തുടർന്നിരുന്നതും. താൻ ചെയ്യാനുന്നിയതിലൊക്കെ,രചനയിലാവട്ടെ സ്ത്രീവിഷയത്തിലാവട്ടെ, അവ തടസ്സങ്ങളായി. താൻ തേടിയുഴന്ന പ്രേമം കണ്മുന്നിലെത്തിയപ്പോൾ അദ്ദേഹം അതിനെ വിട്ടു പലായനം ചെയ്തു. ഒരു വരി എഴുതിയെങ്കിൽ അതു വെട്ടിക്കളയുകയും ചെയ്തു. ഓട്ടോ വെയ്നിംഗറും ഇതേ പ്രകൃതക്കാരനായിരുന്നു-ഒരു വിഭ്രാന്തപ്രതിഭ. വിയന്നായിൽ വച്ചാണ്‌ ഞാൻ അദ്ദേഹത്തെ കാണുന്നത്‌. അദ്ദേഹത്തിന്റെ വായിൽ നിന്ന് വിരുദ്ധോക്തികളും ചൊല്ലുകളും ഇങ്ങനെ പ്രവഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു വചനം ഞാനിന്നും മറന്നിട്ടില്ല-'മൂട്ടയെ ദൈവം സൃഷ്ടിച്ചതല്ല!' അതിന്റെ വിവക്ഷ പിടികിട്ടണമെങ്കിൽ നിങ്ങൾ വിയന്നയെ മനസ്സിലാക്കിയിരിക്കണം. എങ്കിൽപ്പിന്നെ മൂട്ടയെ സൃഷ്ടിച്ചതാര്‌?
അല്ലാ, അത്‌ ബാംബർഗല്ലേ! വാത്തിനെപ്പോലെയുള്ള ആ നടപ്പു കണ്ടില്ലേ? കുഴിയിൽ അടങ്ങിക്കിടക്കാത്ത ശവം. ഉറക്കം വരാത്ത ശവങ്ങൽക്കായി ഒരു ക്ലബ്ബു തുറക്കുന്നതിനെക്കുറിച്ച്‌ തന്റെ അഭിപ്രായമെന്താ? ഈയാൾ രാത്രി മൊത്തം എന്തു പരതിനടക്കുകയാണാവോ? കാബറേ കണ്ടിട്ട്‌ ഇയാൾക്കെന്തു വിശേഷം! ഞങ്ങൾ ബർലിനിൽ ആയിരിക്കുമ്പോൾത്തന്നെ ഡോക്ടർമാർ ഇയാളെ കൈയൊഴിഞ്ഞതാണ്‌. എന്നുവച്ച്‌ വേശ്യകളുമായി വെടിപറഞ്ഞുകൊണ്ട്‌ പുലർച്ചെ നാലുമണി വരെ റൊമാണിഷെകഫേയിൽ ഇരിക്കുന്ന പതിവു മുടക്കിയെന്നല്ല. ഒരുദിവസം ഗ്രനാറ്റ്‌ എന്ന നടൻ താനൊരു വിരുന്നു നടത്താൻ പോവുകയാണെന്നു പ്രഖ്യാപിച്ചു: ശരിക്കുമൊരു മദ്യക്കൂത്തു തന്നെ. ബാംബർഗിനും ക്ഷണമുണ്ടായിരുന്നു. വരുന്നവർ ഒരു സ്ത്രീയെയും കൂട്ടണമെന്ന് ഗ്രനാറ്റ്‌ നിഷ്കർഷിച്ചിരുന്നു: ഭാര്യ അല്ലെങ്കിൽ സ്നേഹിത. പക്ഷേ ബാംബർഗിനു രണ്ടുമില്ലായിരുന്നു. അതുകൊണ്ട്‌ അയാൾ എന്തുചെയ്തു? ഒരു വേശ്യയെ വാടകയ്ക്കെടുത്തു. അന്നവിടെ കൂടിയത്‌ എഴുത്തുകാരും പ്രോഫസർമാരും ചിന്തകന്മാരും പിന്നെ പതിവു ബുദ്ധിജീവിസർവ്വാണികളും മാത്രമാണ്‌. എല്ലാവരുടെയും ചിന്ത പോയത്‌ ബാബർഗിന്റെ വഴിക്കുതന്നെ. അവരും വേശ്യകളെ കൂട്ടിയാണു വന്നത്‌. ഞാനും അന്നവിടെ ഉണ്ടായിരുന്നു. എനിക്കു വളരെക്കാലമായി പരിചയമുണ്ടായിരുന്ന പ്രാഗുകാരി ഒരു നടിയോടൊപ്പമാണു ഞാൻ പോയത്‌. നിങ്ങൾക്കു ഗ്രനാറ്റിനെ അറിയാമോ? ഒരു തനി കാടൻ. സോഡാ കുടിക്കുന്നതു പോലെയാണ്‌ അയാൾ കോണ്യാക്‌ കഴിക്കുക. പത്തുമുട്ടയുടെ ഓംലറ്റ്‌ ഒറ്റയിരുപ്പിനു തിന്നും. അതിഥികൾ എല്ലാം എത്തിക്കഴിഞ്ഞപ്പോൾ അയാൾ വസ്ത്രമെല്ലാം ഉരിഞ്ഞുകളഞ്ഞിട്ട്‌ വന്ന വേശ്യകളുമായി കാടന്മാരെപ്പോലെ നൃത്തം വയ്ക്കാൻ തുടങ്ങി. ഇത്‌ തന്റെ സന്ദർശകരെ കാണിക്കാൻ വേണ്ടിമാത്രമായിരുന്നു. ബുദ്ധിജീവികൾ ആദ്യമൊക്കെ കസേരകളിൽ ഉറച്ചിരുന്ന് തുറിച്ചുനോക്കിയതേയുള്ളു. അൽപനേരം കഴിഞ്ഞ്‌ അവർ സെക്സിനെക്കുറിച്ച്‌ ചർച്ച ചെയ്യാൻ തുടങ്ങി: നീത്ഷെ അതു പറഞ്ഞു,ഷോപ്പൻഹോവർ അതു പറഞ്ഞു. അന്നവിടെ നടന്നതിനൊക്കെ സാക്ഷിയാകാത്ത ഒരാൾക്ക്‌ ഈ ജീനിയസ്സുകൾ ഇത്ര അപഹാസ്യരാകുമോ എന്നു വിശ്വസിക്കാൻ പ്രയാസം തോന്നും. ഇതിനിടയിൽ ബാംബർഗിനു സുഖമില്ലാതായി. ആൾ വിളറിവെളുത്തു; കുടുകുടെ വിയർത്തു. 'ജാക്വെസ്‌,' അയാൾ പറയുകയാണ്‌ 'എന്റെ കാര്യം കഴിഞ്ഞു; ചാകാൻ കണ്ടയിടം!' അയാൾക്കു പിത്താശയത്തിന്റെയും വൃക്കകളുടെയും അസുഖമുണ്ടായിരുന്നു. ഞാൻ അയാളെ താങ്ങിയെടുത്ത്‌ ഒരാശുപത്രിയിലെത്തിച്ചു. അതിരിക്കട്ടെ, ഒരു സ്ലോട്ടി വായ്പ തരാമോ?"

"രണ്ടിരിക്കട്ടെ."

"അല്ല, പോംസ്കിബാങ്കു കവർന്ന മട്ടുണ്ടല്ലോ!"

"ഞാനൊരു കഥ വിറ്റു."

"നല്ല കാര്യം. അത്താഴം നമുക്കൊരുമിച്ചാകാം. ഇന്ന് നിങ്ങൾ എന്റെ അതിഥിയാണ്‌."

2

ഞങ്ങൾ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രാംബർഗ്‌ മേശയ്ക്കടുത്തേക്കു വന്നു. കാസരോഗിയെപ്പോലെ ശോഷിച്ച്‌,ആകെ കൂനിക്കൂടിയ ഒരു കൊച്ചു മനുഷ്യൻ. മേത്തരം തുകലു കൊണ്ടുള്ള ഷൂസും മുട്ടോളമെത്തുൻന സ്റ്റോക്കിംഗ്സും ധരിച്ചിട്ടുണ്ട്‌. കൂർത്ത തലയോട്ടിയിൽ നരച്ച മുടിയിഴകൾ ചിലതുണ്ടായിരുന്നു. ഒരു കണ്ണ്‌ മറ്റേതിനെക്കാൾ വലുതായിരുന്നു-ചുവന്നു തുറിച്ച്‌, സ്വന്തം കാഴ്ച കൊണ്ടുതന്നെ വിരണ്ട മട്ടിൽ. എല്ലിച്ച കൈകൾ മേശ മേൽ ഊന്നിനിന്നുകൊണ്ട്‌ കോഴി പനട്ടുന്ന ഒച്ചയിൽ അയാൾ ജാക്വെസിനെ വിളിച്ചു,'ഇന്നലെ ഞാൻ തന്റെ കാഫ്കയുടെ ദുർഗ്ഗം വായിച്ചു; രസമുണ്ട്‌, നല്ല രസമുണ്ട്‌. പക്ഷേ അയാൾ എങ്ങോട്ടാണീ കൊണ്ടുപോകുന്നത്‌? ഇത്ര ദീർഘമായ സ്ഥിതിക്ക്‌ സ്വപ്നമാകാൻ വയ്യ. ദൃഷ്ടാന്തകഥകൾ ഹ്രസ്വമായിരിക്കണം.'

ജാക്വെസ്‌ കോൺ ചവച്ചുകൊണ്ടിരുന്നത്‌ പെട്ടെന്നു വിഴുങ്ങി. 'ഇരിക്ക്‌,' അദ്ദേഹം പറഞ്ഞു.'ഒരു മാസ്റ്റർ നിയമങ്ങളെ അനുസരിക്കണമെന്നില്ല.'

'ഏതു മാസ്റ്ററായാലും അനുസരിക്കേണ്ട ചില നിയമങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ ഒരു നോവലും യുദ്ധവും സമാധാനവും കവിഞ്ഞ്‌ ദീർഘമാകാൻ പാടില്ല. അതു തന്നെ ദീർഘമാണ്‌. വേദപുസ്തകത്തിന്‌ പതിനെട്ടു വാല്യങ്ങളുണ്ടായിരുന്നെങ്കിൽ അതെന്നേ മറവിൽപ്പെട്ടു പോയേനേ.'

'താൽമൂദിന്‌ മുപ്പത്താറു വാല്യങ്ങളുണ്ട്‌; എന്നിട്ടും ജൂതന്മാർ അതു മറന്നിട്ടില്ലല്ലോ.'

'ജൂതന്മാർ ഒരുപാട്‌ ഓർമ്മവയ്ക്കുന്നു. അതാണു നമ്മുടെ ഭാഗ്യദോഷം. നമ്മെ ജറുസലേമിൽ നിന്നടിച്ചിറക്കിയിട്ട്‌ രണ്ടായിരം കൊല്ലമായിരിക്കുന്നു. എന്നിട്ട്‌ നാമിപ്പോൾ അവിടെ കയറിക്കൂടാൻ ശ്രമിക്കുകയാണ്‌. ഭ്രാന്തല്ലാതെന്താ? ആ ഭ്രാന്തിനെ ഒന്നു പ്രതിഫലിപ്പിച്ചാൽ മതിയായിരുന്നു നമ്മുടെ സാഹിത്യം മഹത്തരമാകാൻ. പക്ഷേ നമ്മുടെ സാഹിത്യത്തിന്‌ വല്ലാത്ത സമചിത്തതയാണ്‌. പോകട്ടെ, എന്തിനതൊക്കെ പറയണം.'

നിവർന്നു നിൽക്കാനുള്ള ശ്രമത്തിൽ ബ്രാംബർഗിന്റെ പുരികം ചുളിഞ്ഞു. ആ കൊച്ചുകാലുകൾ പെറുക്കിവച്ചുകൊണ്ട്‌ അയാൾ ഞങ്ങളുടെയടുത്തു നിന്നു പോയി. അയാൾ നേരെ ഗ്രാമഫോണിനടുത്തു ചെന്ന് ഡാൻസിന്റെ ഒരു ഡിസ്ക്കെടുത്തിട്ടു. അയാൾ ഒരു വരി എഴുതിയിട്ട്‌ വർഷങ്ങളായിരിക്കുന്നു എന്ന് ക്ലബ്ബിൽ എല്ലാവർക്കും അറിയാമായിരുന്നു.

ഈ വയസ്സുകാലത്ത്‌ അയാൾ ഡാൻസു പഠിക്കുകയാണ്‌. 'യുക്തിയുടെ എൻട്രോപ്പി' എന്ന പുസ്തകമെഴുതിയ ഡോ.മിഷ്കിന്റെ തത്വശാസ്ത്രമാണത്രെ അതിനു പിന്നിൽ. മനുഷ്യബുദ്ധി പാപ്പരായിപ്പോയിരിക്കുന്നുവെന്നും വികാരതീവ്രതയിലൂടെയേ യഥാർത്ഥജ്ഞാനം ആർജ്ജിക്കാനാവൂ എന്നുമാണ്‌ അയാൾ അയാൾ ആ പുസ്തകത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത്‌.

ജാക്വെസ്‌ കോൺ തലകുലുക്കി:'ചെറുകിടഹാംലറ്റ്‌. കാഫ്കയ്ക്ക്‌ ഒരു ബ്രാംബർഗാവാൻ ഭയമായിരുന്നു. അതുകൊണ്ടാണദ്ദേഹം സ്വയം നശിപ്പിച്ചതും.'

'ആ പ്രഭുകുമാരി പിന്നെ നിങ്ങളെക്കാണാൻ വന്നിരുന്നോ?' ഞാൻ ചോദിച്ചു.

ജാക്വെസ്‌ പോക്കറ്റിൽ നിന്ന് ഒറ്റക്കണ്ണടയെടുത്തു വച്ചു. 'അവൾ വന്നാൽത്തന്നെ എന്താകാൻ? എന്റെ ജീവിതത്തിൽ സകലതും വാക്കുകളായി മാറുകയാണ്‌: വാചകം, വാചകം തന്നെ. ഡോ.മിഷ്കിന്റെ സിദ്ധാന്തവും യഥാർത്ഥത്തിൽ അതുതന്നെ. മനുഷ്യൻ ഒടുവിൽ ഒരു വാചകയന്ത്രമായി മാറും. അവൻ തിന്നുന്നതു വാക്കുകൾ; കുടിക്കുന്നതു വാക്കുകൾ; വിവാഹം കഴിക്കുന്നതു വാക്കുകളെ; ഒടുവിൽ വാക്കുകൾ തിന്ന് അവൻ ആത്മഹത്യയും ചെയ്യും. ഒന്നാലോചിച്ചുനോക്ക്‌,ഗ്രനാറ്റിന്റെ കുടിപ്പാർട്ടിക്ക്‌ ഈ ഡോ.മിഷ്ക്കിനും എത്തിയിരുന്നു. താൻ പ്രസംഗിച്ചുനടക്കുന്നത്‌ പ്രയോഗിച്ചുകാണിക്കാനാണ്‌ ആൾ വന്നത്‌. പക്ഷേ അയാൾ തന്നെ 'വികാരത്തിന്റെ എൻട്രോപ്പി' എഴുതിയാലും അത്ഭുതപ്പെടാനില്ല. ഉവ്വ്‌, അവൾ ഇടയ്ക്കിടെ എന്നെക്കാണാൻ വരാറുണ്ട്‌. അവളും ബുദ്ധിജീവിയായിരുന്നു,പക്ഷേ ബുദ്ധിയില്ലെന്നേയുള്ളു. വാസ്തവം പറഞ്ഞാൽ സ്ത്രീകൾ തങ്ങളുടെ ശരീരത്തിന്റെ ചാരുതകൾ പ്രദർശിപ്പിക്കാൻ എന്തുമാത്രം നിഷ്കർഷ ചെലുത്തുന്നുവോ, അത്ര കുറച്ചേ അവർക്ക്‌ സെക്സ്‌ എന്നാലെന്തെന്നും അറിയൂ. ബുദ്ധിയുടെ കാര്യത്തിലും അവർ അങ്ങനെതന്നെ.'

'മദാം ഷിസിക്കിന്റെ കാര്യം തന്നെയെടുക്കുക. ഒരു ശരീരമല്ലാതെ മറ്റെന്താണവർക്കുണ്ടായിരുന്നത്‌? ഇനി, ഈ ശരീരമെന്താണെന്ന് അവരോടൊന്നു ചോദിച്ചറിയാമെന്നു വച്ചാലോ! ഇന്നവർ വിരൂപയായിരിക്കുന്നു. പ്രാഗിൽ ഞങ്ങളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്ന കാലത്ത്‌ അവരിൽ പിന്നെയും എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നു. ഞാനാണ്‌ അവരോടൊപ്പം പ്രധാനഭാഗം എടുത്തിരുന്നത്‌. ഞങ്ങൾ കുറച്ചു പണമുണ്ടാക്കാൻ വേണ്ടിയാണ്‌ പ്രാഗിലേക്കു ചെന്നത്‌. ഞങ്ങൾ കണ്ടതോ, ഒരു ജീനിയസ്‌ ഞങ്ങളെ കാത്തിരിക്കുന്നതും. ആത്മപീഡനത്തിന്റെ പരകോടിയിലെത്തിയ ഹോമോസാപ്യൻ. കാഫ്ക്ക ജൂതനാകാൻ കൊതിച്ചു; പക്ഷേ അതെങ്ങനെയാണെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു.അദ്ദേഹത്തിനു ജീവിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അതും അദ്ദേഹത്തിനറിയില്ലായിരുന്നു. "ഫ്രാൻസ്‌," ഞാൻ ഒരിക്കൽ അദ്ദേഹത്തോടു പറഞ്ഞു,"നിങ്ങൾ ചെറുപ്പമാണല്ലോ, ഞങ്ങളൊക്കെ ചെയ്യുന്നതു കണ്ടുപഠിക്കൂ." പ്രാഗിൽ എനിക്കറിയാവുന്ന ഒരു വേശ്യാലയമുണ്ടായിരുന്നു. എന്റെ കൂടെ അങ്ങോട്ടു പോരാൻ ഞാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം അന്നുവരെ സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം വിവാഹം കഴിക്കാൻ നിശ്ചയിച്ച പെൺകുട്ടിയെക്കുറിച്ച്‌ ഞാനൊന്നും പറയുന്നില്ല. ബൂർഷ്വാചളിക്കുണ്ടിൽ കഴുത്തറ്റം മുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പരിചയസീമയിൽപ്പെട്ട ജൂതന്മാർക്ക്‌ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു:ജന്റൈൽ ആവുക്‌; അതും ചെക്ക്‌ ജന്റൈൽ അല്ല, ജർമ്മൻ ജന്റൈൽ. ചുരുക്കത്തിൽ ഞാൻ പറഞ്ഞുപറഞ്ഞു അദ്ദേഹത്തെ ഇളക്കി. മുമ്പ്‌ ജൂതന്മാർ പാർത്തിരുന്ന ഒരു ചേരിയുടെ ഇരുണ്ട വഴിയിലൂടെ ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി. വേശ്യാലയത്തിന്റെ കുടിലമായ പടവുകൾ കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ വാതിൽ തുറന്നു. അവിടം ഒരു നാടകരംഗം പോലെയിരുന്നു:വേശ്യകൾ,കൂട്ടിക്കൊടുപ്പുകാർ,കക്ഷികൾ,മദാം. ആ നിമിഷം എന്റെ ഓർമ്മയിൽ നിന്നു മായില്ല. കാഫ്ക്കയ്ക്കു ശരീരം വിറച്ചു. എന്റെ കൈയ്ക്കു പിടിച്ചു വലിച്ചുകൊണ്ട്‌ അദ്ദേഹം പടിയിറങ്ങിയോടി. വീണു കാലൊടിച്ചേക്കുമെന്നു ഞാൻ പേടിച്ചുപോയി. തെരുവിലെത്തിയപ്പോൾ അദ്ദേഹം നിന്നു; എന്നിട്ട്‌ കുട്ടികളെപ്പോലെ ഛർദ്ദിച്ചു. ഞങ്ങൾ മടങ്ങിയത്‌ പഴയൊരു സിനഗോഗിനടുത്തു കൂടിയാണ്‌. അദ്ദേഹം ഗോലേമിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. കാഫ്ക്ക ഗോലേമിന്റെ കഥ വിശ്വസിച്ചിരുന്നു. ഭാവിയിൽ മറ്റൊരു ഗോലേം ഉണ്ടായേക്കാം എന്നുപോലും. ഒരു കളിമൺപിണ്ഡത്തെ ജീവനുള്ള വസ്തുവാക്കി മാറ്റാൻ സമർത്ഥമായ മാന്ത്രികപദങ്ങളുണ്ടായിരിക്കണം. കബാലായിൽ പറയുന്നത്‌ ദൈവം ലോകസൃഷ്ടി നടത്തിയത്‌ പുണ്യപദങ്ങൾ ഉച്ചരിച്ചുകൊണ്ടാണ്‌ എന്നാണല്ലോ. ആദിയിൽ വചനമുണ്ടായിരുന്നു.'

'അതെ, ഇതെല്ലാം വലിയൊരു ചതുരംഗംകളിയാണ്‌. ഇത്രയും കാലം എനിക്കു മരണത്തെ പേടിയായിരുന്നു. ഇന്നിപ്പോൾ കുഴിയുടെ വക്കത്തെത്തിയ സ്ഥിതിയ്ക്ക്‌ എന്റെ പേടിയൊക്കെ മാറിയിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്‌: കളി നീട്ടിക്കൊണ്ടുപോവാനാണ്‌ എന്റെ പ്രതിയോഗി നോക്കുന്നത്‌. അവൻ എന്റെ കരുക്കൾ ഒന്നൊന്നായി അടിച്ചുമാറ്റുകയാണ്‌. ആദ്യം അവൻ എന്നെ നടൻ എന്ന പദവിയിൽ നിന്നു തള്ളിയിട്ടു. പിന്നെ അവൻ എന്നെ പേരിനൊരെഴുത്തുകാരനാക്കി; തൊട്ടുപുറകെ എന്റെ കൈ വഴങ്ങാതെയുമാക്കി. അടുത്ത നീക്കത്തിൽ അവൻ എന്നെ ഷണ്ഡനുമാക്കി. പക്ഷേ എന്നെ അടിയറവു പറയിക്കാൻ ഇനിയും അവനായിട്ടില്ല; അതെനിക്കു നല്ല ബോധ്യമുണ്ട്‌. എനിക്കു ശക്തി പകരുന്നതും ആ വിചാരം തന്നെയാണ്‌. എന്റെ മുറി തണുത്തു കിടക്കുകയാണ്‌-ആയിക്കോട്ടെ; എനിക്കത്താഴമില്ല-അതില്ലെങ്കിൽ ഞാൻ മരിക്കാനൊന്നും പോകുന്നില്ല. അവൻ എന്നെ അട്ടിമറിക്കുമ്പോൾ ഞാൻ അവനെയും അട്ടിമറിക്കുന്നു. കുറച്ചുനാൾ മുമ്പ്‌ ഞാൻ കുറേവൈകി മുറിയിലേക്കു മടങ്ങുകയായിരുന്നു.മഞ്ഞു കനത്തുപെയ്യുന്നു. പെട്ടെന്ന് താക്കോൽ കാണാനില്ലെന്ന് എനിക്കു മനസ്സിലായി. ഞാൻ വീടുനോട്ടക്കാരനെ വിളിച്ചുണർത്തി. അയാളുടെ കൈയിൽ വേറെ താക്കോലുണ്ടായിരുന്നില്ല. അയാളെ വോഡ്ക്ക നാറുന്നുമുണ്ടായിരുന്നു. അയാളുടെ നായ എന്റെ കാലു കടിച്ചുമുറിക്കുകയും ചെയ്തു. മുമ്പൊക്കെയായിരുന്നെങ്കിൽ ഞാൻ മനസ്സുകെട്ടു വീണേനെ. പക്ഷേ ഇത്തവണ ഞാൻ എന്റെ പ്രതിയോഗിയോടു പറഞ്ഞു:'എനിക്കു ന്യൂമോണിയ പിടിക്കണമെന്നാണു തന്റെ ആഗ്രഹമെങ്കിൽ എനിക്കും അതു സമ്മതം തന്നെ.' ഞാൻ ഇറങ്ങിനടന്നു. വിയന്നാസ്റ്റേഷനിൽ ചെന്നിരിക്കാമെന്നാണ്‌ ഞാൻ ആദ്യം കരുതിയത്‌. കാറ്റെന്നെ തൂക്കിയെടുത്തുകൊണ്ടുപോവുക തന്നെയായിരുന്നു. രാത്രിയിൽ ഈ നേരത്തു വണ്ടി കിട്ടാൻ മുക്കാൽ മണിക്കൂറെങ്കിലും ഞാൻ അവിടെ ഇരിക്കേണ്ടിവരും. പോകുന്ന വഴിക്ക്‌ നാടകക്കാരുടെ ക്ലബ്ബിന്റെ ഒരു ജനാലയ്ക്കൽ വെളിച്ചം കണ്ട്‌ ഞാൻ അവിടെച്ചെന്നു കയറിയാലോ എന്നാലോചിച്ചു. അന്നു രാത്രി അവിടെ കഴിക്കാൻ പറ്റിയാലോ? നടക്കല്ലിൽ വച്ച്‌ ചെരുപ്പെന്തിലോ തട്ടി; ഒരു കിലുക്കവും കേട്ടു. ഞാൻ കുനിഞ്ഞ്‌ ഒരു താക്കോൽ പൊക്കിയെടുത്തു; അതെന്റേതായിരുന്നു! ആ കെട്ടിടത്തിന്റെ ഇരുളടഞ്ഞ പടവുകളിൽ നിന്ന് ഒരു താക്കോൽ കണ്ടെടുക്കാനുള്ള സാധ്യത ഒരു കോടിയിൽ ഒന്നുമാത്രമാണ്‌. താൻ തയാറാകുന്നതിനു മുമ്പ്‌ ഞാൻ ജീവൻ വെടിഞ്ഞാലോ എന്ന് എന്റെ പ്രതിയോഗിക്കു ഭയമുള്ളപോലെ തോന്നുന്നു. വിധിവിശ്വാസമെന്നോ? വേണമെങ്കിൽ അങ്ങനെ വിളിച്ചോളൂ.

ഒന്നു ഫോൺ ചെയ്തുവരാമെന്നു പറഞ്ഞുകൊണ്ട്‌ ജാക്വെസ്‌ കോൺ എഴുന്നേറ്റുപോയി. ഞാൻ ബ്രാംബർഗ്‌ നൃത്തം ചെയ്യുന്നതും കണ്ടുകൊണ്ട്‌ അവിടെയിരുന്നു. അയാൾ ഒരു സാഹിത്യക്കാരിസ്ത്രീയുമായി നൃത്തം വയ്ക്കുകയാണ്‌. അയാളുടെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു. അവരുടെ മാറു തലയിണയാക്കി തല ചായ്ച്ചു വച്ചിരിക്കുകയുമാണയാൾ. കക്ഷി ഉറക്കവും നൃത്തവും ഒരുമിച്ചു നടത്തുകയാണെന്നു തോന്നിപ്പോയി. ജാക്വെസ്‌ കോൺ വരാൻ കുറേ നേരമെടുത്തു, ഒന്നു ഫോൺ വിളിക്കാൻ വേണ്ടതിലേറെ നേരം. ഒടുവിൽ അദ്ദേഹം വന്നപ്പോൾ മുഖത്തെ ഒറ്റക്കണ്ണട തിളങ്ങുന്നുണ്ടായിരുന്നു.
'

അടുത്ത മുറിയിൽ ഇരിക്കുന്നത്‌ ആരാണെന്നു വല്ല ഊഹവുമുണ്ടോ?' അദ്ദേഹം ചോദിച്ചു. 'മദാം ഷിസിക്ക്‌! കാഫ്ക്കയുടെ പ്രേമഭാജനം!'

'വാസ്തവം?'

'ഞാൻ അവരോട്‌ നിങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. വരൂ, ഞാൻ പരിചയപ്പെടുത്താം.'

'അതു വേണ്ട.'

'അതെന്തേ? കാഫ്ക്ക സ്നേഹിച്ച ഒരു സ്ത്രീ പരിചയപ്പെടാനർഹ തന്നെയാണ്‌.'

‘എനിക്കത്ര താൽപര്യം തോന്നുന്നില്ല.'

‘നിങ്ങൾക്ക്‌ ലജ്ജയാണ്‌; അതാണു വാസ്തവം. കാഫ്ക്കയും ലജ്ജാശീലനായിരുന്നു-ഒരു സ്കൂൾകുട്ടിയെപ്പോലെ നാണക്കാരൻ. എനിക്കിതുവരെ ഒന്നിലും ലജ്ജ തോന്നിയിട്ടില്ല. ഞാൻ എങ്ങുമെത്താതെ പോയറ്റ്‌ഹും അതുകൊണ്ടുതന്നെയാവാം. ഒരിരുപതു ഗ്രോഷൻ കൂടി വേണമല്ലോ ചങ്ങാതീ, വീട്ടുവാടക കൊടുക്കാനാണ്‌. അതില്ലെങ്കിൽ അങ്ങോട്ടു ചെല്ലാൻ പറ്റില്ല.'

ഞാൻ പോക്കറ്റിൽ നിന്നു കുറേ ചില്ലറയെടുത്തു കൊടുത്തു.

‘ഇത്രയധികമോ! നിങ്ങളിന്ന് ഒരു ബാങ്കു കൊള്ളയടിച്ചിട്ടു വന്നിരിക്കുകയാണെന്നു തോന്നുന്നല്ലോ! നാൽപ്പത്താറു ഗ്രോഷൻ! കോളുതന്നെ! അതിരിക്കട്ടെ, ദൈവം എന്നൊരാളുണ്ടെങ്കിൽ നിങ്ങൾക്കുള്ള പ്രതിഫലം അവൻ തന്നുകൊള്ളും. ഇനിയഥവാ അങ്ങനെയൊരാളില്ലെങ്കിൽപ്പിന്നെ, ജാക്വെസ്‌ കോണിനോട്‌ ഈ കളിയൊക്കെ കളിക്കുന്ന കക്ഷി ആരാവാം?'


Sunday, July 3, 2016

കാഫ്ക - നാലു ചെറിയ കഥകൾ

1309730401_910215_0000000005_album_normal


വിദ്യാർത്ഥി


കഴിഞ്ഞ ഒരാഴ്ചയായി എന്നും വൈകുന്നേരം തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന എന്റെ അയല്ക്കാരൻ എന്നോടു മല്പിടുത്തത്തിനു വരുന്നു. എനിക്കയാൾ അപരിചിതനാണ്‌; ഇന്നേ വരെ ഞാൻ അയാളോടു സംസാരിച്ചിട്ടില്ല. ചുരുക്കം ചില വാക്കുകളേ ഞങ്ങൾ പരസ്പരം വിളിച്ചുപറഞ്ഞിട്ടുള്ളു; അതിനെ ‘സംസാരം’ എന്നു നിങ്ങൾക്കു വിളിക്കാനാവില്ല. ഒരു ‘എന്നാല്പിന്നെ’ ഞങ്ങളുടെ മല്പിടുത്തത്തിന്‌ ആരംഭമിടുന്നു; ‘തെമ്മാടീ!’ ഞങ്ങളിൽ ഒരാൾ മറ്റേയാളുടെ കൂട്ടിപ്പിടുത്തത്തിനടിയിൽ കിടന്ന് ഞരങ്ങുന്നു; ഓർക്കാപ്പുറത്തൊരു കുത്തിനൊപ്പം ‘ഇന്നാ പിടിച്ചോ!’ കൂട്ടു വരുന്നു; ‘നിർത്ത്!’ എന്നതിനർത്ഥം അവസാനം എന്നു തന്നെയാണ്‌; എന്നാൽ അല്പനേരം കൂടി ഞങ്ങളുടെ മല്പിടുത്തം നീണ്ടുപോവുകയും ചെയ്യും. വാതിലിനടുത്തെത്തിക്കഴിഞ്ഞാലും പെട്ടെന്നൊന്നു തിരിഞ്ഞുചാടി എനിക്കൊരു തള്ളു തന്ന് എന്നെ തറയിൽ വീഴ്ത്തുക എന്നതാണ്‌ അയാളുടെ പതിവ്. ഒടുവിൽ തന്റെ മുറിയിൽ എത്തിക്കഴിഞ്ഞാൽ ചുമരു വഴി ഒരു ‘ഗുഡ് നൈറ്റ്’ അയാൾ വിളിച്ചു പറയുന്നു. ഈ പരിചയക്കാരനെ എന്നെന്നേക്കുമായി ഒഴിവാക്കണമെന്നാണ്‌ എന്റെ ആഗ്രഹമെങ്കിൽ അതിന്‌ ഞാൻ ഈ മുറി ഒഴിയുക തന്നെ വേണം; കാരണം, മുറി അടച്ചു കുറ്റിയിടുക എന്നത് ഒരു പരിഹാരമേ അല്ല. ഒരിക്കൽ വായിക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ മുറിയടച്ചു കുറ്റിയിട്ടു; എന്നാൽ എന്റെ അയല്ക്കാരൻ ചെയ്തത് ഒരു മഴു കൊണ്ടുവന്ന് വാതിൽ രണ്ടായി വെട്ടിക്കീറുകയാണ്‌; എന്തെങ്കിലുമൊന്നു കൈയിലെടുത്താൽ പിന്നെയതു താഴെ വയ്ക്കാൻ അയാൾക്കു വല്ലാത്ത വൈഷമ്യമാണ്‌ എന്നതിനാൽ മഴു ഇനി എനിക്കു നേരേ തിരിയുമോ എന്നുപോലും ഞാനന്നു പേടിച്ചുപോയി.

സാഹചര്യങ്ങളോട് ഏതു വിധം പൊരുത്തപ്പെട്ടു പോകണമെന്ന് എനിക്കറിയാം. അയാൾ കയറിവരുന്നത് എന്നും ഒരു നിശ്ചിതസമയത്തായതിനാൽ ആ നേരത്ത് ഞാൻ അധികം ഗൗരവമില്ലാത്ത എന്തെങ്കിലും പണി ചെയ്യാൻ തുടങ്ങി; വേണമെന്നു വന്നാൽ എനിക്കത് പെട്ടെന്നു മാറ്റിവയ്ക്കാമല്ലോ. ഉദാഹരണത്തിന്‌, ഒരു മേശവലിപ്പ് വൃത്തിയാക്കുക, അല്ലെങ്കിൽ എന്തെങ്കിലും പകർത്തിയെഴുതാനുള്ളത് ചെയ്യുക, അതുമല്ലെങ്കിൽ അത്ര പ്രധാനമല്ലാത്ത ഒരു പുസ്തകമെടുത്ത് വായിക്കുക എന്നിങ്ങനെ. എനിക്ക് കാര്യങ്ങൾ ഈ വിധം ക്രമീകരിക്കേണ്ടി വന്നു- അയാൾ വാതില്ക്കൽ പ്രത്യക്ഷപ്പെടേണ്ട താമസം, ഞാൻ സകലതും മാറ്റിവയ്ക്കുന്നു, മേശവലിപ്പു ഞാൻ വലിച്ചടയ്ക്കുന്നു, പേന താഴെയിടുന്നു, പുസ്തകം വലിച്ചെറിയുന്നു; കാരണം, മല്ലു പിടിയ്ക്കാൻ മാത്രമായിട്ടാണ്‌ അയാൾ വരുന്നത്. സ്വയം ബലക്കൂടുതൽ തോന്നുന്ന അവസരമാണെങ്കിൽ ഒഴിഞ്ഞു മാറുന്നതുപോലെ കാണിച്ചുകൊണ്ട് ഞാൻ അയാളെ ഒന്നു പ്രകോപിപ്പിക്കാൻ നോക്കും. ഞാൻ മേശയ്ക്കടിയിൽ നുഴഞ്ഞു കയറും, കസേരയെടുത്ത് അയാളുടെ കാല്ക്കലെറിയും, ദൂരെ മാറി അയാളെ നോക്കി കണ്ണിറുക്കും, ആരെന്നറിയാത്ത ഒരാളെ ഇങ്ങനെ ഏകപക്ഷീയമായി കളിയാക്കുന്നത് അരോചകമാണെന്നറിയാമെങ്കില്ക്കൂടി. മിക്കപ്പോഴും ഇങ്ങനെയൊരു തുടക്കമില്ലാതെ പോരാട്ടത്തിനായി ഞങ്ങളുടെ ഉടലുകൾ തമ്മിലടുക്കുക എന്നതാണുണ്ടാവാറ്‌. അയാൾ വിദ്യാർത്ഥിയാണെന്നും പകലു മുഴുവൻ ഇരുന്നു പഠിക്കുകയാണെന്നും രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുമ്പ് കിട്ടിയ സമയം കൊണ്ട് കുറച്ചു വ്യായാമം ചെയ്യുക എന്നതാണയാളുടെ ഉദ്ദേശ്യമെന്നും തോന്നുന്നു. എന്തായാലും അയാൾക്കെന്നിൽ നല്ലൊരു പ്രതിയോഗിയെയാണ്‌ കിട്ടിയിരിക്കുന്നത്; മറിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ ഇരുവരിലും ബലവും വൈദഗ്ധ്യവും കൂടുതലുള്ളത് എനിക്കാണെന്നു വരാം. അയാൾക്കു പക്ഷേ, സഹനശക്തി കൂടും.


മാലാഖ



ജൂൺ 25. അതികാലത്തു മുതൽ സന്ധ്യയാവുന്നതു വരെ ഞാൻ എന്റെ മുറിയിൽ ചാലിടുകയായിരുന്നു. ജനാല തുറന്നിട്ടിരുന്നു, ഊഷ്മളമായ പകലായിരുന്നു. ഇടുങ്ങിയ തെരുവിൽ നിന്നുള്ള ഒച്ചകൾ ഇടതടവില്ലാതെ അലച്ചു കയറിയിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ നോക്കിനോക്കി മുറിയ്ക്കുള്ളിലെ ഏറ്റവും നിസ്സാരവസ്തു പോലും ഇന്നേരമായപ്പോഴേക്കും എനിക്കു പരിചിതമായിക്കഴിഞ്ഞിരുന്നു. എന്റെ കണ്ണുകൾ ഓരോ ചുമരിലും സഞ്ചാരം നടത്തിക്കഴിഞ്ഞിരുന്നു. തറയിൽ വിരിച്ച പരവതാനിയുടെ അവസാനത്തെ ചുളുക്കും ഞാൻ കാണാതെപോയില്ല, കാലം അതിലേല്പിച്ച ഒരു പാടും ഞാൻ ശ്രദ്ധിക്കാതെ പോയില്ല. എന്റെ വിരലുകൾ എത്ര തവണ മേശപ്പുറത്തിന്റെ അളവെടുത്തുകഴിഞ്ഞു. വീട്ടുടമസ്ഥയുടെ മരിച്ച ഭർത്താവിന്റെ ഫോട്ടോയിൽ നോക്കി ഇടയ്ക്കിടെ ഞാൻ പല്ലു കാണിക്കുക കൂടിച്ചെയ്തുകഴിഞ്ഞു.

സന്ധ്യയടുപ്പിച്ച് ജനാലയ്ക്കലേക്കു നടന്നുചെന്ന്  ഞാനതിന്റെ പടി മേൽ ഇരുന്നു. പിന്നെ, വെറി പിടിച്ച പോലെ നടന്നുകൊണ്ടല്ലാതെ ഇതാദ്യമായി മുറിയ്ക്കുള്ളിലും മച്ചിലേക്കും ഞാനെന്റെ പ്രശാന്തദൃഷ്ടിയെ അലയാൻ വിട്ടു. ഒടുവിൽ, ഒടുവിൽ, ഇന്ദ്രിയങ്ങൾ എന്നെ വഞ്ചിക്കുകയല്ലെങ്കിൽ, ഞാൻ അത്ര മേൽ അസ്വസ്ഥമാക്കിയ ഈ മുറി അനക്കം വച്ചു തുടങ്ങി. കനത്തിലല്ലാതെ പ്ളാസ്റ്റർ പൂശിയ മച്ചിന്റെ വിളുമ്പുകളിൽ നിന്നാണ്‌ പ്രകമ്പനം തുടങ്ങിയത്. അവിടവിടെ നിന്ന് പ്ലാസ്റ്ററിന്റെ ചെറിയ കഷണങ്ങളടർന്ന് തറയിൽ ഇടിച്ചുവീണു. ഞാൻ കൈ നീട്ടിയപ്പോൾ കൈയിലും ചിലതു വന്നുവീണു; തിരിയാൻ കൂടി മിനക്കെടാതെ ഞാനത് തലയ്ക്കു മേൽ കൂടി തെരുവിലേക്കെറിഞ്ഞു. മച്ചിലെ വിള്ളലുകൾക്ക് പ്രത്യേകിച്ചൊരു രൂപം വന്നു തുടങ്ങിയിരുന്നില്ല; എന്നാൽ അങ്ങനെയൊന്നു സങ്കല്പിക്കാൻ എങ്ങനെയോ കഴിഞ്ഞിരുന്നു. എന്നാൽ നീല കലർന്ന ഒരു വയലറ്റുനിറം വെള്ളയുമായി പരക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആ കളികൾ മാറ്റിവച്ചു; മച്ചിന്റെ മദ്ധ്യബിന്ദുവിൽ നിന്ന് (അഴുക്കു പിടിച്ച ഒരു ബൾബ് കുത്തി വച്ചിരുന്ന അവിടം വെളുപ്പായിരുന്നു, തിളങ്ങുന്ന വെളുപ്പായിരുന്നു) അത് പുറത്തേക്കു പടർന്നു. ആ നിറം - അതോ, അതൊരു വെളിച്ചമായിരുന്നോ?- ഇരുണ്ടുതുടങ്ങിയ അരികുകളിലേക്ക് അലയലയായി പരക്കാൻ തുടങ്ങുകയായിരുന്നു. വിദഗ്ധമായി പ്രയോഗിക്കപ്പെടുന്ന ഏതോ ഉപകരണത്തിന്റെ മർദ്ദത്തിൻ കീഴിലെന്നപോലെ പ്ളാസ്റ്റർ അടർന്നു വീഴുന്നുണ്ടെങ്കിലും ഇപ്പോൾ നിങ്ങളതു ശ്രദ്ധിക്കാതായിരിക്കുന്നു. മഞ്ഞയും പൊന്നിന്റെ മഞ്ഞയും നിറങ്ങൾ വയലറ്റിലേക്കു പടർന്നു തുടങ്ങുകയാണ്‌. എന്നു വച്ച് മച്ചിന്‌ ആ നിറങ്ങൾ വന്നുവെന്നല്ല; നിറങ്ങൾ അതിനെ ഏതോ വിധത്തിൽ സുതാര്യമാക്കുകയാണ്‌ ചെയ്തത്; മച്ചു ഭേദിച്ചു പുറത്തു വരാൻ പണിപ്പെടുന്ന ചിലത് അതിനു മുകളിൽ തങ്ങിനില്ക്കുന്നുന്നുണ്ടെന്നു തോന്നി; ഒരു ചലനത്തിന്റെ സൂചനകൾ കണ്ടുതിടങ്ങിരിക്കുന്നു, ഒരു കൈ പുറത്തേക്കു തള്ളിവരുന്നു, ഒരു വെള്ളിവാൾ അതിൽ തൂങ്ങിയാടുന്നു. അതെന്നെ ഉദ്ദേശിച്ചുള്ളതാണ്‌, അതിൽ സംശയം വേണ്ട; എന്റെ മോചനം ലക്ഷ്യം വച്ചുള്ള ഒരു ദർശനത്തിന്‌ അരങ്ങൊരുങ്ങുകയാണ്‌.

എല്ലാം ഒരുക്കിവയ്ക്കാനായി ഞാൻ മേശപ്പുറത്തേക്കു ചാടിക്കയറി; ബൾബ് പിച്ചളഹോൾഡറോടെ പറിച്ചെടുത്ത് ഞാൻ തറയിലേക്കെറിഞ്ഞു; പിന്നെ ചാടിയിറങ്ങിയിട്ട് മേശ തള്ളി ചുമരോരത്തേക്കു മാറ്റിയിട്ടു. പ്രത്യക്ഷപ്പെടാൻ പണിപ്പെടുന്നതെന്താണോ അതിനിനി പരവതാനിയിലേക്ക് ഒരു തടയുമില്ലാതെ വന്നുവീഴുകയും അതിനെന്നോടു പ്രഘോഷിക്കാനുള്ളത് പ്രഘോഷിക്കുകയുമാവാം. ഞാനതു മുഴുമിപ്പിക്കേണ്ട താമസം, മച്ച് പൊട്ടിപ്പിളർന്നു. മങ്ങിയ വെളിച്ചത്തിൽ (അതപ്പോഴും നല്ല ഉയരത്തിലായിരുന്നു) പൊന്നിൻ പട്ടകൾ കൊണ്ട് നീലിച്ച വയലറ്റു നിറത്തിലുള്ള ഉടയാട വാരിക്കെട്ടിയ ഒരു മാലാഖ വെൺപട്ടു പോലെ തിളങ്ങുന്ന കൂറ്റൻ ചിറകുകളിൽ സാവധാനം വന്നിറങ്ങി; ഉയർത്തിയ കൈയിൽ അതൊരു വാൾ നീട്ടിപ്പിടിച്ചിരുന്നു. ‘മാലാഖയാണല്ലേ!’ ഞാൻ മനസ്സിൽ പറഞ്ഞു; ‘ഒരു പകൽ മുഴുവൻ അതെനിക്കു നേരെ പറന്നു വരികയായിരുന്നു; അവിശ്വാസം കൊണ്ട് ഞാൻ അതറിഞ്ഞില്ല. ഇതാ, അതെന്നോടു സംസാരിക്കാൻ പോകുന്നു.’ ഞാൻ കണ്ണുകൾ താഴ്ത്തി നിന്നു. ഞാൻ വീണ്ടും കണ്ണുയർത്തിയപ്പോൾ മാലാഖ അവിടെത്തന്നെയുണ്ടായിരുന്നു, ശരി തന്നെ; വീണ്ടുമടഞ്ഞ മച്ചിൽ അങ്ങുയരെ അതു തൂങ്ങിനില്ക്കുകയാണ്‌; പക്ഷേ അത് ജീവനുള്ള മാലാഖയായിരുന്നില്ല, മറിച്ച്, ഏതോ കപ്പലിന്റെ അണിയത്തുള്ള ചായമടിച്ച മരപ്രതിമയായിരുന്നു; നാവികരുടെ മദ്യശാലകളുടെ മച്ചിൽ നിന്നു തൂങ്ങിക്കിടക്കുന്ന തരത്തിലൊന്ന്, അത്ര തന്നെ.

വാൾപ്പിടി മെഴുകുതിരി കത്തിച്ചു വയ്ക്കാനും ഒലിച്ചിറങ്ങുന്ന മെഴുകിനു തങ്ങി നില്ക്കാനും പാകത്തിൽ നിർമ്മിച്ചതായിരുന്നു. ഞാൻ ബൾബ് പറിച്ചെടുത്തു കളഞ്ഞിരുന്നല്ലോ; എനിക്ക് ഇരുട്ടത്തു നില്ക്കണമെന്നുമുണ്ടായിരുന്നില്ല; ഞാൻ ബാക്കിയുണ്ടായിരുന്ന ഒരു മെഴുകുതിരിയുമെടുത്ത് ഒരു കസേര മേൽ കയറി നിന്നിട്ട് അതു കൊളുത്തി വാൾപ്പിടിയിൽ കുത്തിനിർത്തി; എന്നിട്ട് മാലാഖയുടെ മങ്ങിയ നാളത്തിൻ കീഴിൽ രാത്രി ഏറെ വൈകുവോളം ഞാനിരുന്നു.


ഇസബെല്ല

അടുത്തിടെ, ഒരുദ്യാനത്തിൽ വച്ച്, സാധുക്കളെ സഹായിക്കാൻ വേണ്ടി നടത്തിയ ഒരു ചടങ്ങിനിടെ ഞാൻ ഇസബെല്ലയെ, നരച്ച നിറമുള്ള പുള്ളിക്കുതിരയെ കണ്ടുമുട്ടി; അവൾ ഒരു പ്രൗഢയായിരിക്കുന്നു; ഒരാൾക്കൂട്ടത്തിനിടയിൽ വച്ച് ഞാൻ അവളെ തിരിച്ചറിയണമെന്നില്ല. അവിടെ, അല്പം മാറി, തണുപ്പും തണലുമുള്ള ഒരു പുൽത്തകിടിക്കു ചുറ്റുമായി ചെറിയൊരു ചുള്ളിക്കാടുണ്ടായിരുന്നു; ഒറ്റയടിപ്പാതകൾ നെടുകെയും കുറുകെയും മുറിച്ചുപായുന്ന അവിടം ഇടയ്ക്കൊക്കെ ചെന്നിരിക്കാൻ നല്ലൊരു സ്ഥലമായിരുന്നു. പണ്ടുകാലത്ത് ഈ ഉദ്യാനം എനിക്കു നല്ല പരിചയമായിരുന്നു. ചടങ്ങു മടുത്തപ്പോൾ ഞാൻ ആ ചുള്ളിക്കാടു നോക്കി പോയി. മരങ്ങൾക്കിടയിലേക്കു കാലെടുത്തു വച്ചതും, എതിരെ നിന്ന് നല്ല ഉയരമുള്ള ഒരു സ്ത്രീ എന്റെ നേർക്കു നടന്നു വരുന്നതു ഞാൻ കണ്ടു; അവരുടെ ഉയരം കണ്ട് ഞാനൊന്നു പകച്ചുവെന്നു പറയണം. ഒത്തു നോക്കാൻ മറ്റൊരാളും അടുത്തില്ലാതിരുന്നിട്ടും മറ്റേതു സ്ത്രീയെക്കാളും പല തലപ്പൊക്കം കൂടുതലാണിവർക്കെന്നെനിക്കുറപ്പായിരുന്നു- ആദ്യത്തെ അമ്പരപ്പിൽ പല തലപ്പൊക്കമെന്നത് എണ്ണമറ്റ തലപ്പൊക്കമായി എനിക്കു തോന്നുകയും ചെയ്തു. എന്നാൽ അടുത്തു ചെന്നപ്പോൾ എന്റെ സംശയങ്ങൾ വേഗം മാറിക്കിട്ടി. എന്റെ പഴയ കൂട്ടുകാരി ഇസബെല്ല!  ‘അല്ല, നീ ലായത്തിൽ നിന്നെങ്ങനെ പുറത്തു കടന്നു?’ ‘ഓ, അതത്ര വിഷമമുണ്ടായിരുന്നില്ല. പഴയ കാലത്തിന്റെ ഓർമ്മയ്ക്കായി എന്നെ നിർത്തിയിരിക്കുന്നുവെന്നേയുള്ളു; എന്റെ കാലമൊക്കെ കഴിഞ്ഞു. ആർക്കും ഉപകാരമില്ലാതെ വെറുതേ ലായത്തിൽ നില്ക്കുന്നതിനു പകരം പുറത്തു പോയി ലോകമൊന്നു കണ്ടാൽ കൊള്ളാമെന്നും ആവതുള്ള കാലത്തായാൽ നന്നായിരിക്കുമെന്നും ഞാൻ യജമാനനോടു പറഞ്ഞു ; അതു ബോദ്ധ്യമായപ്പോൾ അദ്ദേഹം മരിച്ചുപോയ തന്റെ ഭാര്യയുടെ പഴയ ഉടുപ്പുകൾ ചിലത് നോക്കിയെടുത്ത് എന്നെ അണിയിക്കുകയും ആശംസകളോടെ എന്നെ യാത്ര അയക്കുകയും ചെയ്യുകയായിരുന്നു.‘ ’നീ എത്ര സുന്ദരിയായിരിക്കുന്നു!‘ അത്ര ആത്മാർത്ഥമായിട്ടല്ലെങ്കിലും തീർത്തും കള്ളമല്ലാതെ ഞാൻ പറഞ്ഞു.


ഒരു ചൈനീസ് പ്രഹേളിക


ഒരിടത്തൊരു ചൈനീസ് പ്രഹേളികയുണ്ടായിരുന്നു, വില കുറഞ്ഞ ഒരു സാധാരണ കളിപ്പാട്ടം; ഒരു പോക്കറ്റ് വാച്ചിനേക്കാൾ വലിപ്പവുമില്ല, അമ്പരപ്പിക്കുന്ന സൂത്രപ്പണികളുമില്ല. പരന്ന ഒരു മരക്കഷണത്തിൽ വെട്ടിയെടുത്ത്, ചുവപ്പു കലർന്ന ഒരു തവിട്ടുനിറം പൂശിയിരിക്കുന്നു; നീലനിറത്തിലുള്ള ചില കുടുക്കുവഴികൾ ഒരു തുളയിൽ ചെന്നവസാനിക്കുന്നു. നീലനിറത്തിൽ തന്നെയുള്ള ഒരു ഗോട്ടി, പെട്ടി തിരിച്ചും കുലുക്കിയും  ഏതെങ്കിലും ഒരു വഴിയിലൂടെ കൊണ്ടുപോയി തുളയിൽ കൊണ്ടു വീഴ്ത്തണം. ഗോട്ടി തുളയിൽ വീണു കഴിഞ്ഞാൽ കളി കഴിഞ്ഞു; വീണ്ടും കളിക്കണമെന്നുണ്ടെങ്കിൽ പെട്ടി കുലുക്കി ഗോട്ടി പുറത്തെടുക്കുകയും വേണം. അർദ്ധഗോളാകൃതിയിൽ കട്ടിച്ചില്ലു കൊണ്ടുള്ള ഒരു മൂടി കൊണ്ടടച്ചാൽ നിങ്ങൾക്കത് പോക്കറ്റിലിട്ട് എവിടെയും കൊണ്ടുപോകാം, എവിടെയും വച്ച് അതു പുറത്തെടുത്തു കളിക്കുകയും ചെയ്യാം.

പണിയില്ലാത്തപ്പോൾ ഗോട്ടി നേരം കളഞ്ഞിരുന്നത് കൈ പിന്നിൽ കെട്ടി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടാണ്‌; ഈ നടത്തം നടത്തിയിരുന്നത് വഴികൾ ഒഴിവാക്കിക്കൊണ്ടുമായിരുന്നു. കളിക്കിടയിൽ വഴികളിലൂടുരുണ്ടുപോയി താൻ വല്ലാതെ മനശ്ശല്ല്യം അനുഭവിക്കുന്നുണ്ടെന്നും കളി നടക്കാത്തപ്പോൾ തുറന്ന മൈതാനത്ത് സ്വസ്ഥത വീണ്ടെടുക്കാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്നുമായിരുന്നു അതിന്റെ അഭിപ്രായം. ചില നേരത്തത് ചില്ലു കൊണ്ടുള്ള കമാനം നോക്കി നില്ക്കാറുണ്ട്; അതു പക്ഷേ വെറും ശീലം കൊണ്ടാണെന്നേയുള്ളു, അങ്ങു മുകളിൽ നിന്ന് എന്തെങ്കിലും ഗ്രഹിച്ചെടുക്കാനുള്ള ഉദ്ദേശ്യം കൊണ്ടൊന്നുമല്ല.  കാലുകൾ കവച്ചു വച്ചുകൊണ്ടാണ്‌ അതു നടക്കുക; ആ ഇടുങ്ങിയ വഴികൾ തനിക്കു പറഞ്ഞതല്ലെന്ന് അതെപ്പോഴും പരാതിയുമായിരുന്നു. അതു സത്യമല്ലാതെയല്ല, കാരണം, വഴികൾ കഷ്ടിച്ചതിനെ കൊള്ളുമെന്നേ ഉണ്ടായിരുന്നുള്ളു; അതു സത്യവുമല്ല, കാരണം, വഴിയുടെ വീതിയ്ക്കു കൃത്യമായി കൊള്ളുന്ന വിധം അത്ര വിദഗ്ധമായി പണിതെടുത്തതാണതിനെ; തീർച്ചയായും വഴികൾ അതിനു സുഖകരമാവണമെന്നുദ്ദേശിച്ചിട്ടുമില്ല; അങ്ങനെയായാൽ അതൊരു പ്രഹേളികയാകാതെ പോവുകയും ചെയ്യുമല്ലോ.


 

Thursday, February 11, 2016

കാഫ്ക - ഗ്യാലറിയിൽ

 

 

1526149_603438859728012_56266867_n


ക്ഷയം പിടിച്ച, ശരീരം ശോഷിച്ച ഒരു സർക്കസുകാരി കാലു വേയ്ക്കുന്നൊരു കുതിരയ്ക്കു മേൽ, ഉത്സാഹത്തിനൊരു തളർച്ചയുമില്ലാത്ത കാണികൾക്കു മുന്നിൽ, കണ്ണിൽച്ചോരയില്ലാത്തൊരു റിംഗ് മാസ്റ്ററുടെ ചാട്ടവാർ ചുഴറ്റലിൻ കീഴിൽ കുതിരപ്പുറത്തു ചാഞ്ഞും ചരിഞ്ഞും കാണികൾക്കു നേർക്കു ചുംബനങ്ങളെറിഞ്ഞും അരയ്ക്കു മേലുലച്ചും വിരാമമെന്നതില്ലാതെ മാസങ്ങൾ തുടർച്ചയായി റിംഗിലോടേണ്ടിവരികയാണെങ്കിൽ, ഓർക്കസ്ട്രയുടെയും വെന്റിലേറ്ററുകളുടെയും നിലയ്ക്കാത്ത ഗർജ്ജനത്തിനൊത്തും, ശരിക്കും ചുറ്റികയടികൾ തന്നെയായ കൈയടികളുടെ ഉയർന്നുതാഴുന്ന താളമകമ്പടിയായും ഇന്നതെന്നറിയാത്ത ഭാവിയിലേക്കനിശ്ചിതമായി നീണ്ടുപോവുകയാണ്‌ ആ പ്രകടനമെങ്കിൽ- എങ്കിൽ ഗ്യാലറിയുടെ മുകളറ്റത്തു നിന്നൊരു ചെറുപ്പക്കാരൻ സീറ്റുകളുടെ നിരകൾക്കിടയിലൂടെ നീണ്ടുകിടക്കുന്ന പടികൾ ഓടിയിറങ്ങിവന്ന് റിംഗിലേക്കു ചാടിക്കയറുകയും, സന്ദർഭോചിതമായ സംഗീതമാലപിക്കുന്ന ഓർക്കസ്ട്രയുടെ കാഹളാരവത്തിനിടയിലൂടെ “നിർത്തൂ!” എന്നലറുകയും ചെയ്യുമായിരുന്നു.

പക്ഷേ ഇങ്ങനെയല്ല കാര്യങ്ങളെന്നതിനാൽ; വെള്ളയും ചുവപ്പും ധരിച്ച സുന്ദരിയായ ഒരു യുവതി, വില്ലാശിപായിമാരുടെ വേഷമിട്ടു നെഞ്ചും വിരിച്ചുനില്ക്കുന്ന സഹായികൾ വകഞ്ഞുമാറ്റിക്കൊടുക്കുന്ന തിരശ്ശീലകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന പോലോടിവരികയാണെന്നതിനാൽ; റിംഗ് മാസ്റ്റർ അവളുടെ ശ്രദ്ധയാകർഷിക്കാനായി ഒരു നായയെപ്പോലെ ചൂളിക്കൊണ്ട് നിശ്വാസങ്ങളുതിർക്കുകയാണവളുടെ നേർക്കെന്നതിനാൽ; തന്റെ ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി അപകടം പിടിച്ചൊരു യാത്രയ്ക്കു പുറപ്പെടുകയാണെന്നപോലെ പുള്ളി കുത്തിയ ആ തവിട്ടുകുതിരയ്ക്കു മേൽ അതീവശ്രദ്ധയോടെ അവളെ എടുത്തിരുത്തുകയാണയാളെന്നതിനാൽ; ചാട്ട വീശി അടയാളം കൊടുക്കാൻ ഇനിയും മനസ്സു വരാതെ നില്ക്കുകയാണയാളെന്നതിനാൽ; ഒടുവിൽ താനറിയാതെയെന്നപോലയാൾ ചാട്ടയൊന്നടിച്ച് അനുമതി കൊടുക്കുകയാണെന്നതിനാൽ; വായും തുറന്ന് കുതിരയ്ക്കൊപ്പമോടുകയാണയാളെന്നതിനാൽ; അവൾ ഓരോ കുതിപ്പെടുക്കുന്നതും കണ്ണു തെറ്റാതുറ്റുനോക്കുകയാണയാളെന്നതിനാൽ; എന്താണവളുടെ വൈദഗ്ധ്യമെന്നന്ധാളിക്കുകയാണെന്നതിനാൽ; സൂക്ഷിക്കണേയെന്ന് ഇംഗ്ളീഷിൽ മുന്നറിയിപ്പുകൾ നല്കുകയാണയാളെന്നതിനാൽ; വളയങ്ങൾ പിടിക്കുന്ന സഹായികളോട് ശ്രദ്ധ തെറ്റിപ്പോകരുതെന്ന് ഉഗ്രശാസന നല്കുകയാണയാളെന്നതിനാൽ; അവൾ ഒടുവിലത്തെ മലക്കം മറിച്ചിൽ എടുക്കുന്നതിനു മുമ്പ് നിശബ്ദമാവാൻ രണ്ടു കൈകളും പൊക്കി ഓർക്കസ്ട്രയോടപേക്ഷിക്കുകയാണയാളെന്നതിനാൽ; അവസാനം നിന്നുവിറയ്ക്കുന്ന കുതിരയുടെ പുറത്തു നിന്ന് കൊച്ചുകുഞ്ഞിനെയെന്ന പോലെ അവളെ എടുത്തിറക്കി, രണ്ടു കവിളത്തും മുത്തം കൊടുത്ത്, ഇത്രയൊന്നും പോരാ സദസ്യരുടെ ഭാഗത്തു നിന്നുള്ള പ്രോത്സാഹനം എന്നൊരു ഭാവം മുഖത്തുവരുത്തുകയാണയാളെന്നതിനാൽ; അവളോ, അയാളുടെ മേൽ താങ്ങി, താനുയർത്തിയ പൊടിപടലത്തിൽ മുങ്ങി, കാൽവിരലൂന്നിനിന്ന്, ഇരുകൈകളും നീട്ടി, തല പിന്നിലേക്കെറിഞ്ഞ്, തന്റെ ആഹ്ളാദത്തിൽ പങ്കു കൊള്ളാൻ സർക്കസ്സുകാരെ മൊത്തം ക്ഷണിക്കുകയാണവളെന്നതിനാൽ- ഇങ്ങനെയാണു കാര്യങ്ങളെന്നതിനാൽ ഗ്യാലറിയുടെ മുകളറ്റത്തിരിക്കുന്ന ആ ചെറുപ്പക്കാരൻ കൈവരിയിൽ മുഖമമർത്തുകയും ഒടുവിലത്തെ മാർച്ചിംഗ് ഗാനത്തിൽ ഒരു ഗാഢസ്വപ്നത്തിലെന്നപോലെ മുങ്ങിപ്പോവുകയും താനറിയാതെ തേങ്ങിക്കരഞ്ഞുപോവുകയും ചെയ്യുന്നു.

(1917)


[ഗ്യാലറിയുടെ കൈവരിയിൽ മുഖമമർത്തി തേങ്ങിക്കരയുന്ന ഈ പ്രേക്ഷകൻ ആരാണ്‌? മനുഷ്യത്വം നഷ്ടപ്പെട്ടൊരു സദസ്സിലെ ഒരേയൊരു മനുഷ്യജീവിയാണോ അയാൾ, ബ്രഹ്മാണ്ഡവിപുലമായ ഒരു പാവക്കൂത്തിന്റെ യാന്ത്രികസ്വഭാവം മനസ്സിലാക്കിയ ഒരേയൊരാൾ? (പൊലിറ്റ്സർ). പ്രവർത്തിക്കാനുള കഴിവു തനിക്കില്ലെന്ന് അയാൾക്കു മനസ്സിലായിരിക്കുന്നുവോ? ഇനി പ്രവർത്തിക്കാൻ അയാൾക്കാഗ്രഹമുണ്ടെങ്കിൽത്തന്നെ, നിസ്സഹായയായ ആ സർക്കസ്സുകാരിയെ ചെന്നു രക്ഷിക്കണമെന്നയാൾക്കുണ്ടെങ്കിൽത്തന്നെ, അങ്ങനെ ഒരു പ്രവൃത്തിക്ക് അയാൾ തുനിഞ്ഞാൽ അത് ആ സർക്കസ്സ് പ്രകടനം മെനഞ്ഞെടുത്തതും, അയാളൊഴിച്ചുള്ളവർക്ക് അനുഭവവുമായ ഒരു (മായിക)യാഥാർത്ഥ്യത്തെ തകിടം മറിക്കുകയല്ലേയുള്ളു? (റെഷ്ക്കെ). ഭാഗഭാക്കാകാതെ മാറിനിന്നു നിരീക്ഷിക്കുന്ന ഒരന്യൻ മാത്രമാണോ പ്രേക്ഷകൻ? കാഴ്ചയുടെ അതിരുകളിലേക്കു തള്ളിനീക്കപ്പെട്ട ഒരു ദയനീയജീവിതത്തിന്റെ നിസ്സഹായതയാണോ അയാൾ വായനക്കാരനു മുന്നിൽ കാട്ടിത്തരുന്നത്? (സ്പാർ). അതോ വന്ധ്യമായ ഒരനുതാപത്തിന്റെ ആവിഷ്ക്കാരം മാത്രമാണോ ആ കണ്ണുനീർ?ഒരു ജീവിതസന്ദർഭത്തിൽ പങ്കാളിയാവുക എന്നത് അതിനെ മനസ്സിലാക്കുന്നതിൽ തടസ്സമാവുകയാണോ?(ബൈൻഡർ)]


Saturday, January 23, 2016

കാഫ്ക- പുതിയ വിളക്കുകൾ

kafka (3)

ഇന്നലെ ഞാൻ ആദ്യമായി ഡയറക്റ്റർമാരുടെ ഓഫീസിൽ പോയിരുന്നു. രാത്രി ഷിഫ്റ്റിലെ ജോലിക്കാർ അവരുടെ ആവശ്യങ്ങളുന്നയിക്കാൻ എന്നെയാണു ചുമതലപ്പെടുത്തിയത്; വിളക്കുകളുടെ പണിയും എണ്ണവിതരണവുമൊക്കെ വളരെ അപര്യാപ്തമായിരുന്നതിനാൽ ഞാൻ അവിടെ ചെന്ന് എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തി പരിഹാരം വാങ്ങി വരണം. ഓഫീസ് ഇന്നതാണെന്ന് ആളുകൾ ചൂണ്ടിക്കാണിച്ചുതന്നു; ഞാൻ കതകിൽ മുട്ടിയിട്ട് കടന്നുചെന്നു. രക്തപ്രസാദം തീരെയില്ലാത്ത, ശോഷിച്ച ഒരു ചെറുപ്പക്കാരൻ വലിയൊരു മേശയ്ക്കു പിന്നിലിരുന്ന് എന്നെ നോക്കിയൊന്നു മന്ദഹസിച്ചു. അയാൾക്കു തലയനക്കം അല്പം കൂടുതലാണ്‌, ശരിക്കും കൂടുതലാണെന്നും പറയണം. എനിക്കിരിക്കാമോ എന്നു തീർച്ചയാക്കാൻ എനിക്കായില്ല; അടുത്ത് ഒഴിഞ്ഞൊരു കസേരയുണ്ടായിട്ടും, ആദ്യം ചെല്ലുമ്പോൾത്തന്നെ കയറിയിരിക്കുന്നത് ഉചിതമാവില്ല എന്ന വിചാരത്താൽ നിന്നുകൊണ്ടു തന്നെയാണ്‌ ഞാൻ കാര്യം മുഴുവൻ അവതരിപ്പിച്ചത്. പക്ഷേ എന്റെ ഈ എളിമകാട്ടൽ തന്നെ ചെറുപ്പക്കാരനെന്തോ മനക്ളേശമുണ്ടാക്കുന്നുണ്ടെന്നത് ഇടയ്ക്കിടെ അയാൾ മുഖം തിരിക്കുന്നതും പിന്നെ എന്റെ നേരെ നോക്കുന്നതും കണ്ടാൽ  വ്യക്തമായിരുന്നു; അല്ലെങ്കിൽപ്പിന്നെ അയാൾ കസേര നേരെ തിരിച്ചിടണം, അതിനയാൾ തയ്യാറുമല്ല. അതേസമയം അത്രയും നേരം ദൂരെ നോക്കിയും കൊണ്ടിരിക്കാൻ, എത്ര മനഃപൂർവം ശ്രമിച്ചിട്ടും അയാൾക്കു കഴിയുന്നുമില്ല; അതിനാൽ പാതിയ്ക്കു വച്ചു മുഖം തിരിച്ചിട്ട് മച്ചിന്മേൽ ഏറുകണ്ണിട്ടു നോക്കുകയുമാണയാൾ; അതു കണ്ടിട്ട് എനിക്കും അങ്ങോട്ടൊന്നു നോക്കാതിരിക്കാൻ പറ്റുന്നില്ല. ഞാൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ അയാൾ സാവധാനം എഴുന്നേറ്റ് എന്റെ മുതുകത്ത് ഒന്നു തട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ശരി, ശരി- ശരി, ശരി’; എന്നിട്ടയാൾ എന്നെ അടുത്തൊരു മുറിയിലേക്കു തള്ളിക്കൊണ്ടുപോയി. കാടു പിടിച്ച താടിയുമായി ഒരു മാന്യദേഹം ഞങ്ങളെ പ്രതീക്ഷിച്ചിട്ടെന്ന പോലെ ( പണി ബാക്കിയുള്ളതിന്റെ ഒരു സൂചനയും മേശപ്പുറത്തു കാണാനില്ല) അവിടെ ഇരിപ്പുണ്ട്; നിറയെ പൂക്കളും ചെടികളുമുള്ള ഒരു കൊച്ചു പൂന്തോട്ടത്തിലേക്കു തുറക്കുന്ന ഒരു ചില്ലുജാലകവും കാണാനുണ്ട്. ചെറുപ്പക്കാരൻ പിറുപിറുത്ത ചുരുക്കം വാക്കുകൾ മതിയായിരുന്നു ആ മാന്യദേഹത്തിന്‌ ഞങ്ങളുടെ വിവിധങ്ങളായ പരാതികൾ പിടികിട്ടാൻ. പെട്ടെന്നെഴുന്നേറ്റു നിന്നുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അപ്പോൾ, എന്റെ-’, അദ്ദേഹം ഒന്നു നിർത്തി; എന്റെ പേരറിയണമെന്നുണ്ടാവും എന്നെനിക്കു ചിന്ത പോയിട്ട് സ്വയം പരിചയപ്പെടുത്താൻ ഞാൻ വായ തുറക്കുമ്പോഴേക്കും അദ്ദേഹം ഇടയ്ക്കു കയറി ഇങ്ങനെ പറഞ്ഞു:‘ അതെയതെ, അതൊക്കെ ശരി തന്നെ, എനിക്കു നിങ്ങളുടെ കാര്യമൊക്കെ അറിയാം- നിങ്ങളുടെ അപേക്ഷ, അല്ലെങ്കിൽ നിങ്ങളുടെ സഹപ്രവർത്തകരുടെയും നിങ്ങളുടെയും അപേക്ഷ, തീർത്തും ന്യായം തന്നെ.ഞാനും ഡയറക്റ്റർ ബോർഡിലെ മറ്റംഗങ്ങളും അതു കാണാതെ പോവുക എന്നതുണ്ടാവില്ല. സ്ഥാപനത്തെക്കാൾ ഞങ്ങളുടെ ജോലിക്കാർക്കാണ്‌ ഞങ്ങൾ ഹൃദയത്തിൽ ഇടം കൊടുക്കുന്നതെന്നു ഞാൻ പറഞ്ഞാൽ നിങ്ങളതു വിശ്വസിക്കണം. അങ്ങനെയല്ലേ വേണ്ടതും? ഒരു സ്ഥാപനം പിന്നെയും കെട്ടിപ്പൊക്കാവുന്നതേയുള്ളു; അതിനു പണച്ചിലവേ വരുന്നുള്ളു; പണം പോയിത്തുലയട്ടെ, ഒരു മനുഷ്യജീവൻ പൊലിഞ്ഞാൽ ഒരു മനുഷ്യജീവൻ പൊലിഞ്ഞതു തന്നെ; പിന്നെ നമുക്കു ബാക്കിയാവുന്നത് ഒരു വിധവയും കുട്ടികളുമാണ്‌. ഹാ! അതു കൊണ്ടല്ലേ, പുതിയ സുരക്ഷാ ഏർപ്പാടുകളെക്കുറിച്ചും, ദുരിതാശ്വാസത്തെക്കുറിച്ചും, സുഖസൗകര്യങ്ങളെക്കുറിച്ചുമുള്ള ഏതൊരു നിർദ്ദേശത്തെയും ഞങ്ങൾ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നതും! അങ്ങനെയൊരു നിർദ്ദേശവുമായി മുന്നോട്ടുവരുന്ന ഏതൊരാളും ഞങ്ങളുടെ സ്വന്തമാളു തന്നെ. അതിനാൽ നിർദ്ദേശങ്ങൾ നിങ്ങൾ ഞങ്ങളെ ഏല്പിച്ചിട്ടു പോവുക; ഞങ്ങൾ അതു സൂക്ഷ്മപരിശോധന ചെയ്യട്ടെ; സമർത്ഥമായ ചെറിയൊരു പുതുമ കൂട്ടിച്ചേർക്കാൻ അതിനായെന്നു വരികിൽ ഒരിക്കലും ഞങ്ങളതു മറച്ചുവയ്ക്കാൻ പോകുന്നില്ല; എല്ലാം പൂർത്തിയായിക്കഴിഞ്ഞാലുടൻ നിങ്ങളുടെ കൂട്ടർക്ക് പുത്തൻ വിളക്കുകൾ കിട്ടുന്നതുമാണ്‌. ഒപ്പം താഴെയുള്ള സഹപ്രവർത്തകരോട് ഇതുകൂടി പറഞ്ഞേക്കൂ: നിങ്ങളുടെ ഖനിയ്ക്കുൾവശം ഒരു സ്വീകരണമുറിയാക്കി മാറ്റിയാലല്ലാതെ ഞങ്ങൾക്കു വിശ്രമമില്ല; ഒന്നാന്തരം തുകലു കൊണ്ടുള്ള ചെരുപ്പുകളും ധരിച്ചുകൊണ്ടാവും അവിടെ നിങ്ങളുടെ അന്ത്യമുണ്ടാവുക എന്നത് ഞങ്ങൾ ഉറപ്പു വരുത്തിയിരിക്കും; അല്ലെങ്കിൽ അങ്ങനെയൊന്നുണ്ടാവുകയുമില്ല. എന്നാൽപ്പിന്നെ, നമുക്കു കാണാം!‘


Friday, January 22, 2016

കാഫ്ക - ദമ്പതിമാർ

fk_doodle_sittingകാഫ്കയുടെ ഒരു സ്കെച്ച്

ബിസിനസ് പൊതുവേ അത്രയ്ക്കു മോശമായതു കാരണം ഓഫീസിലെ ജോലി കഴിഞ്ഞു സമയം കിട്ടിയാൽ ഞാൻ തന്നെ സാമ്പിളുകളുമെടുത്ത് ഇടപാടുകാരെ ചെന്നുകാണാൻ പോകും. പലതിന്റെയും കൂട്ടത്തിൽ കെ.യെ ഒന്നു കാണാൻ പോകണമെന്ന് കുറേ നാളായി ഞാൻ വിചാരിക്കുന്നു; അദ്ദേഹം എന്റെ ഒരു സ്ഥിരം കക്ഷിയായിരുന്ന ആളാണ്‌; പക്ഷേ എനിക്കറിയാത്ത എന്തു കാരണം കൊണ്ടോ കഴിഞ്ഞ ഒരു കൊല്ലമായി ആ ബന്ധം പാടേ നിലച്ചിരിക്കുന്നു. ഈ തരം ഇടർച്ചകൾക്ക് കൃത്യമായിട്ടൊരു കാരണം വേണമെന്നില്ല എന്നതാണു പരമാർഥം; ഒന്നിനും തീർച്ചയില്ലാത്ത ഇപ്പോഴത്തേതുമാതിരി കാലമാണെങ്കിൽ എത്രയും നിസ്സാരമായ എന്തെങ്കിലുമൊന്നു മതി, മനോഭാവം ഒന്നു മാറിയാൽ മതി, കാര്യങ്ങൾ തകിടം മറിയാൻ; അത്രയും നിസ്സാരമായ മറ്റൊരു കാരണം, ഒരു വാക്കു മതി, സകലതും പൂർവസ്ഥിതിയിൽ തിരിച്ചെത്തിക്കാനും. പക്ഷേ കെ.യുടെ മുന്നിൽ എത്തിപ്പെടുക എന്നത് അല്പം വിഷമം പിടിച്ച കാര്യമാണ്‌; ആൾ നല്ല പ്രായമായിരിക്കുന്നു, ആരോഗ്യവും അടുത്ത കാലത്തായി വളരെ മോശമാണ്‌; ബിസിനസ്സിന്റെ കടിഞ്ഞാൺ ഇപ്പോഴും സ്വന്തം കൈകളിൽത്തന്നെയാണെങ്കിലും ഓഫീസിൽ കാണുക ചുരുക്കം; ആളോടു സംസാരിക്കണമെങ്കിൽ വീട്ടിൽ പോയി കാണേണ്ടിവരും; അങ്ങനെയൊരു ബിസിനസ് സന്ദർശനം മാറ്റിവയ്ക്കാൻ നിങ്ങൾക്കു സന്തോഷമേയുണ്ടാവു.

ഇന്നലെ വൈകിട്ട് ആറുമണി കഴിഞ്ഞപ്പോൾ ഞാനെന്തായാലും ഇറങ്ങിപ്പുറപ്പെട്ടു; മനുഷ്യരെ ചെന്നുകാണാൻ പറ്റിയ നേരമല്ല അതെന്നതു ശരിതന്നെ; പക്ഷേ എന്റേതു വ്യക്തിപരമായ സന്ദർശനമൊന്നുമല്ലോ, ബിസിനസ് കാര്യമാണത്. എന്റെ ഭാഗ്യത്തിന്‌ കെ. വീട്ടിൽത്തന്നെയുണ്ടായിരുന്നു; ഭാര്യയുമൊത്ത് പുറത്തുപോയിട്ട് അപ്പോൾത്തന്നെ കയറിവന്നിട്ടേയുള്ളുവെന്നും സുഖമില്ലാതെ കിടക്കുന്ന മകന്റെ മുറിയിലാണവരിപ്പോഴെന്നും ഹാളിൽ വച്ച് എനിക്കറിവു കിട്ടി; അവരെ അവിടെച്ചെന്നു കാണാൻ എന്നോടു പറഞ്ഞു; എനിക്കാദ്യമൊരു മടി തോന്നി; അപ്പോഴേക്കും പക്ഷേ, എനിക്കത്ര ഹിതകരമല്ലാത്ത ഈ സന്ദർശനം എത്രയും വേഗം ഒന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്ന ആഗ്രഹം മേൽക്കൈ നേടുകയും, ഓവർക്കോട്ടും തൊപ്പിയും സാമ്പിളുകളുടെ പെട്ടിയുമൊക്കെയായി ഇരുട്ടടച്ച ഒരു മുറിയും കടന്ന് അധികം വെളിച്ചമില്ലാത്ത മറ്റൊരു മുറിയിൽ ഞാൻ ചെന്നെത്തുകയും ചെയ്തു; ചെറിയൊരു സംഘം അവിടെ കൂടിയിരിക്കുന്നു.

സഹജവാസന കൊണ്ടാവാം, എന്റെ നോട്ടം ആദ്യം ചെന്നു വീണത് എനിക്കു നല്ല പരിചയമുള്ള ഒരു സെയിൽസ് ഏജന്റിന്റെ മേലാണ്‌; ഒരു വിധത്തിൽ എന്റെ പ്രതിയോഗി കൂടിയാണയാൾ. അപ്പോൾ എന്നെക്കാൾ മുമ്പേ അയാളിവിടെ നുഴഞ്ഞുകയറിയിരിക്കുന്നു. രോഗിയുടെ കട്ടിലിനു തൊട്ടരികിൽ താനാണു ഡോക്ടറെന്ന മട്ടിൽ സുഖം പറ്റിയിരിക്കുകയാണയാൾ; ബട്ടണുകൾ തുറന്നിട്ട സുന്ദരൻ ഓവർക്കോട്ട് ചുറ്റിനും പറത്തിവിട്ട് പ്രതാപത്തോടിരിക്കുകയാണയാൾ; എതിരില്ലാത്തതു തന്നെ അയാളുടെ ആ ഔദ്ധത്യം; പനിച്ചുചുവന്ന കവിളുകളുമായി അങ്ങനെ കിടന്ന് ഇടയ്ക്കിടെ അയാളെ നോക്കുമ്പോൾ രോഗിയുടെ മനസ്സിലും ഇതുമാതിരി ഒരു ചിന്തയായിരുന്നിരിക്കണം. കെ.യുടെ മകൻ, അയാളും ചെറുപ്പം വിട്ടിരിക്കുന്നു; അസുഖം കാരണമാവാം, ഒതുക്കാതെ വിട്ട കുറ്റിത്താടിയും വച്ച് എന്റെ പ്രായം വരുന്ന ഒരാൾ. അച്ഛൻ കെ. ഉയരം കൂടി, ചുമലുവിരിവുള്ള ഒരു മനുഷ്യൻ- വിട്ടുമാറാത്ത രോഗം കാരണം ആളാകെ ക്ഷയിച്ച് കുനിഞ്ഞും വേയ്ച്ചും നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി- വന്നുകയറിയപാടേ രോമക്കോട്ടുമിട്ടുകൊണ്ടുതന്നെ മകനോടെന്തോ പിറുപിറുക്കുകയാണ്‌. അദ്ദേഹത്തിന്റെ ഭാര്യ, ഉയരം കുറഞ്ഞ്, ദുർബലയായ ഒരു സ്ത്രീ നല്ല ചുറുചുറുക്കോടെ- അതുപക്ഷേ തന്റെ ഭർത്താവിന്റെ കാര്യത്തിൽ മാത്രമേയുള്ളു, മറ്റുള്ളവരെ അവർ കണക്കിലെടുത്തിട്ടുതന്നെയില്ല- കോട്ടൂരാൻ അദ്ദേഹത്തെ സഹായിക്കുന്നതിൽ വ്യാപൃതയാണ്‌; അവർ തമ്മിൽ ഉയരത്തിലുള്ള കാര്യമായ അന്തരം കാരണം നന്നായി ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ അവർ വിജയം കണ്ടു. യഥാർഥത്തിൽ ബുദ്ധിമുട്ടായത് കെ.യുടെ അക്ഷമയാണെന്നും ശരിക്കു വേണമെങ്കിൽ പറയാം. വിറയ്ക്കുന്ന കൈകൾ കൊണ്ട് നിർത്തില്ലാതെ ചാരുകസേര പരതുകയായിരുന്നല്ലോ അദ്ദേഹം; കോട്ടൂരിക്കഴിഞ്ഞയുടനെ ഭാര്യ അതദ്ദേഹത്തിനു മുന്നിലേക്ക് നിരക്കിയിട്ടു കൊടുത്തു. പിന്നെ അവർ രോമക്കോട്ടുമെടുത്ത് അതിൽ സ്വയം മറഞ്ഞ് പുറത്തേക്കു പോവുകയും ചെയ്തു.

എനിക്കു തോന്നി, ഒടുവിലിതാ എന്റെ അവസരമെത്തിയിക്കുന്നു; അവസരമെത്തിയിട്ടില്ലെന്നും ഇങ്ങനെയൊരു ചുറ്റുപാടിൽ അതൊരിക്കലുമെത്താൻ പോകുന്നില്ലെന്നുമാണ്‌ എനിക്കു തോന്നിയതെന്നു പറയുന്നതാവും ശരി; അതേസമയം എന്തെങ്കിലും ചെയ്യാനുള്ള ഉദ്ദേശ്യം എനിക്കുണ്ടെങ്കിൽ അതിപ്പോൾത്തന്നെ വേണം താനും; കാരണം സമയം പോകുംതോറും ഒരു ബിസിനസ് കൂടിക്കാഴ്ചയ്ക്കനുകൂലമല്ലാത്ത സ്ഥിതിയാവും ഉണ്ടാവാൻ പോവുക; അനന്തകാലത്തോളം ഇവിടെ കുറ്റിയടിച്ചിരിക്കുക എന്നത്, ഏജന്റിന്റെ ഇരുപ്പു കണ്ടിട്ട് അയാൾ അതാണു ചെയ്യാൻ പോകുന്നതെന്നു തോന്നുന്നു, എന്റെ രീതിയല്ല; തന്നെയുമല്ല, ഞാനയാളെ ഗൗനിക്കാനും പോകുന്നില്ല. അതിനാൽ കൂടുതൽ ഉപചാരങ്ങൾക്കൊന്നും നിൽക്കാതെ, മകനുമായിട്ടൊന്നുരണ്ടു വാക്കു പറയാൻ കെ.യ്ക്ക് ഒരാഗ്രഹമുണ്ടെന്നു മനസ്സിലായിട്ടുകൂടി, ഞാനെന്റെ ബിസിനസ്സിന്റെ കാര്യം അവതരിപ്പിക്കാൻ തുടങ്ങി. ദൗർഭാഗ്യത്തിന്‌ എനിക്കൊരു ശീലമുണ്ടായിരുന്നു, പറഞ്ഞുപറഞ്ഞ് ആവേശം കയറിയാൽ- പെട്ടെന്നാവും അതു സംഭവിക്കുക, രോഗി കിടക്കുന്ന ഈ മുറിയിലാവട്ടെ, അതു വളരെപ്പെട്ടെന്നു സംഭവിക്കുകയും ചെയ്തു- ഞാൻ എഴുന്നേറ്റ് നടന്നുകൊണ്ടു സംസാരിക്കും. സ്വന്തം ഓഫീസിൽ തെറ്റു പറയാനില്ലാത്തൊരു ചിട്ടയാണതെങ്കിലും ഒരന്യഗൃഹത്തിലാവുമ്പോൾ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ അത്. എനിക്കു പക്ഷേ സ്വയം നിയന്ത്രിക്കാനായില്ല, എന്റെ പതിവു സിഗരറ്റു കിട്ടാത്തതിനാൽ പ്രത്യേകിച്ചും. പിന്നെ, എല്ലാ മനുഷ്യർക്കുമുള്ളതാണല്ലോ എന്തെങ്കിലുമൊരു ദുശ്ശീലം; ആ ഏജന്റിന്റെ കാര്യം വച്ചു നോക്കുമ്പോൾ എനിക്കു വലിയ നാണക്കേടു തോന്നേണ്ട കാര്യവുമില്ല. ഉദാഹരണത്തിന്‌ അയാളുടെ ഈ പെരുമാറ്റത്തെക്കുറിച്ചെന്തു പറയണം: തന്റെ കാൽമുട്ടിൽ വച്ചിരിക്കുകയാണ്‌ അയാൾ തന്റെ തൊപ്പി; ഇടയ്ക്കിടെ അയാൾ അതു പിടിച്ചു ഞെക്കുന്നുമുണ്ട്; പിന്നെക്കാണാം, പെട്ടെന്നതെടുത്ത് തന്റെ തലയിൽ വെച്ചമർത്തുകയാണയാൾ; അടുത്ത നിമിഷം അയാൾ അതൂരുന്നുണ്ടെന്നതു ശരിതന്നെ; എന്നാൽക്കൂടി ഒന്നുരണ്ടു സെക്കന്റു നേരത്തേക്ക് അതയാളുടെ തലയിലിരിക്കുന്നുണ്ട്; ഈ നാടകം ഇടയ്ക്കിടെ അയാൾ ആവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം പെരുമാറ്റത്തെ മാപ്പർഹിക്കാത്തതെന്നു തന്നെ പറയണം. എനിക്കതു പക്ഷേ ഒരു മനശ്ശല്യമല്ല; എന്റെ ബിസിനസ്സിന്റെ സംഗതികൾ മാത്രമേ എന്റെ മനസ്സിലുള്ളു; ഞാനയാളെ പൂർണ്ണമായും അവഗണിക്കുകയാണ്‌. പക്ഷേ തൊപ്പി കൊണ്ടുള്ള ഈ വിദ്യയിൽ പതറിവീഴുന്ന ചില മനുഷ്യരുണ്ട്. എന്റെ കാര്യമാണെങ്കിൽ, ആവേശത്തിൽപ്പെട്ടുപോയാൽ ഇത്തരം മനശ്ശല്യങ്ങളെ മാത്രമല്ല, സകലരെയും ഞാൻ മറന്നുകളയും; നടക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്; പക്ഷേ എനിക്കു പറയാനുള്ളതു മുഴുവൻ പറഞ്ഞു കഴിഞ്ഞാലല്ലാതെ, അതുമല്ലെങ്കിൽ എന്തെങ്കിലുമൊരു തടസ്സവാദം ഉയർന്നാലല്ലാതെ, ഞാനൊന്നിനെയും എന്റെ ബോധത്തിലേക്കു പ്രവേശിപ്പിക്കാറില്ല. പറയുന്നതു കേൾക്കാൻ ഒട്ടും അനുകൂലമല്ലാത്ത മനഃസ്ഥിതിയിലാണു കെ. എന്നു ഞാൻ നല്ലവണ്ണം ശ്രദ്ധിച്ചതാണ്‌; ഇരിക്കുന്ന കസേരയുടെ കൈകളിൽ പിടിച്ചുകൊണ്ട് ഞെളിപിരി കൊള്ളുകയാണദ്ദേഹം; എന്നെ മുഖമുയർത്തി ഒന്നു നോക്കുക കൂടിച്ചെയ്യാതെ എന്തോ തിരയുന്ന പോലെ ശൂന്യതയിലേക്ക് ഒഴിഞ്ഞ നോട്ടവുമെറിഞ്ഞിരിക്കുകയാണാൾ; ആ മുഖത്തെ നിർവികാരത കണ്ടാൽ ഞാൻ പറഞ്ഞതിൽ ഒരക്ഷരം പോലും, എന്തിന്‌ എന്റെ സാനിദ്ധ്യത്തെക്കുറിച്ചുള്ള ബോധം പോലും അദ്ദേഹത്തിലേക്കെത്തിയിട്ടില്ലെന്ന് ആരും കരുതിപ്പോകും. രോഗം പിടിച്ചപോലുള്ള ആ പടുതി, എന്നെ സംബന്ധിച്ചിടത്തോളം അശുഭസൂചകമയിരുന്നു അതെങ്കിൽക്കൂടി, അഹിതമായിട്ടെടുക്കാൻ പോയില്ല ഞാൻ; പക്ഷേ സംസാരം നിർത്താൻ പോയില്ല ഞാൻ; എന്റെ വാക്കുകൾ കൊണ്ട്, വാഗ്ദാനം ചെയ്യുന്ന ഇളവുകൾ കൊണ്ട്- എന്റെ വാഗ്ദാനങ്ങൾ കേട്ട് ഞാൻ തന്നെ വിരണ്ടുപോയി, ആരും ആവശ്യപ്പെടാത്ത വാഗ്ദാനങ്ങൾ- എല്ലാം പൂർവസ്ഥിതിയിലാക്കാമെന്ന് എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്ന പോലെയായിരുന്നു. ഇടയ്ക്കു വെറുതേയൊന്നു കണ്ണോടിച്ചപ്പോൾ ആ ഏജന്റ് തന്റെ തൊപ്പിയെ വെറുതെ വിട്ടിട്ട് മാറത്തു കൈയും പിണച്ചിരിക്കുന്നതാണു ഞാൻ കണ്ടത്; അതെനിക്കൊരുതരം സംതൃപ്തി നല്കുകയും ചെയ്തു. എന്റെ പ്രഭാഷണം, അതയാളെക്കൂടി ഉദ്ദേശിച്ചുള്ളതായൊരുന്നുവെന്നു സമ്മതിക്കണമല്ലോ, അയാളുടെ പ്ളാനുകൾക്കു കനത്തൊരടിയായെന്നു തോന്നുന്നു. ആ വിജയം നല്കിയ ഊറ്റത്തിൽ ഞാൻ കുറേനേരം കൂടി സംസാരം തുടർന്നേനെ; അപ്പോഴാണ്‌ എന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ചിടത്തോളം തീർത്തും അഗണ്യമായൊരു രൂപമായി ഞാൻ വച്ചിരുന്ന മകൻ കിടക്കയിൽ വിഷമിച്ചെഴുന്നേറ്റിരിക്കുന്നതും മുഷ്ടി വിറപ്പിച്ചുകൊണ്ട് എനിക്കു തടയിടുന്നതും. എന്തോ പറയാനാണ്‌, എന്തോ ചൂണ്ടിക്കാട്ടാനാണ്‌ അയാൾ ശ്രമിക്കുന്നതെങ്കിൽക്കൂടി അതിനുള്ള ത്രാണി അയാൾക്കു കിട്ടുന്നില്ല. അതയാളുടെ മനസ്സിന്റെ സഞ്ചാരം കൊണ്ടാണെന്നു ഞാൻ ആദ്യം കരുതിയെങ്കിലും വെറുതെയൊന്നു കെ.യെ നോക്കിയപ്പോൾ അതല്ല കാര്യമെന്ന് എനിക്കു ബോധ്യമായി.

മങ്ങിയ കണ്ണുകൾ മലർക്കെത്തുറന്നു വച്ചിരിക്കുകയാണ്‌ കെ, അവിടെ; അവയിലെ വെളിച്ചം അപ്പോൾ കെടുമെന്നു തോന്നി; ആരോ തന്നെ പിടിച്ചു വച്ചിരിക്കുന്ന പോലെയോ, ആരോ തന്റെ തോളത്തു തട്ടുന്ന പോലെയോ മുന്നിലേക്കി ചാഞ്ഞിരുന്നു വിറയ്ക്കുകയുമാണയാൾ; അയാളുടെ കീഴ്ച്ചുണ്ട്, മോണ വെളിയ്ക്കു കാണുന്ന രീതിയിൽ കീഴ്ത്താടി അങ്ങനെതന്നെ, നിസ്സഹായമായി തൂങ്ങിക്കിടക്കുകയാണ്‌; അയാളുടെ മുഖമപ്പാടെ  നിർജ്ജീവമായിരിക്കുന്നു; ശ്വാസമെടുക്കുന്നുണ്ടെങ്കിലും വിഷമിച്ചാണത്; എന്നിട്ടയാൾ പിടി വിട്ടപോലെ കസേരയുടെ പിന്നിലേക്കു ചാഞ്ഞ് കണ്ണുകളടച്ചു; ഏതോ തീവ്രവേദനയുടെ ഒരു ഭാവം മുഖം കടന്നുപോയി; അതോടെ എല്ലാം കഴിയുകയും ചെയ്തു. ഒറ്റക്കുതിപ്പിന്‌ ഞാൻ അയാളുടെ അടുത്തെത്തി ജീവനറ്റു തണുത്ത ആ കൈയിൽ കടന്നുപിടിച്ചു; ഒരു നാഡിമിടിപ്പുമില്ല. അങ്ങനെ അതു കഴിഞ്ഞു. ഹാ, പോട്ടെ, ആൾക്കെന്തായാലും നല്ല പ്രായമായിരിക്കുന്നു. ഇങ്ങനെയൊരു സുഖമരണം ലഭിക്കാനുള്ള ഭാഗ്യം എല്ലാവർക്കുമുണ്ടാവട്ടെ എന്നു നമുക്കാശിക്കുക. പക്ഷേ എന്തൊക്കെ ഇനി ബാക്കി ചെയ്യാൻ കിടക്കുന്നു! ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടതെന്താണ്‌? ഒരു സഹായത്തിനായി ഞാൻ ചുറ്റും നോക്കി; പക്ഷേ മകൻ തലയ്ക്കു മീതേ കൂടി വിരിപ്പുകൾ വലിച്ചിട്ടു കഴിഞ്ഞു; നിയന്ത്രണം വിട്ടുള്ള ഏങ്ങലടികൾ കേൾക്കാം; പച്ചമീൻ പോലെ തണുത്ത ഏജന്റാവട്ടെ, കെ.യിൽ നിന്നു രണ്ടു ചുവടു മാത്രമകലെ കസേരയിൽ കനപ്പിച്ചിരിക്കുകയുമാണ്‌; വരാനുള്ളതു വരട്ടെ എന്നു തീരുമാനിച്ചിരിക്കുകയാണയാൾ എന്നു വ്യക്തം; അങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കിൽ ഞാനേയുള്ളു എന്ന സ്ഥിതിയായിരിക്കുന്നു; അതിൽ ആദ്യത്തേതു തന്നെ ഏറ്റവും ദുഷ്കരവും: താങ്ങാവുന്ന ഒരു രൂപത്തിൽ, എന്നുവച്ചാൽ കണ്ടുപിടിച്ചെടുക്കേണ്ട ഒരു രൂപത്തിൽ, ഭാര്യയെ വിവരം ധരിപ്പിക്കുക. അടുത്ത മുറിയിൽ നിന്ന് അവർ വ്യഗ്രതയോടെ നടന്നടുക്കുന്നത് എന്റെ കാതിൽ വീഴുകയും ചെയ്യുന്നു.

പുറത്തു പോയ അതേ വേഷം ധരിച്ചുകൊണ്ടു തന്നെ- വേഷം മാറ്റാനുള്ള നേരം തന്നെ അവർക്കു കിട്ടിയിട്ടില്ല- സ്റ്റൗവിൽ കാട്ടി ചൂടു പിടിപ്പിച്ച ഒരു ഷർട്ട് അവർ എടുത്തുകൊണ്ടു വന്നിരിക്കുന്നു; അതു ഭർത്താവിനെ ഇടീക്കാൻ നോക്കുകയാണവർ. ‘ആളുറക്കമായി,’ എന്ന് ഒരു പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ടു പറയുമ്പോഴാണ്‌  ഞങ്ങൾ ഒരനക്കവുമില്ലാതെ ഇരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.അല്പം മുമ്പു മാത്രം ഞാൻ അത്ര അറപ്പോടും പേടിയോടും കൂടെ കൈയിലെടുത്ത ആ കൈ  നിഷ്കളങ്കർക്കു മാത്രമുള്ള അതിരറ്റ ആ വിശ്വാസത്തോടെ അവർ കടന്നുപിടിച്ച് കളിയായിട്ടൊന്നു ചുംബിച്ചു; അപ്പോഴതാ - ഞങ്ങൾ മൂന്നു പേരുടെയും മുഖങ്ങൾ ഒന്നു മനസ്സിൽ കണ്ടുനോക്കൂ! - കെ.യ്ക്ക് അനക്കം വയ്ക്കുന്നു; ഉച്ചത്തിൽ കോട്ടുവായിട്ടുകൊണ്ട് ഷർട്ടിടാൻ ഇരുന്നുകൊടുക്കുന്നു; അത്രയും നീണ്ടൊരു നടത്തയ്ക്കു പോയി സ്വയം ആയാസപ്പെടുത്തിയതിന്‌ ഭാര്യയുടെ സ്നേഹമസൃണമായ ശകാരം പാതി മുഷിഞ്ഞതും പാതി ഒളിപ്പിച്ചതുമായ ഒരു ഭാവത്തോടെ കേട്ടുകൊണ്ടിരിക്കുന്നു; താൻ ഉറങ്ങിപ്പോയതിനുള്ള വിശദീകരണമായി, എന്തോ മടുപ്പിന്റെ കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള മറുപടിയും കൊടുക്കുന്നു. എന്നിട്ടു പിന്നെ, അടുത്ത മുറിയിലേക്കു പോകുന്ന വഴി തണുപ്പടിച്ചാലോ എന്നു കരുതി തല്ക്കാലത്തേക്കയാൾ മകന്റെ കിടക്കയിൽത്തന്നെ ചെന്നു കിടക്കുകയുമാണ്‌; ഭാര്യ ധൃതിയിൽ മകന്റെ കാലിനരികിൽ കൊണ്ടുവച്ചുകൊടുത്ത രണ്ടു കുഷനുകൾ അയാൾക്കു തലയിണയുമായി. ഇതേവരെ കഴിഞ്ഞതൊക്കെ വച്ചു നോക്കുമ്പോൾ അതിൽ വിചിത്രമായിട്ടൊന്നും ഞാൻ കണ്ടതുമില്ല. പിന്നെ അയാൾ സായാഹ്നപത്രം കൊണ്ടുവരാൻ പറഞ്ഞു; തന്നെ കാണാൻ വന്നവരെക്കുറിച്ച് ഒരു വിചാരവുമില്ലാതെ അയാൾ അതെടുത്തു നിവർത്തി; അയാൾ അതു വായിക്കാനൊന്നും പോകാതെ അവിടെയുമിവിടെയുമൊക്കെ ഒന്നോടിച്ചുനോക്കുന്നതേയുള്ളു; അതിനിടയിൽ ഞങ്ങൾ മുന്നോട്ടുവച്ച ഓഫറുകളെക്കുറിച്ച് ഒട്ടും സുഖമില്ലാത പലതരം നിരീക്ഷണങ്ങൾ നടത്തുന്നുമുണ്ട്; അമ്പരപ്പിക്കുന്ന കൗശലം പ്രകടമാക്കുന്ന നിരീക്ഷണങ്ങൾ; ഈ സമയത്തൊക്കെ മറ്റേക്കൈ കൊണ്ട് ആക്ഷേപിക്കുന്ന ചില ചേഷ്ടകളും കാണിക്കുകയാണയാൾ; നാവു നൊട്ടിക്കൊണ്ട് അയാൾ പറയാതെ പറയുകയാണ്‌, ഞങ്ങളുടെ ബിസിനസ് തന്ത്രങ്ങൾ കൊണ്ട് അയാളുടെ വായ വല്ലാതെ കയ്ച്ചിരിക്കുന്നുവെന്ന്. ഏജന്റിന്‌ അസ്ഥാനത്തുള്ള ചില അഭിപ്രായങ്ങൾ പറയാതിരിക്കാൻ കഴിഞ്ഞില്ല; ഈ കഴിഞ്ഞതിനൊക്കെ ഒരു പരിഹാരം വേണമെന്ന് തന്റേതായ വികാരശൂന്യമായ രീതിയിൽ അയാൾക്കും തോന്നിയിട്ടുണ്ടാവണം; എന്നാൽ അതു നേടിയെടുക്കാൻ ഏറ്റവും മോശമായ വഴിയേ അയാൾ തിരഞ്ഞെടുക്കൂ എന്നതിൽ സംശയിക്കാനുമില്ല. ഞാൻ പെട്ടെന്നു തന്നെ യാത്ര പറഞ്ഞിറങ്ങി. അതിന്‌ ഞാൻ ആ ഏജന്റിനോട് നന്ദിയുള്ളവനാണെന്നു തന്നെ പറയണം; അയാൾ ഇല്ലായിരുന്നുവെങ്കിൽ അത്ര വേഗം ഇറങ്ങിപ്പോരാനുള്ള തീരുമാനമെടുക്കാൻ എനിക്കു കഴിഞ്ഞേക്കണമെന്നില്ല.

ഹാളിൽ വച്ച് ഞാൻ ഫ്രൗ.കെ.യെ വീണ്ടും കണ്ടു. അവരുടെ ദൈന്യരൂപം കണ്ടപ്പോൾ അവരെന്റെ അമ്മയെ ചെറുതായിട്ടൊന്നോർമ്മിപ്പിക്കുന്നുവെന്ന് ഞാൻ അറിയാതൊന്നു പറഞ്ഞുപോയി. അവർ ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ ആളുകളെന്തു പറഞ്ഞാലും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ളവരായിരുന്നു അവർ. ഞങ്ങൾ നശിപ്പിക്കുന്നതൊക്കെ അവർ നേരെയാക്കിയിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾത്തന്നെ എനിക്കമ്മയെ നഷ്ടമായി.’അവർക്കു ചെവി പതുക്കെയാണെന്നു ഞാൻ സംശയിച്ചതിനാൽ വളരെ സാവധാനത്തിലും തെളിച്ചുമാണ്‌ ഞാൻ അത്രയും പറഞ്ഞത്. പക്ഷേ അവർക്കു ചെവി കേൾക്കില്ലെന്നു തോന്നി; കാരണം, ഭാവഭേദമില്ലാതെ അവർ ചോദിച്ചതിതാണ്‌: ‘എന്റെ ഭർത്താവിനെ കണ്ടിട്ടെന്തു തോന്നി?’ പിരിയുമ്പോൾ പറഞ്ഞ ചില വാക്കുകളിൽ നിന്ന് ഞാൻ ശ്രദ്ധിക്കുകയും ചെയ്തു, ഞാനും ആ ഏജന്റും തമ്മിൽ അവർക്കു പിശകിപ്പോയിരിക്കുന്നുവെന്ന്; അല്ലെങ്കിൽ അവർ കുറച്ചുകൂടി തുറന്നു സംസാരിച്ചേനേ എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

എന്നിട്ടു ഞാൻ പടിയിറങ്ങി. ഇറക്കം കയറ്റത്തേക്കാൾ ആയാസകരമായിരുന്നു; അതുതന്നെ അത്ര എളുപ്പവുമായിരുന്നില്ലല്ലോ. ഹാ, എത്ര ബിസിനസ് സന്ദർശനങ്ങൾ വിഫലമായിപ്പോയിരിക്കുന്നു; പക്ഷേ ഏന്തിവലിഞ്ഞു പോകാതിരിക്കാനുമാവില്ല നിങ്ങൾക്ക്.

(1922)


Kafka - The Married Couple

Tuesday, January 19, 2016

കാഫ്ക - നിയമത്തിന്റെ കവാടത്തിൽ

389542_418573514881215_1560152883_n

നിയമത്തിന്റെ കവാടത്തിൽ ഒരു ദ്വാരപാലകൻ നിൽക്കുന്നു. ഒരു ഗ്രാമീണൻ അയാളെ സമീപിച്ച്‌ നിയമത്തിന്റെ സന്നിധിയിലേക്കു കടക്കാൻ അനുമതി ചോദിക്കുകയാണ്‌. പക്ഷേ ഈ സമയത്ത്‌ അയാളെ കടത്തിവിടാൻ പറ്റില്ലെന്ന് ദ്വാരപാലകൻ പറയുന്നു. അൽപനേരം ഓർത്തുനിന്നിട്ട്‌ എങ്കിൽ പിന്നീടു തനിക്ക്‌ അനുമതി കിട്ടുമോയെന്ന് ഗ്രാമീണൻ ആരായുന്നു. 'കിട്ടിയേക്കാം,' ദ്വാരപാലകൻ പറയുകയാണ്‌, 'പക്ഷേ ഇപ്പോൾ എന്തായാലുമില്ല.' നിയമത്തിന്റെ കവാടം തുറന്നുതന്നെ കിടക്കുകയാണ്‌; ദ്വാരപാലകൻ ഒരുവശത്തേക്കു മാറിനിൽക്കുകയും ചെയ്തു; അതിനാൽ ഗ്രാമീണൻ കുനിഞ്ഞ്‌ അകത്തേക്കു നോക്കി. ദ്വാരപാലകൻ ഇതുകണ്ടിട്ട്‌ ചിരിച്ചുകൊണ്ടു പറയുകയാണ്‌: 'നിങ്ങൾക്കിത്ര വ്യഗ്രതയാണെങ്കിൽ എന്റെ വിലക്കിരിക്കെത്തന്നെ അകത്തുകടക്കാൻ ഒന്നു ശ്രമിച്ചുകൂടേ? പക്ഷേ ഒന്നോർക്കണം, അതീവശക്ത്തനാണു ഞാൻ; അതേസമയം ദ്വാരപാലകന്മാരിൽ ഏറ്റവും താഴേത്തട്ടിലുള്ളയാളും. കടന്നുചെല്ലുന്ന ഓരോ മുറിക്കു മുന്നിലും ദ്വാരപാലകന്മാരുണ്ട്‌: ഒന്നിനൊന്നു ശക്തന്മാരായവർ. എനിക്കുതന്നെ നേരേനോക്കാനാവാത്തവിധം ഭീഷണനാണ്‌ മൂന്നാമത്തെയാൾ തന്നെ.' ആ ഗ്രാമീണൻ മുൻകൂട്ടിക്കാണാത്ത പ്രതിബന്ധങ്ങളാണിതൊക്കെ. നിയമം, അയാൾ ചിന്തിക്കുകയാണ്‌, എല്ലാവർക്കും എല്ലായ്പ്പോഴും കടന്നുചെല്ലാവുന്നതായിരിക്കണം. പക്ഷേ പിന്നീട്‌ രോമക്കുപ്പായം ധരിച്ച ആ ദ്വാരപാലകനെ, അയാളുടെ കൂർത്തുമൂർത്ത മൂക്കിനെ,നീണ്ടുവിരളമായ താർത്താരിത്താടിയെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയിട്ട്‌ അനുമതി കിട്ടുന്നതുവരെ കാത്തിരിക്കുകയാണു ഭേദമെന്ന തീരുമാനത്തിൽ അയാൾ എത്തിച്ചേരുന്നു. ദ്വാരപാലകൻ ഒരു പീഠം നൽകിയിട്ട്‌ വാതിലിന്റെ ഒരു വശത്തേക്കു മാറിയിരിക്കാൻ അയാളെ അനുവദിക്കുന്നു. അവിടെ അയാൾ ദിവസങ്ങളായി, വർഷങ്ങളായി ഒറ്റയിരുപ്പിരിക്കുന്നു. അകത്തു കടക്കാൻ അയാൾ പല ശ്രമങ്ങളും നടത്തുന്നു; നിരന്തരമായ നിവേദനങ്ങൾ കൊണ്ട്‌ അയാൾ ദ്വാരപാലകന്റെ സ്വൈരം കെടുത്തുന്നു. ദ്വാരപാലകൻ അയാളുമായി പലപ്പോഴും ചെറിയ സംഭാഷണങ്ങളിലേർപ്പെടാറുണ്ട്‌; അയാളുടെ വീടിനെക്കുറിച്ചും മറ്റുമുള്ള വിശേഷങ്ങൾ തിരക്കാറുണ്ട്‌. അതൊക്കെപ്പക്ഷേ പ്രമാണീമാർ ചെയ്യുന്നപോലെ ഒരലക്ഷ്യമട്ടിലാണ്‌; ഇനിയും അകത്തുകടക്കാറായിട്ടില്ല എന്ന പല്ലവിയോടെയാണ്‌ ഓരോ തവണയും അതവസാനിക്കുന്നതും. യാത്രക്കായി പലതും ഒരുക്കിക്കൊണ്ടുവന്ന ആ മനുഷ്യൻ അതൊക്കെ, അതെത്ര വിലപിടിച്ചതുമായിക്കോട്ടെ, ദ്വാരപാലകനെ വശത്താക്കാനുള്ള ശ്രമങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. ദ്വാരപാലകനാവട്ടെ, 'ഞാനിതൊക്കെ വാങ്ങുന്നത്‌ ഒരു വഴിയും ഒഴിവാക്കിയിട്ടില്ല എന്നു നിങ്ങൾക്കുറപ്പുവരാൻ വേണ്ടിയാണ്‌' എന്നു പറഞ്ഞുകൊണ്ട്‌ അതൊക്കെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്‌. അപ്പോന്ന വർഷങ്ങളത്രയും അയാൾ ആ ദ്വാരപാലകനെത്തന്നെ നോക്കിയിരിക്കുന്നു. മറ്റു ദ്വാരപാലകന്മാരുടെ കാര്യം അയാൾ മറന്നുപോകുന്നു. നിയമത്തിന്റെ സന്നിധിയിലേക്കു കടക്കുന്നതിൽ തനിക്കുള്ള ഏകപ്രതിബന്ധം ഈയൊരു ദ്വാരപാലകൻ മാത്രമാണെന്ന് അയാൾ കരുതുന്നു. അയാൾ തന്റെ ദുർവ്വിധിയെ ശപിക്കുന്നു; ആദ്യമൊക്കെ ഉച്ചത്തിലായിരുന്ന കൊടുംശാപങ്ങൾ പിന്നീട്‌ പ്രായമേറുനതോടെ പതിഞ്ഞ മുറുമുറുക്കൽ മാത്രമാകുന്നു. അയാൾ കുട്ടികളെപ്പോലെയാകുന്നു; ഇത്രയും കാലത്തെ നിരീക്ഷണം കൊണ്ട്‌ ദ്വാരപാലകന്റെ രോമക്കുപ്പായത്തിലെ ചെള്ളുകളെ വരെ കണ്ടെത്തിക്കഴിഞ്ഞ അയാൾ അവയോടുപോലും കേണപേക്ഷിക്കുന്നു, ദ്വാരപാലകന്റെ മനസ്സുമാറ്റി തന്നെയൊന്നു സഹായിക്കാൻ. ഒടുവിൽ അയാളുടെ കാഴ്ച മങ്ങിത്തുടങ്ങുന്നു; തനിക്കു ചുറ്റും ഇരുട്ടാവുകയാണോ അതോ കണ്ണുകൾ തന്നെ കബളിപ്പിക്കുകയാണോയെന്ന് അയാൾക്കു മനസ്സിലാവുന്നില്ല. എന്നാൽ നിയമത്തിന്റെ കവാടത്തിൽ നിന്ന് അനിരോധ്യമായി പ്രസരിക്കുന്ന ഒരു ദീപ്തി അയാൾക്കു കാണുമാറാകുന്നു. അയാളുടെ ജീവിതാവസാനം അടുത്തുകഴിഞ്ഞു. മരിക്കുന്നതിനുമുൻപ്‌ ആ ദീർഘകാലത്തെ അനുഭവങ്ങളെല്ലാം കൂടി ദ്വാരപാലകനോടിനിയും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായി അയാളുടെ തലയ്ക്കുള്ളിൽ ഘനീഭവിക്കുന്നു. അയാൾ ദ്വാരപാലകനെ മാടിവിളിക്കുന്നു; മരവിപ്പു കയറിത്തുടങ്ങിയ ശരീരം ഉയർത്താൻ അയാൾക്കു കഴിയുന്നില്ലല്ലോ. ദ്വാരപാലകന്‌ അയാളുടെയടുത്തേക്ക്‌ കുനിഞ്ഞുനിൽക്കേണ്ടിവരുന്നു; അവർ തമ്മിൽ ഉയരത്തിലുള്ള വ്യത്യാസം അത്രയധികമായിരിക്കുന്നു. 'ഇനി നിങ്ങൾക്കെന്താണറിയേണ്ടത്‌?' ദ്വാരപാലകൻ ചോദിക്കുന്നു. 'നിങ്ങൾ തീരെ തൃപ്തിവരാത്തയാളാണല്ലോ.' 'എല്ലാവരും നിയമത്തെ തേടുകയാണ്‌,' ആ മനുഷ്യൻ ചോദിക്കുന്നു. 'എന്നിട്ട്‌ ഇത്രകാലമായിട്ടും മറ്റൊരാൾ അനുവാദം ചോദിച്ചുകൊണ്ട്‌ ഇതുവഴി വരാതെപോയതെന്തുകൊണ്ടാണ്‌?' അയാളുടെ അന്ത്യമായി എന്ന് ദ്വാരപാലകനു മനസ്സിലാകുന്നു. വർദ്ധിച്ചുവരുന്ന ആ ബാധിര്യത്തെ ഭേദിക്കത്തക്കവിധം ഉച്ചത്തിൽ അയാൾ ഇങ്ങനെ വിളിച്ചുപറയുന്നു: 'ഇതുവഴി മറ്റാരെയും കടത്തിവിടാനാവുമായിരുന്നില്ല; കാരണം ഈ കവാടം നിങ്ങൾ ഒരാളെമാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു; ഇനി ഞാൻ ഇതടയ്ക്കാന്‍ പോവുകയാണ്‌.


പ്രത്യക്ഷത്തിൽ നിരർത്ഥകമായ ഒരു യാത്രയുടെയും വിഫലമായ ഒരു കാത്തിരുപ്പിന്റെയും കഥ പറയുകയാണ്‌ ‘നിയമത്തിന്റെ മുന്നിൽ.’ നിയമത്തിന്റെ അനീതികളെക്കുറിച്ചും അസമത്വങ്ങളെക്കുറിച്ചുള്ള ഒരു കഥയാവാം അതെന്ന പോലെ തന്നെ ആത്മനിഷ്ഠതയുടെ ആന്ധ്യത്തെക്കുറിച്ചുമാവാം അതു പറയുന്നത്. നിയമത്തിനു ‘പുറത്ത്’ ഒരു മനുഷ്യൻ കാത്തിരിക്കുന്നതിന്റെ വിവരണമാണതെന്ന പോലെ നിയമത്തിന്റെ ‘സാന്നിദ്ധ്യ’ത്തിലാണയാളുടെ കാത്തിരുപ്പെന്നും വരാം. സഫലമാണ്‌ അയാളുടെ യാത്രയെന്നും വാദിക്കാം: അയാൾ ലക്ഷ്യസ്ഥാനത്തെത്തുന്നുണ്ടല്ലോ. പക്ഷേ താൻ എത്തിച്ചേർന്നുവെന്ന് അയാൾ തിരിച്ചറിയുന്നില്ല; അഥവാ, നടന്ന മാറ്റങ്ങൾ അയാൾ തിരിച്ചറിയുന്നില്ല; പഴയ ദേശത്തിൽ നിന്ന് പുതിയ ദേശത്തിനുള്ള വ്യത്യാസങ്ങൾ അയാളുടെ കണ്ണിൽ പെട്ടിട്ടില്ല. എന്തായാലും കടക്കലിനെയും കടന്നുപോകലിനെയും കുറിച്ചുള്ള കഥയല്ല ‘നിയമത്തിന്റെ മുന്നിൽ’ എന്നതു വ്യക്തമാണ്‌. യഥാർത്ഥത്തിൽ അത് കടക്കലും കടന്നുപോകലും ജീവിതാന്ത്യം വരെ നിരന്തരം മാറ്റിവയ്ക്കപ്പെടുന്നതിന്റെ കഥയാണ്‌.

(Paolo Bortoloni- On the Cultures of Exile, Translation and Writing)

ഗ്രാമത്തിൽ നിന്നു വന്ന ആ മനുഷ്യന്‌ നിയമത്തിലേക്കാണോ പ്രവേശനം വേണ്ടത്, അതോ നിയമത്തെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഇടത്തിലേക്കു മതിയെന്നാണോ? നമുക്കറിയില്ല, അതിൽ ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും വരാം; കാരണം നിയമംത്തിന്റെ രൂപം നമുക്കു ദൃശ്യമാകുന്നത് ഒരു സ്ഥലമായിട്ടാണല്ലോ, അതു നടക്കുന്ന ഇടമായിട്ടാണല്ലോ. അതെന്തുമാവട്ടെ, ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യന്‌- നിയമത്തിനു മുമ്പേ ഉണ്ടായിരുന്ന ആളുമാണയാൾ, നഗരത്തിനും മുമ്പേ പ്രകൃതി ഉള്ളതുപോലെ- ആ കാവൽക്കാരനെപ്പോലെ എക്കാലവും നിയമത്തിനു മുന്നിൽ നില്ക്കണമെന്നില്ല. ഇപ്പറഞ്ഞയാളും നിയമത്തിനു മുന്നിൽ നില്ക്കുകയാണല്ലോ. എന്നതിനർത്ഥം അയാൾ നിയമത്തെ ആദരിക്കുന്നു എന്നാണ്‌: നിയമത്തിനു മുന്നിൽ നില്ക്കുക, അതിനു മുന്നിൽ ഹാജരാവുക എന്നാൽ അതിനു കീഴടങ്ങുകയും അതിനെ ആദരിക്കുകയും ചെയ്യുക എന്നു തന്നെ; ബഹുമാനം ഒരാളെ അകലത്തു നിർത്തുകയാണ്‌, മറുവശത്തു നിർത്തുകയാണ്‌, അടുപ്പിക്കാതെ, കടത്താതെ എന്നതിനാൽ പ്രത്യേകിച്ചും. നിയമത്തിനു മുന്നിൽ നിന്നുകൊണ്ട് അതിനോടു ബഹുമാനം വേണം എന്നോർമ്മിപ്പിക്കുകയാണ്‌ കാവല്ക്കാരൻ എന്നും ഇതിന്‌ അർത്ഥം വരാം. നിരീക്ഷണത്തിന്റെ ചുമതലയുള്ളതിനാൽ, നിയമത്തിനു മുന്നിൽ കാവൽ നില്ക്കുകയാണയാൾ, അതിനു പുറം തിരിഞ്ഞു നിന്നുകൊണ്ട്, അതിനെ നേരെ നോക്കാതെ, അതിനാൽ അതിന്റെ ‘മുന്നിൽ’ അല്ലാതെയും; എടുപ്പിലേക്കുള്ള കവാടം കാക്കുകയും കോട്ടയ്ക്കു മുന്നിൽ ഹാജരാകുന്ന സന്ദർശകരെ മാന്യമായ ഒരകലത്തു നിർത്തുകയും ചെയ്യേണ്ട കാവല്ക്കാരനാണ്‌ അയാൾ...കഥയിലെ രണ്ടു കഥാപാത്രങ്ങളും, ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യനും കാവല്ക്കാരനും, രണ്ടു പേരും നിയമത്തിനു മുന്നിലാണ്‌; പക്ഷേ സംസാരിക്കേണ്ടതിനായി അവർക്കു മുഖാമുഖം നില്ക്കേണ്ടി വരുന്നതിനാൽ ‘നിയമത്തിനു മുന്നിലെ’ അവരുടെ സ്ഥാനം വിപരീതമാവുന്നു. അവരിൽ ഒരാൾ, കാവല്ക്കാരൻ, നിയമത്തിനു പുറം തിരിഞ്ഞിട്ടാണ്‌, എന്നാലും അയാൾ നില്ക്കുന്നത് നിയമത്തിനു മുന്നിൽ തന്നെ. ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യൻ, നേരേ മറിച്ച്, നിയമത്തിനു മുന്നിലാണെങ്കിലും എതിർദിശയിലാണ്‌; കടക്കാൻ തയാറായി അതിനു നേരേ നില്ക്കുകയാണയാൾ. നിയമത്തിനു മുന്നിൽ സന്നിഹിതരാണ്‌ രണ്ടു പേരുമെങ്കിലും ഒരാൾ ഒരാൾക്കെതിരുമാണ്‌....

(Derrida- Before the Law)


Kafka - Before the Law

Saturday, January 16, 2016

കാഫ്ക - പാലം


 

തണുത്തതും മരച്ചതുമായിരുന്നു ഞാൻ, ഒരു പാലമായിരുന്നു ഞാൻ, ഒരു കൊക്കയ്ക്കു മേൽ കിടക്കുകയായിരുന്നു ഞാൻ. ഒരു വശത്ത്‌ എന്റെ കാൽവിരലുകൾ ആണ്ടിറങ്ങി, മറുവശത്ത്‌ കൈകളും; അടരുന്ന കളിമണ്ണിൽ പല്ലുകൾ കൊണ്ടു ഞാൻ കടിച്ചുപിടിച്ചു. എന്റെ കോട്ടിന്റെ തുമ്പുകൾ ഇരുവശത്തുമായി പാറിക്കിടന്നു. അങ്ങു താഴെയായി സാൽമൺമീനുകൾ നിറഞ്ഞ, തണുത്തൊരരുവി ബഹളം വച്ചൊഴുകുന്നു. കടക്കാനരുതാത്ത ഈ മലകളിലേക്ക്‌ ഒരു സഞ്ചാരിയും ഇതേവരെ തെന്നിയെത്തിട്ടില്ല, ഒരു ഭൂപടത്തിലും ഈ പാലം വരച്ചു ചേർത്തിട്ടുമില്ല. അങ്ങനെ ഞാൻ കാത്തുകിടന്നു, കത്തുകിടന്നേ പറ്റൂ. ഒരു പാലമിട്ടാൽ അതുപിന്നെ പാലമല്ലാതെയാകണമെങ്കിൽ അതു പൊളിഞ്ഞുവീഴണം.

ഒരുദിവസം സന്ധ്യയോടടുപ്പിച്ച്‌-അതാദ്യത്തേതാണോ അതോ ആയിരാമത്തേതോ? എനിക്കറിയില്ല, എനിക്കൊരു പിടിയും കിട്ടുന്നില്ല; എന്റെ ചിന്തകൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്‌, വൃത്തത്തിലാണതിന്റെ സഞ്ചാരം. ഒരു വേനൽക്ക്‌, സന്ധ്യനേരത്ത്‌, അരുവിയുടെ ഗർജ്ജനത്തിനു കനം വച്ചുമിരിക്കുന്നു, ആരോ നടന്നടുക്കുന്നതു ഞാൻ കേട്ടു! എന്നിലേക്ക്‌, എന്നിലേക്ക്‌. നിവർന്നു കിടക്കുക, പാലമേ, കൈവരിയില്ലാത്ത തുലാങ്ങളേ, നിങ്ങളുടെ കൈകളിലേൽപ്പിക്കുന്ന യാത്രക്കാരനെ താങ്ങി നിർത്താൻ തയ്യാറായിക്കോളൂ. അയാളുടെ കാലുകൾ ഉറയ്ക്കുന്നില്ലെങ്കിൽ അയാളറിയാതെ തന്നെ അവയെ നേരേ പിടിച്ചു നിർത്തുക; അയാൾ തടഞ്ഞുവീഴാൻ പോവുകയാണെങ്കിൽപ്പക്ഷേ, നീ നിന്റെ തനിസ്വരൂപമെടുക്കുക, ഒരു മലദൈവത്തെപ്പോലെ അയാളെ കരയിലേക്കെടുത്തെറിയുക.

അയാൾ വന്നു, തന്റെ വടിയുടെ ഇരുമ്പു പിടിപ്പിച്ച കൂർത്ത അഗ്രം കൊണ്ട്‌ എന്നെ ഒന്നു തട്ടിനോക്കി, എന്നിട്ടുപിന്നെ അതു കൊണ്ട്‌ എന്റെ കോട്ടിന്റെ തുമ്പുകൾ പിടിച്ച്‌ നേരെ മടക്കിയിടുകയും ചെയ്തു. അയാൾ കുറേ നേരം തന്റെ വടിയുടെ അറ്റം എന്റെ കാടു പിടിച്ച മുടിയിൽ കുത്തിനിർത്തി; അങ്ങനെ നിന്നു ചുറ്റും നോക്കിയപ്പോൾ അയാൾ എന്റെ കാര്യം മറന്നുപോയതാവാം. അപ്പോഴാണ്‌-മനസ്സു കൊണ്ട്‌ അയാളുടെ പിന്നാലെ കാടുകളും തടങ്ങളും താണ്ടുകയായിരുന്നു ഞാൻ-അയാൾ രണ്ടുകാലുമുയർത്തിക്കൊണ്ട്‌ എന്റെ നടുവിലേക്കൊരു ചാട്ടം. വേദന കൊണ്ടു ഞാൻ നടുങ്ങിപ്പോയി. എന്താണു സംഭവിച്ചതെന്ന് എനിക്കു മനസ്സിലായതുമില്ല. ആരാണിത്‌? കുട്ടിയോ?

സ്വപ്നമോ? വഴിയാത്രക്കാരനോ? ആത്മഹത്യ ചെയ്യാൻ വന്നവനോ? പ്രലോഭിപ്പിക്കാൻ വന്നവനോ? നശിപ്പിക്കാൻ വന്നവനോ? അയാളെ നോക്കാനായി ഞാൻ തലയൊന്നു തിരിച്ചു. പാലം തിരിഞ്ഞുനോക്കുകയോ! മുഴുവനായി തിരിയുന്നതിനു മുമ്പുതന്നെ, ഞാൻ പൊളിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു. വീണ ഞാൻ കുതിച്ചൊഴുകുന്ന വെള്ളത്തിനിടയിൽക്കിടന്ന് എപ്പോഴുമെന്നെ ശാന്തരായി നിരീക്ഷിച്ചിരുന്ന കൂർത്ത പാറക്കല്ലുകളിലിടിച്ചു ചീളുകളായി കോർത്തുകിടക്കുകയും ചെയ്തു.


മനുഷ്യജീവിതത്തെ താങ്ങിനിർത്താനും സുരക്ഷിതമായ യാത്ര ഒരുക്കാനുമുള്ള ആത്മവിശ്വാസം കഥയുടെ ആരംഭത്തിൽ പാലത്തിനുണ്ട്. പക്ഷേ കലഹക്കാരനും ശ്രദ്ധയില്ലാത്തവനുമായ ഒരു മനുഷ്യവർഗ്ഗപ്രതിനിധിയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പാലത്തിന്‌ അതിന്റെ ആത്മവിശ്വാസവും ബലവും നഷ്ടപ്പെടുകയാണ്‌. ഒടുവിൽ തന്റെ യാതനയുടെ ഉറവിടം ഏതെന്നു കണ്ടുപിടിക്കാനുള്ള അന്വേഷണം തന്നെ അതിന്റെ നാശത്തിനും കാരണമാവുകയാണ്‌. അങ്ങനെയൊരു ശ്രം അതു നടത്താതിരുന്നെങ്കിൽ നിസ്സാരമെങ്കിലും സമാധാനപൂർണ്ണമായ തന്റെ അസ്തിത്വം അതിനു തുടർന്നുകൊണ്ടു പോകാമായിരുന്നു. പക്ഷേ കാഫ്കയുടെ കാര്യത്തിൽ എപ്പോഴുമെന്നപോലെ, ആത്മവിശ്വാസവും ബലവുമുള്ള ഒരു ജീവിതത്തിനു വിഘാതമാവുകയാണ്‌ വിശകലനവ്യഗ്രതയും ആത്മപരിശോധനയും. കാഫ്കയുടെ ഹതാശവും പ്രതീക്ഷയറ്റതുമായ ലോകത്ത് പാലത്തെപ്പോലെ ഉറപ്പുള്ളതും വിശ്വാസമർപ്പിക്കാവുന്നതുമായ ഒരു നിർമ്മിതി പോലും സന്ദിഗ്ധാവസ്ഥയിലാകുന്നു. (Philip Grundlehner)


Kafka - The Bridge

Friday, January 15, 2016

കാഫ്ക - നാട്ടുവഴിയിലെ കുട്ടികൾ

downloadlink to image


തോട്ടത്തിന്റെ വേലിക്കപ്പുറത്തു കൂടി വണ്ടികൾ കടന്നുപോകുന്നതു ഞാൻ കേട്ടു; ഇലകളിളകുമ്പോഴത്തെ വിടവുകൾക്കുള്ളിലൂടെ ചിലനേരം ഞാനവയെ കണ്ണിൽ കാണുകയും ചെയ്തു. ആ വേനല്ച്ചൂടിൽ എന്തായിരുന്നു ചക്രക്കാലുകളുടെയും കീലുകളുടെയും ഞരക്കം! കേട്ടാൽ ചൂളിപ്പോകുന്നപോലെ ഉറക്കെച്ചിരിച്ചുകൊണ്ട് പണിക്കാർ പാടത്തു നിന്നു കയറി വരുന്നുണ്ടായിരുന്നു.

അല്പനേരം വിശ്രമിക്കാമെന്നു കരുതി എന്റെ അച്ഛനമ്മമാരുടെ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഊഞ്ഞാലിലിരിക്കുകയായിരുന്നു ഞാൻ.

വേലിക്കപ്പുറം എന്തൊക്കെ നടക്കുന്നില്ല: ഓടിക്കുതിച്ചുവരുന്ന കുട്ടികളെ അടുത്ത നിമിഷം കാണാതെയാവുന്നു; ചോളക്കറ്റകൾക്കു മേലിരുപ്പുറപ്പിച്ച ആണും പെണ്ണുമായ പണിക്കാരെക്കേറ്റി വണ്ടികളുരുളുമ്പോൾ ചുറ്റും പൂത്തടങ്ങളിരുളുന്നു; സന്ധ്യയായപ്പോൾ ഊന്നുവടിയുമായി സവാരിക്കിറങ്ങിയ ഒരു മാന്യനെയും ഞാൻ കണ്ടു; കൈ കോർത്തുപിടിച്ചുകൊണ്ട് എതിരേ വന്ന ഒരു കൂട്ടം പെൺകുട്ടികൾ ബഹുമാനത്തോടെ പുല്ലിലേക്കിറങ്ങിനിന്നു.

പിന്നെ കോർക്കുകളൂരിത്തെറിക്കുമ്പോലെ കിളികൾ പറന്നുപൊങ്ങി; കണ്ണുകൾ കൊണ്ടു ഞാൻ അവയെ പിന്തുടർന്നു; ഒറ്റ ശ്വാസത്തിലെന്നപോലെ അവ പൊങ്ങുന്നതു ഞാൻ കണ്ടു; ഒടുവിൽ എനിക്കു തോന്നിത്തുടങ്ങി, അവ പൊങ്ങുകയല്ല, ഞാൻ താഴുകയാണെന്ന്. തല കറങ്ങുമ്പോലെ തോന്നിയെങ്കിലും കയറിൽ ബലക്കെപ്പിടിച്ചുകൊണ്ട് ഞാൻ പതുക്കെ ഇരുന്നാടി. അധികം വൈകിയില്ല, കാറ്റിനു കുളിരു കൂടി, എന്റെ ആട്ടം കനത്തിലായി, കിളികളുടെ സ്ഥാനത്ത് തുടിക്കുന്ന നക്ഷത്രങ്ങളും പ്രത്യക്ഷമായി.

മെഴുകുതിരിവെട്ടത്തിലിരുന്നു ഞാൻ അത്താഴം കഴിച്ചു. ഇരുകൈമുട്ടുകളും മേശ മേൽ കുത്തി പലപ്പോഴും ഞാൻ ചടഞ്ഞുകിടന്നുപോയി; തളർച്ചയോടെയാണു ഞാൻ വെണ്ണ പുരട്ടിയ റൊട്ടി കടിച്ചുതിന്നതും. കണ്ണിയകലമുള്ള ജനാലവിരികൾ ഇളംചൂടുള്ള കാറ്റു പിടിച്ചുയർന്നു; ചിലപ്പോൾ പുറമേ കൂടി കടന്നുപോകുന്ന ഒരാൾ രണ്ടു കൈകളും കൊണ്ട് അതു കൂട്ടിപ്പിടിച്ച് അകത്തേക്കു നോക്കിയെന്നുവരാം, എന്നെ നല്ലവണ്ണം കാണാനായി, അല്ലെങ്കിൽ എന്നോടു സംസാരിക്കാനായി. അപ്പോൾത്തന്നെ മെഴുകുതിരി കെടുകയും ചെയ്യും; വന്നുകൂടിയ പ്രാണികൾ അല്പനേരം കൂടി തിരി കെട്ട പുകയ്ക്കു ചുറ്റും പറന്നുനടക്കും. ഈ സമയത്തു ജനാലയ്ക്കു പുറത്തു നിന്നൊരാൾ എന്നോടെന്തെങ്കിലും ചോദിച്ചുവെന്നിരിക്കട്ടെ, അകലെയുള്ള മലകളിലോ അല്ലെങ്കിൽ ശൂന്യമായ വായുവിലോ ആണെന്റെ കണ്ണുകൾ എന്ന മട്ടിലാവും ഞാൻ അയാളെ നോക്കുക; എന്റെ മറുപടി കേൾക്കാൻ അയാൾക്കും വലിയ താല്പര്യമില്ലെന്നു തോന്നും.

ഈ നേരത്തൊരു കുട്ടി ജനാല ചാടിക്കടന്നുവന്ന് മറ്റുള്ളവർ പുറത്ത് എന്നെയും കാത്തുനില്ക്കുകയാണെന്നു വിളിച്ചുപറഞ്ഞാൽ പക്ഷേ, ഒരു നെടുവീർപ്പോടെയാണെങ്കിലും ഞാൻ പതുക്കെ എഴുന്നേല്ക്കും.

‘നീയെന്തിനാ ഇങ്ങനെ നെടുവീർപ്പിടുന്നത്? എന്താ കാര്യം? പരിഹരിക്കാൻ പറ്റാത്ത അത്യാഹിതമെന്തെങ്കിലും സംഭവിച്ചോ? നമുക്കതിൽ നിന്നിനി കര കയറാൻ പറ്റില്ലേ? അത്രയ്ക്കെല്ലാം കൈ വിട്ടുപോയോ?‘

ഒന്നും കൈ വിട്ടുപോയിട്ടില്ല. ഞങ്ങൾ വീടിനു മുൻവശത്തു കൂടി പുറത്തേക്കോടി. ’ഹാവൂ, അവസാനം ആളു വന്നല്ലോ! ‘- ’ഒരിക്കലും നീ സമയത്തിനെത്തിയിട്ടില്ല!‘ - ’ ആര്‌, ഞാനോ?‘ - ’നീ തന്നെ; വരണമെന്നില്ലെങ്കിൽ നീ വീട്ടിൽത്തന്നിരുന്നോ.‘ - ’ഒരു കരുണയുമില്ല!‘ - ’എന്ത്? കരുണയില്ലെന്നോ! എന്തുതരം  സംസാരമാണിത്!‘

തല കൊണ്ടിടിച്ചുകൊണ്ടു സന്ധ്യയിലൂടെ ഞങ്ങൾ കുതിച്ചുപാഞ്ഞു. ഞങ്ങൾക്കതു പകലുനേരമായിരുന്നില്ല, രാത്രിയുമായിരുന്നില്ല. ഈ നിമിഷം ഞങ്ങളുടെ കുപ്പായക്കുടുക്കുകൾ പല്ലുകൾ പോലെ തമ്മിലുരയുകയായിരുന്നെങ്കിൽ, അടുത്ത നിമിഷം ഉഷ്ണമേഖലയിലെ കാട്ടുജന്തുക്കൾ പോലെ തീ തുപ്പിക്കൊണ്ടു കുതിക്കുകയായിരുന്നു ഞങ്ങൾ. പഴയകാലയുദ്ധങ്ങളിലെ ഉരുക്കു മാർച്ചട്ട ധരിച്ച കുതിരപ്പടയാളികളെപ്പോലെ തൊഴിച്ചും കുതിച്ചും ഉയർന്നും താണും ഇടവഴി വിട്ടൊരാളൊരാളായി ഞങ്ങൾ പെരുവഴിയിലേക്കു മുന്നേറി. കൂട്ടത്തിൽ ചിലർ വഴിവക്കിലെ കുഴികളിലേക്കുരുണ്ടുവീണു; പൊന്തക്കാടിന്റെ ഇരുട്ടിലേക്കൊരു നിമിഷമേ അവരെ കാണാതായുള്ളു; അടുത്ത നിമിഷം തിട്ടയിൽ നിന്നുകൊണ്ടവർ താഴേക്കു നോക്കി നില്പായി, ഏതോ അജ്ഞാതമനുഷ്യരെപ്പോലെ.

’താഴെ ഇറങ്ങിവാ!‘ - ’നിങ്ങൾക്കു കേറിവന്നൂടേ!‘ - ’എന്നിട്ടു ഞങ്ങളെ തള്ളിത്താഴെയിടാനോ? അതു നടപ്പില്ല. ഞങ്ങൾ അത്ര മണ്ടന്മാരൊന്നുമല്ല.‘ - ’അത്ര പേടിത്തൊണ്ടനാണു നീയെന്നാണോ പറയുന്നത്? കേറി വാ, കേറി വാടാ.‘ - ’പേടിയോ? നിന്നെയോ! നിനക്കു ഞങ്ങളെ തള്ളിയിടണമല്ലേ? അതൊന്നു കാണട്ടെ!‘ ഞങ്ങൾ കേറിയടിച്ചു; അവർ ഞങ്ങളെ നെഞ്ചത്തു പിടിച്ചു തള്ളി; സ്വമേധയാ എന്നപോലെ ഞങ്ങൾ വഴിവക്കിലെ കുഴിയിലേക്കുരുണ്ടുവീണു.  ഹിതകരമായ മിതത്വമായിരുന്നു ഒക്കെ അവിടെ. പുല്ലിനു ചൂടേറെയുണ്ടായിരുന്നില്ല, ഏറെത്തണുപ്പുമുണ്ടായിരുന്നില്ല. ഉടലിൽ തളർച്ച കേറുന്നതു മാത്രം ഞങ്ങളറിഞ്ഞു.
വലതുവശം ചരിഞ്ഞു തലക്കീഴിൽ കൈ ചൊരുകിവച്ചിരുന്നെങ്കിൽ  നിങ്ങൾക്കവിടെക്കിടന്നു സുഖമായിട്ടുറങ്ങാൻ തോന്നിയേനെ. ശരി തന്നെ, തല ഉയർത്തിപ്പിടിച്ച് അവിടുന്നെഴുന്നേല്ക്കാൻ നിങ്ങൾക്കത്രയ്ക്കാഗ്രഹമുണ്ടായിരുന്നു; എന്നാലും അതിലുമാഴമേറിയൊരു കുഴിയിലാഴാൻ മോഹിക്കുകയുമായിരുന്നു നിങ്ങൾ. പിന്നെ കൈകൾ മുന്നിൽ നീട്ടിപ്പിടിച്ച്, കാലു വളച്ച് വായുവിലേക്കു സ്വയമെടുത്തെറിയാൻ നിങ്ങൾ കൊതിച്ചു- ഇനിയുമാഴം കൂടിയൊരു കുഴിയിലേക്കു കൃത്യമായി ചെന്നു വീഴാൻ. ഇതിനൊരവസാനമുണ്ടാവരുതെന്നും നിങ്ങൾ ആഗ്രഹിച്ചു.

ഏറ്റവുമവസാനത്തെക്കുഴിയിൽ സുഖമായിട്ടുറങ്ങാൻ പാകത്തിനു നിവർന്നുകിടക്കുന്നതിനെക്കുറിച്ച്, കാലുകൾ നീട്ടിവയ്ക്കുന്നതിനെക്കുറിച്ചു പ്രത്യേകിച്ചും, നിങ്ങളുടെ ചിന്ത പോയതേയില്ല.; ഇപ്പോൾ കരച്ചിലു വരുമെന്ന ഭാവത്തിൽ, ഒരു രോഗിയെപ്പോലെ നിങ്ങൾ മലർന്നു കിടന്നു. കൈകൾ ഇടുപ്പിൽ കുത്തി, ഇരുണ്ട കാല്പാദങ്ങളുമായി ഒരു കുട്ടി വരമ്പിൽ നിന്നു വഴിയിലേക്കു നിങ്ങൾക്കു മേൽ കൂടി ചാടിക്കടന്നപ്പോൾ നിങ്ങളൊന്നു കണ്ണു ചിമ്മി.

ചന്ദ്രൻ നല്ല ഉയരത്തിലെത്തിക്കഴിഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തിൽ ഒരു തപാൽവണ്ടി കടന്നുപോയി. എവിടെയും ഒരിളംകാറ്റു വീശി; കുഴിയിൽ കിടന്നും നിങ്ങളതറിഞ്ഞു; അരികിലെ വനത്തിൽ ഇലകൾ മർമ്മരം വയ്ക്കാൻ തുടങ്ങി. ഏകാകിയാവാൻ ഇത്രയ്ക്കൊരാഗ്രഹം നിങ്ങൾക്കു മുമ്പു തോന്നിയിട്ടില്ല.

‘നീ എവിടെപ്പോയി?’ - ‘എല്ലാവരും ഇങ്ങോട്ടു വരൂ!’ - ‘നീ എവിടെപ്പോയി ഒളിച്ചിരിക്കുന്നു, കളി നിർത്തെടോ!’ - ‘തപാൽവണ്ടി പോയതു നീ കണ്ടില്ലേ?’ - ‘ഇല്ല, അതു പോയോ?’ - ‘പിന്നില്ലാതെ, നീ കിടന്നുറങ്ങുമ്പോഴാണതു പോയത്.’ - ‘ഞാൻ കിടന്നുറങ്ങിയെന്നോ? ആരു പറഞ്ഞു!’ - ‘വായ മൂട്! നിന്റെ മുഖം കണ്ടാലറിയാമല്ലോ.’ - ‘സത്യമായും ഞാൻ ഉറങ്ങിയില്ല!’ - ‘മതി, വാ പോകാം!’

മുമ്പത്തെക്കാൾ അടുത്തുകൂടിയിട്ടാണ്‌ ഇപ്പോൾ ഞങ്ങൾ ഓടിയത്; ചിലർ തമ്മിൽത്തമ്മിൽ കൈ കോർത്തുപിടിക്കുകയും ചെയ്തിരുന്നു; ഇറക്കമായതിനാൽ തല ശരിക്കും ഉയർത്തിപ്പിടിക്കേണ്ടിയുമിരുന്നു. ആരോ ഒരാൾ റെഡ് ഇന്ത്യാക്കാരുടെ വായ്ക്കുരവ പോലത്തെ പോർവിളി മുഴക്കി; മുമ്പില്ലാത്ത മാതിരി കാലുകൾ കുതി കൊള്ളുന്നതു ഞങ്ങളറിഞ്ഞു; ഉയർന്നുചാടുമ്പോൾ ഇടുപ്പിൽ കാറ്റു പിടി മുറുക്കുന്നതും ഞങ്ങളറിഞ്ഞു. ഞങ്ങളെത്തടയാൻ ഒന്നിനുമാവില്ല. അത്രയ്ക്കൂറ്റമായിരുന്നു ഞങ്ങളുടെ ഓട്ടത്തിനെന്നതിനാൽ ഒരാളൊരാളെ പിന്നിലാക്കുമ്പോഴും മാറത്തു കൈ പിണച്ചുവച്ച് നിർമ്മമഭാവത്തോടെ ചുറ്റും നോക്കാൻ ഞങ്ങൾക്കു കഴിയുകയും ചെയ്തിരുന്നു.

പാലത്തിനു മുകളെത്തിയപ്പോൾ ഞങ്ങൾ നിന്നു. ഓടി മുന്നിലെത്തിയവർ തിരിച്ചുനടന്നു. കല്ലുകൾക്കും വേരുകൾക്കുമിടയിലൂടെ വെള്ളം തകൃതിയായി കയറിയിറങ്ങി; രാത്രിയായെന്ന മട്ടേയുണ്ടായില്ല. ഞങ്ങളിലൊരാൾ പാലത്തിന്റെ കൈവരിയിലേക്കു ചാടിക്കയറിയെങ്കിൽ അതിൽ കുറ്റം പറയാനുണ്ടാവുമായിരുന്നില്ല.

അകലെയായി മരങ്ങൾക്കു പിന്നിൽ നിന്ന് ഒരു തീവണ്ടി കാഴ്ചയിലേക്കു വന്നു;  എല്ലാ മുറികളിലും വെളിച്ചം കാണാം; ജനാലകൾ തുറന്നുകിടക്കുകയാണെന്നു വ്യക്തം. ഞങ്ങളിലൊരാൾ പാടാൻ തുടങ്ങി; എല്ലാവർക്കും അപ്പോൾ പാടണമെന്നായി. തീവണ്ടി പോകുന്നതിനെക്കാൾ വേഗത്തിലായിരുന്നു ഞങ്ങളുടെ പാട്ടു പാടൽ; ശബ്ദം കൊണ്ടു മാത്രം പോരെന്നതിനാൽ ഞങ്ങൾ കൈകൾ വീശാനും തുടങ്ങി; ഒടുവിൽ എല്ലാം കൂടിക്കലർന്നൊരു കലപില ആയപ്പോൾ ഞങ്ങൾക്കതു വളരെ ഹിതകരമായി തോന്നുകയും ചെയ്തു. സ്വന്തം ശബ്ദം അന്യരുടേതുമായി കൂട്ടിക്കലർത്തുമ്പോൾ ചൂണ്ടയിൽ കൊളുത്തിവലിയ്ക്കുകയാണു നിങ്ങളെയെന്നു തോന്നിപ്പോകും.

അതെ, അങ്ങനെയാണു ഞങ്ങൾ പാടിയത്, പിന്നിൽ കാടുമായി, ആ വിദൂരയാത്രികർക്കൊരു സായാഹ്നസംഗീതസദിരായി. ഗ്രാമത്തിൽ മുതിർന്നവർ ഉറങ്ങിയിരുന്നില്ല; അമ്മമാർ മക്കൾക്കായി കിടക്ക വിരിക്കുകയായിരുന്നു.

ഒടുവിൽ സമയമായി. ഞാൻ തൊട്ടടുത്തു നിന്നയാളെ അതാരെന്നു നോക്കാതെ ചുംബിച്ചു, വേറേ മൂന്നു പേർക്കു കൈ കൊടുത്തു; പിന്നെ ഞാൻ വീട്ടിലേക്കോടി. ആരുമെന്നെ പിന്നിൽ നിന്നു വിളിച്ചില്ല. അവർക്കെന്നെ കാണാൻ പറ്റാത്ത ആദ്യത്തെ കൂട്ടുപാതയിലെത്തിയപ്പോൾ ഞാൻ തിരിഞ്ഞ് കാട്ടിലൂടുള്ള വഴിയേ ഓടി. തെക്കുള്ള മഹാനഗരമായിരുന്നു എന്റെ ലക്ഷ്യം; അതിനെക്കുറിച്ച് എന്റെ നാട്ടിൽ ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിരുന്നു:

‘എന്തുതരം ആൾക്കാരാണോ അവിടുള്ളത്! അവർക്കുറക്കമില്ലത്രെ!’
‘അതെന്താ അങ്ങനെ?’
‘അവർക്കു ക്ഷീണം വരാറില്ലപോലും.’
‘അതെന്താ അങ്ങനെ?’
‘അതവരു വിഡ്ഢികളായതിനാൽ.’
‘വിഡ്ഢികൾക്കു ക്ഷീണം വരാറില്ലേ?’
‘വിഡ്ഢികൾക്കെങ്ങനെ ക്ഷീണം വരാൻ!’
*

(1913)


താരതമ്യേന സന്തുഷ്ടമായ ഒരു ബാല്യത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഒരു ആദ്യകാലകഥ. ആഖ്യാതാവ് ആൺകുട്ടിയോ പെൺകുട്ടിയോ ആവാം. അതിരുകളെന്നതില്ലാതെ ഒഴുകിനടക്കുന്ന ദ്രവപ്രായമായ ഒരു സത്തയുടെ അനുഭവങ്ങളും അനുഭൂതികളുമാണു പ്രമേയം. തോട്ടത്തിലിരിക്കുന്ന കുട്ടി പുറത്ത് ആളുകളുടെ പെരുമാറ്റം അറിയുന്നുണ്ട്; കടന്നുപോകുന്ന ചിലർ ജനാലവിരികളിൽ തൊട്ടുനോക്കുന്നുണ്ട്; ഇടയ്ക്കൊരു കുട്ടി ജനാലപ്പടി ചാടി ഉള്ളിലേക്കെത്തുകയും ചെയ്യുന്നു. ഈ കുട്ടി നെടുവീർപ്പിടുന്നുണ്ട്; അതിനു പക്ഷേ പ്രകടമായ കാരണമൊന്നുണ്ടെന്നും തോന്നുന്നില്ല; പിന്നെ അവർ കുഴികളിൽ വീണു കിടക്കുമ്പോൾ ‘കരയാൻ പോകുന്ന’ മട്ടാണവർക്ക്. മുതിർന്നവരെപ്പോലെയല്ല, വ്യക്തി സംഘത്തിലേക്ക് തന്നിഷ്ടം പോലെ കയറിയിറങ്ങുന്നുമുണ്ട്. വിവിധവും വിശദവുമായ അനുഭൂതികളുടെ ലോകത്താണവർ ജീവിക്കുന്നത്. ‘ഇരുട്ടിൽ തല കൊണ്ടിടിച്ചുകൊണ്ടവർ പായുന്നു, കുപ്പായക്കുടുക്കുകൾ തമ്മിലിരുസുമ്പോലത്ര അടുത്തടുത്തും, ഉഷ്ണമേഖലാജീവികളെപ്പോലെ തീ തുപ്പിക്കൊണ്ടും. പക്ഷേ അവരുടെ ഈ തരം ഊർജ്ജസ്വലമായ പ്രവൃത്തികൾക്കു മറ്റൊരു ലക്ഷ്യമില്ല, ഉടലിൽ തങ്ങളറിയുന്ന കാറ്റിനെപ്പോലെ നിരുദ്ദേശ്യമാണത്; തപാലുമായി പോകുന്ന വണ്ടിയ്ക്കും വെളിച്ചം നിറഞ്ഞ ജനാലകൾ തുറന്നിട്ടും കൊണ്ട് അകലെക്കൂടി കടന്നുപോകുന്ന തീവണ്ടികൾക്കുമേ അങ്ങനെ എവിടെയെങ്കിലും എത്തേണ്ടതുള്ളു. കഥയുടെ ഒടുവിലാകുമ്പോൾ പക്ഷേ മോചനത്തിന്റെ ഒരു ബിംബം കടന്നുവരുന്നുണ്ട്: പോരിനിറങ്ങുന്ന റഡ് ഇന്ത്യാക്കാരന്റെ വായ്ക്കുരവയായി; ആഖ്യാതാവായ കുട്ടിയാവട്ടെ, വീട്ടിലേക്കു മടങ്ങിപ്പോവാതെ കഥകളിലെ ആരുമുറങ്ങാത്ത നഗരം തേടി കാട്ടിലേക്കു കടക്കുകയും ചെയ്യുന്നു.

(അവലംബം കാഫ്കയുടെ കഥകൾക്ക് ജോയ്സ് ക്രിക്ക് എഴുതിയ അവതാരിക)


Children on a Country Road

Thursday, January 14, 2016

കാഫ്ക - ഒച്ചപ്പാട്


Great_Noise_by_dontforgetfrank[4]

ഒരു വീടിന്റെയാകെ ഒച്ചപ്പാടിന്റെ ആസ്ഥാനമായ എന്റെ മുറിയിലിരിക്കുകയാണു ഞാൻ. സകല വാതിലുകളും വലിച്ചടയ്ക്കുന്നതു ഞാൻ കേൾക്കുന്നു; മുറിയിൽ നിന്നു മുറിയിലേക്കോടുന്നവരുടെ കാലൊച്ചകൾ ഞാൻ കേൾക്കുന്നില്ലെന്നൊരു ഗുണമേ അതുകൊണ്ടുണ്ടാകുന്നുള്ളു.അടുക്കളയിൽ സ്റ്റൌവിന്റെ മൂടി വീണടയുന്നതു പോലും എനിക്കു കേൾക്കാം. ഒരു വാതിലിലൂടെ അച്ഛൻ തള്ളിക്കയറിവരികയും നൈറ്റ് ഗൌൺ വലിച്ചിഴച്ചുകൊണ്ട് കടന്നുപോവുകയും ചെയ്യുന്നു; അടുത്ത മുറിയിൽ സ്റ്റൌവിലെ ചാരം ചുരണ്ടിക്കളയുന്നതു കേൾക്കുന്നു. അച്ഛന്റെ തൊപ്പി തുടച്ചുവച്ചിട്ടുണ്ടോയെന്ന് ഓരോ വാക്കും മുഴങ്ങുമാറ്‌ വല്ലി ഹാളിൽ നിന്നു വിളിച്ചുചോദിക്കുന്നു. എന്നോടെന്തോ ദാക്ഷിണ്യം കാണിക്കുന്ന പോലെ, അതിനു മറുപടിയായി വരുന്നത് ഒരു സീല്ക്കാരമാണ്‌. കാറിയ തൊണ്ടയനക്കുന്നപോലെ പിന്നെ വീടിന്റെ മുൻവാതിൽ തുറക്കുന്നു, പാടുന്ന സ്ത്രീസ്വരം പോലെ മലർക്കെത്തുറക്കുന്നു, ഒടുവിൽ പൌരുഷം മുറ്റിയ ഒരിടിയോടെ ചേർന്നടയുന്നു; ഉള്ളതിലേറ്റവും കരുണയറ്റ ശബ്ദമാണത്. അച്ഛൻ പൊയ്ക്കഴിഞ്ഞു; പിന്നെത്തുടങ്ങുകയായി, രണ്ടു കാനറിപ്പക്ഷികളുടെ മുൻകൈയിൽ കുറേക്കൂടി മസൃണവും ചിതറിയതും ഹതാശവുമായ പലതരം ഒച്ചകൾ. ഇതാദ്യമായിട്ടല്ല എനിക്കു തോന്നിയിട്ടുള്ളത്- ഇപ്പോൾ കാനറികൾ എന്നെ ഓർമ്മിപ്പിച്ചുവെന്നേയുള്ളു- വാതില്പാളി അല്പമൊന്നു തുറന്ന് ഒരു പാമ്പിനെപ്പോലെ അടുത്ത മുറിയിലേക്കിഴഞ്ഞു ചെല്ലാൻ, തറയിൽ കമിഴ്ന്നുകിടന്ന് ഒരല്പം സമാധാനം തരണമേയെന്ന് എന്റെ പെങ്ങന്മാരോടും അവരുടെ വേലക്കാരിയോടും യാചിക്കാൻ.


(1911 നവംബർ 5ലെ ഈ ഡയറിക്കുറിപ്പ് ഒരു കൊല്ലം കഴിഞ്ഞ് പ്രാഗിലെ ഒരു സാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.)


Kafka - Great Noise

കാഫ്ക - ചക്രവർത്തിയിൽ നിന്ന് ഒരു സന്ദേശം

Message-from-the-EmperorLink to image


ചക്രവർത്തി- കഥ ഇങ്ങനെ പോകുന്നു- നിങ്ങൾക്കായി, തന്റെ പ്രജകളിൽ വച്ചേറ്റവും നികൃഷ്ടനായ, രാജകീയസൂര്യനിൽ നിന്നു വിദൂരതയിലേക്കോടിമറഞ്ഞ വെറുമൊരു നിഴലായ നിങ്ങൾക്കായി, നിങ്ങൾക്കു മാത്രമായി ചക്രവർത്തി തന്റെ മരണക്കിടക്കയിൽ നിന്ന് ഒരു സന്ദേശമയച്ചിരിക്കുന്നു. അദ്ദേഹം ദൂതനെ തന്റെ കിടക്കയ്ക്കരികിൽ മുട്ടു കുത്തിച്ച് കാതിൽ സന്ദേശം മന്ത്രിച്ചുകൊടുത്തു; അത്ര പ്രധാനമാണ്‌ അതദ്ദേഹത്തിനെന്നതിനാൽ ദൂതനോട് താൻ പറഞ്ഞത് ആവർത്തിക്കാൻ ആവശ്യപ്പെടുകയാണദ്ദേഹം. അയാൾ അതു ശരിയായിത്തന്നെ ധരിച്ചിരിക്കുന്നുവെന്ന് ഒരു തലയനക്കം കൊണ്ട് അദ്ദേഹം സ്ഥിരീകരിച്ചു. പിന്നീട്, തന്റെ മരണത്തിനു സാക്ഷ്യം വഹിക്കാൻ വന്നിരിക്കുന്നവർക്കു മുന്നിൽ വച്ച്- കാഴ്ച മറയ്ക്കുന്ന മതിലുകളെല്ലാം ഇടിച്ചുനിരത്തിയിരുന്നു, ഉന്നതവും വിശാലവുമായ കോണിപ്പടികളിൽ സാമ്രാജ്യത്തിലെ പ്രമാണിമാരെല്ലാം അദ്ദേഹത്തെ വലയം ചെയ്തു തടിച്ചുകൂടിയിരുന്നു- ഇവർക്കെല്ലാം മുന്നിൽ വച്ച് ചക്രവർത്തി ദൂതനു യാത്രാനുമതി നല്കി. ദൂതൻ അപ്പോൾത്തന്നെ പുറപ്പെട്ടുകഴിഞ്ഞു: ക്ഷീണമേശാത്ത, ബലിഷ്ഠനായ ഒരു മനുഷ്യൻ; ആദ്യം ഒരു കൈ നീട്ടി, പിന്നെ മറ്റേക്കൈ നീട്ടി ജനക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി അയാൾ കടന്നുപോകുന്നു. വഴിതടസ്സമുണ്ടാകുമ്പോൾ അയാൾ മാറത്തെ സൂര്യമുദ്ര ചൂണ്ടിക്കാട്ടുന്നു. മറ്റാരെക്കൊണ്ടും കഴിയുന്നതിലും ഭംഗിയായി അയാൾ മുന്നേറുന്നു. പക്ഷേ പുരുഷാരം അന്തമെന്നതില്ലാതെ പരന്നുകിടക്കുകയാണ്‌. അവരുടെ പാർപ്പിടങ്ങൾക്കവസാനമില്ല; തനിക്കു മുന്നിൽ തുറന്ന പാടമാണുണ്ടായിരുന്നതെങ്കിൽ അയാൾ എത്രവേഗം പറന്നെത്തിയേനെ; എത്ര മുമ്പേ നിങ്ങളുടെ വാതിലിൽ അയാളുടെ മുഷ്ടിയുടെ ഉജ്ജ്വലമായ മുഴക്കം നിങ്ങൾ കേൾക്കുമായിരുന്നു. അതിനു പകരം പക്ഷേ, എത്ര വ്യർത്ഥമാണ്‌ അയാളുടെ യത്നങ്ങൾ; അയാളിനിയും ഉൾക്കൊട്ടാരത്തിന്റെ മുറികൾ കടന്നുപോന്നിട്ടില്ല; അയാളൊരിക്കലും അവ കടന്നുതീരുകയുമില്ല; ഇനി അതിനായാൽത്തന്നെ അതുകൊണ്ടാകുന്നില്ല; അയാൾക്കു കോണിപ്പടികൾ ഇറങ്ങാൻ യത്നിക്കേണ്ടിവരും; അതിൽ വിജയിച്ചാലും അതുകൊണ്ടായില്ല; അങ്കണങ്ങൾ കടക്കേണ്ടതുണ്ട്; അങ്കണങ്ങൾ കഴിഞ്ഞാൽ രണ്ടാമത്തെ പുറംകൊട്ടാരം; വീണ്ടും കോണിപ്പടികളും അങ്കണങ്ങളും; പിന്നെയുമൊരു കൊട്ടാരം; ആയിരമായിരം വർഷങ്ങൾ അങ്ങനെ; ഒടുവിൽ എല്ലാം പിന്നിട്ട് പുറംകവാടത്തിനു പുറത്തു വരാൻ അയാൾക്കു കഴിഞ്ഞാൽത്തന്നെ- പക്ഷേ അതൊരിക്കലും, ഒരിക്കലും നടക്കാൻ പോകുന്നില്ല- അയാൾക്കു മുന്നിൽ പരന്നുകിടപ്പുണ്ടാവും സാമ്രാജ്യത്തിന്റെ തലസ്ഥാനം: നിറഞ്ഞുകുമിയുന്ന ഉച്ഛിഷ്ടങ്ങളുമായി ലോകത്തിന്റെ കേന്ദ്രബിന്ദു. അതു കടന്നുപോകാൻ ആർക്കുമാവില്ല, മരിച്ചുപോയ ഒരാളുടെ സന്ദേശവും കൊണ്ടുപോകുന്ന ഒരു ദൂതന്‌ ഒരിക്കലുമതാവില്ല- പക്ഷേ നിങ്ങളോ, നിങ്ങൾ നേരമിരുളുമ്പോൾ ജനാലയ്ക്കലിരുന്ന് ഇതെല്ലാം യാഥാർത്ഥ്യമാകുമെന്നു സ്വപ്നം കാണുന്നു.


(ചൈനയിലെ വന്മതിൽ എന്ന അപൂർണ്ണമായ നീണ്ടകഥയുടെ ഒരു ഭാഗം; 1919 ഡിസംബറിൽ “നാട്ടുമ്പുറത്തെ ഡോക്ടർ” എന്ന സമാഹാരത്തിലെ ഒരു കഥയായി പ്രസിദ്ധീകരിച്ചു. കഥയിലെ ചക്രവർത്തി അനഭിഗമ്യനാണ്‌; രാജാവും പ്രജയും തമ്മിലുള്ള ദൂരം അനന്തമാണ്‌. അയാളുടെ അധികാരത്തിന്റെ പ്രഭവം രാഷ്ട്രീയമോ നൈതികമോ ദൈവികമോ ആയ പ്രമാണങ്ങളൊന്നുമല്ല, മറിച്ച് പ്രജകളുടെ പരിപൂർണ്ണമായ, എതിരു പറയാത്ത വിധേയത്വമത്രെ. കാഫ്കയുടെ പിതൃരൂപമാണത്, അമൂർത്തമായ അധികാരസ്ഥാപനങ്ങളുടെ മൂർത്തരൂപം. ആ പ്രപഞ്ചകേന്ദ്രത്തിൽ നിന്ന് അതിന്റെ പുറംചക്രവാളത്തിലെ ഒരു നിസ്സാരബിന്ദുവിലേക്ക് ഏതൊരർത്ഥവ്യാപനം നടക്കുമെന്നാണു നാമാശിക്കുക? ആ കേന്ദ്രം തന്നെ ഇല്ലാതായിരിക്കെ നമ്മുടെ കാത്തിരിപ്പ് വ്യർത്ഥമാകുന്നു, അതിലുമുപരി പരിഹാസ്യവുമാകുന്നു.

തന്റെ രചനകളിൽ കൃത്യമായ ഒരർത്ഥം തേടുന്നവർക്കുള്ള മറുപടി കൂടിയാണ്‌ ഈ അന്യാപദേശമെന്നും പറയാം. മരിക്കാൻ കിടക്കുന്ന തന്റെ ചക്രവർത്തിയിൽ നിന്ന് അതിനിർണ്ണായകമായ ഒരു സന്ദേശം കാത്തിരിക്കുന്ന പ്രജയെപ്പോലെ വായനക്കാരനും വ്യർത്ഥമായി കാത്തിരിക്കുന്നു, എഴുത്തുകാരൻ തനിക്കായി കൊടുത്തയച്ചിരിക്കുന്ന ആത്യന്തികമായ ആ അർത്ഥത്തിനായി.)


A new English translation of the story

Wednesday, January 13, 2016

കാഫ്ക - ലക്ഷ്യം

1309730401_910215_0000000005_album_normal


കുതിരയെ ലായത്തിൽ നിന്നിറക്കിക്കൊണ്ടു വരാൻ ഞാൻ ആജ്ഞാപിച്ചു. വേലക്കാരന്‌ ഞാൻ പറഞ്ഞതു മനസ്സിലായില്ല. ഒടുവിൽ ഞാൻ തന്നെ ലായത്തിൽ പോയി കുതിരയെ ജീനിയണിച്ച് അതിന്റെ പുറത്തു കയറി. അകലെ ഒരു ബ്യൂഗിൾ വിളി ഞാൻ കേട്ടു. അതെന്താണെന്ന് ഞാൻ അവനോടു ചോദിച്ചു. അവനു യാതൊന്നും അറിയില്ലായിരുന്നു, അവൻ യാതൊന്നും കേട്ടിരുന്നുമില്ല. കവാടത്തിൽ വച്ച് അവൻ എന്നെ തടഞ്ഞുനിർത്തി ചോദിച്ചു: “യജമാനൻ എങ്ങോട്ടു പോകുന്നു?” “എനിക്കറിയില്ല,” ഞാൻ പറഞ്ഞു, “ഇവിടെ നിന്നൊന്നകലെപ്പോവുക. ഇവിടെനിന്നകലെപ്പോവുക. ഇവിടെ നിന്നകലെയ്ക്കകലെയ്ക്കു പോവുക, അങ്ങനെയേ എനിക്കെന്റെ ലക്ഷ്യമെത്താൻ കഴിയൂ.” “അപ്പോൾ അങ്ങെയ്ക്കൊരു ലക്ഷ്യമുണ്ട്?” അവൻ ചോദിച്ചു. “അതെ,” ഞാൻ പറഞ്ഞു, “ അതു ഞാനിപ്പോൾ നിന്നോടു പറഞ്ഞതല്ലേയുള്ളു? ഇവിടെ നിന്നകലെ- അതാണെന്റെ ലക്ഷ്യം.” “അങ്ങു യാത്രയ്ക്കു വേണ്ടതൊന്നും കരുതീട്ടില്ലല്ലോ,” അവൻ പറഞ്ഞു. “എനിക്കൊന്നും ആവശ്യമില്ല,” ഞാൻ പറഞ്ഞു, “അത്ര ദീർഘമാണു യാത്ര എന്നതിനാൽ വഴിയിൽ ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ വിശന്നു മരിക്കട്ടെ. ഒരു കരുതലും എന്നെ രക്ഷിക്കില്ല. എന്തെന്നാൽ, ഭാഗ്യത്തിന്‌, ശരിക്കും പരിധിയറ്റൊരു യാത്രയാണത്.”
(1922)


(യജമാനന്‌ തന്റെ ലക്ഷ്യമറിയാം; ആ ലക്ഷ്യം പക്ഷേ, വേലക്കാരനു മനസ്സിലാകുന്നതല്ല. ഒരു സാധാരണക്കാരനു ലഭ്യമല്ലാത്ത ഒരു വീക്ഷണം ആവശ്യപ്പെടുന്ന ലക്ഷ്യമാണത്. യജമാനനും പക്ഷേ, കാര്യമായ വിവരമില്ലാത്ത ഒരു നിയോഗവുമാണത്. ഇവിടെ നിന്നകലെ- ആ കല്പനയാണ്‌ അയാളെ സംബന്ധിച്ചിടത്തോളം തന്റെ നിയോഗം. ചോദ്യങ്ങൾ ഉയരുന്നുവെങ്കിലും വേലക്കാരന്‌ തന്റെ യജമാനനോട് ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല; ഒരാൾ പറയുന്നത് മറ്റൊരാൾക്കു പിടി കിട്ടാത്ത രീതിയിൽ അത്ര മൌലികമായ ഒരു വിച്ഛേദം അവർക്കിടയിലുണ്ട്. യാത്രക്കിടയിൽ എന്തു കഴിക്കും എന്നതാണ്‌ വേലക്കാരന്റെ ഉത്ക്കണ്ഠയെങ്കിൽ, നമ്മുടെ ഭൌതികാവശ്യങ്ങൾക്ക് ഒരു സ്ഥാനവുമില്ലാത്ത ഒരു അതിഭൌതികയാത്രയെക്കുറിച്ചാണ്‌ യജമാനൻ സംസാരിക്കുന്നത്. അയാൾ തന്റെ യജമാനനിൽ നിന്നു വേർപെട്ടു പോയിരിക്കുന്നു. അവർ അന്യോന്യം സംസാരിക്കുന്നുണ്ടെങ്കിലും അവർ സംസാരിക്കുന്നത് വിഭിന്നദിശകളിലേക്കാണ്‌, തമ്മിൽ ബന്ധമില്ലാത്ത യാഥാർത്ഥ്യങ്ങളിലേക്കാണ്‌. ഇത് അസംബന്ധമായി നമുക്കു തോന്നുന്നു. പരസ്പരം നോക്കിനില്ക്കുന്ന രണ്ടു യാഥാർത്ഥ്യങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടെങ്കിലും പരസ്പരം മൂകരാണ്‌. മനുഷ്യർ പരസ്പരം ചോദ്യം ചോദിക്കുന്നുവെങ്കിലും ഒരു പൊതുബോധത്തിന്റെ അഭാവത്തിൽ വാക്കുകൾ അവരെ ഒഴിഞ്ഞു പോവുകയാണ്‌. ഇതിനെ അസംബന്ധമെന്നു പറയുമ്പോൾ എത്ര ആഴത്തിലാണ്‌ മനുഷ്യൻ മനുഷ്യനിൽ നിന്നകന്നുപോയിരിക്കുന്നതെന്ന് നാം നമുക്കു തന്നെ വെളിപ്പെടുത്തുകയാണ്‌.

( From William Kluback- The Parable, The Paradox, The Question)


My Destination (transl. Alex Flores)

I called for my horse to be brought from the stable. The servant did not

understand me. I myself went into the stable, saddled my horse and mounted.

In the distance I heard a trumpet blast. I asked him what it meant but he

did not know and had not heard it. By the gate he stopped me and asked

"where are you riding to sir?" I answered "away from here, away from here,

always away from here. Only by doing so can I reach my destination." "Then

you know your destination" he asked. "Yes" I said "I have already said so,

'Away-From-Here' that is my destination." "You have no provisions with you"

he said. "I don't need any" I said. "The journey is so long that I will die

of hunger if I do not get something along the way. It is, fortunately, a

truely immense journey."

Revision: 2011/01/08 - 00:18 - © Mauro Nervi

കാഫ്ക - പുതിയ വക്കീല്‍

download


ഞങ്ങള്‍ക്ക്‌ പുതിയൊരു വക്കീല്‍ വന്നിട്ടുണ്ട്‌: ഡോ. ബ്യൂസിഫാലസ്സ്‌. മഹാനായ അലക്‌സാണ്ടറുടെ പടക്കുതിരയായിരുന്ന കാലത്തെ അനുസ്‌മരിപ്പിക്കുന്നതായി വലുതായൊന്നും പുറംകാഴ്‌ചയില്‍ അദ്ദേഹത്തില്‍ കാണാനില്ല; എങ്കിലും ആ വക കാര്യങ്ങള്‍ പരിചയമായ ഏതൊരാള്‍ക്കും ചിലതൊക്കെ കണ്ടെടുക്കാവുന്നതേയുള്ളു. കഴിഞ്ഞൊരു ദിവസം കോടതിയുടെ പടവുകളില്‍ വച്ച്‌, പതിവായി കുതിരപ്പന്തയത്തിന്‌ പോകുന്ന ഒരാളുടെ നിപുണനേത്രങ്ങളുള്ള ഒരു സാധാരണ ശിപായി പോലും ഈ പുതിയ വക്കീലിനെ വിസ്‌മയത്തോടെ തുറിച്ചുനോക്കിനില്‌ക്കുന്നതു ഞാന്‍ കണ്ടു; ഓരോ ചുവടുവയ്‌പിലും മാര്‍ബിള്‍ പടവുകള്‍ മുഴങ്ങുമാറ്‌ ചവിട്ടിക്കുതിച്ചു കയറുകയായിരുന്നു അദ്ദേഹം.

ബ്യൂസിഫാലസ്സിനെ കോടതിയില്‍ പ്രവേശിപ്പിച്ചതിനോട്‌ ബാറിന്റെ അധികാരികള്‍ക്കു പൊതുവെ സമ്മതമാണ്‌. ഇക്കാലത്തെ സാമൂഹ്യക്രമത്തെ സംബന്ധിച്ചിടത്തോളം ബ്യൂസിഫാലസ്സ്‌ വല്ലാത്തൊരു വിഷമസന്ധിയിലായിരിക്കെ, ആ ഒരു കാരണം കൊണ്ടെന്നപോലെ അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യം കൂടി കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം ഏറ്റവും കുറഞ്ഞത്‌ മര്യാദയെങ്കിലും അര്‍ഹിക്കുന്നു എന്നാണ്‌ പ്രശംസനീയമായ ഉള്‍ക്കാഴ്‌ചയോടെ അവര്‍ അന്യോന്യം പറയുന്നത്‌. ഇന്ന്‌-ആര്‍ക്കും നിഷേധിക്കാനാകാത്ത വസ്‌തുതയാണത്‌- മഹാനായ അലക്‌സാണ്ടര്‍ എന്നു പറയാന്‍ ആരുമില്ല. കൊല ചെയ്യാനറിയാവുന്ന ധാരാളമാള്‍ക്കാരുണ്ട്‌; വിരുന്നുമേശക്കു കുറുകെ കുന്തമെറിഞ്ഞ്‌ സ്വന്തം ചങ്ങാതിയെ വീഴ്‌ത്തുന്നതിനാവശ്യമായ വൈദഗ്‌ധ്യമുള്ളവര്‍ക്കും കുറവൊന്നുമില്ല; മാസിഡോണിയായില്‍ നിന്നു തിരിയാന്‍ ഇടമില്ല എന്നു പറഞ്ഞു പിതാവായ ഫിലിപ്പിനെ പഴിപറയുന്നവരും നിരവധിയാണ്‌- എന്നാല്‍ ഒരാളുപോലും ഇന്‍ഡ്യയിലേക്കുള്ള വഴി നയിക്കാന്‍ പ്രാപ്‌തനായിട്ടില്ല. അക്കാലത്തു തന്നെ ഇന്‍ഡ്യയുടെ കവാടങ്ങള്‍ അപ്രാപ്യമായിരുന്നു; പക്ഷേ രാജാവിന്റെ വാള്‍ അവ എവിടെയാണെന്ന ലക്ഷ്യം നല്‌കിയിരുന്നു. ഇന്ന്‌ ആ കവാടങ്ങള്‍ അന്നത്തേക്കാള്‍ വിദൂരവും ഉന്നതവുമായ മറ്റൊരിടത്തേക്ക്‌ പിന്‍മാറിയിരിക്കുന്നു; ആരും ലക്ഷ്യം നല്‌കാനില്ല; പലരുടെ കൈകളിലും വാളുകളുണ്ട്‌; പക്ഷേ വെറുതേ വീശിനടക്കാന്‍ മാത്രമാണവ; അവയെ പിന്‍തുടരാന്‍ തുനിയുന്ന കണ്ണുകള്‍ കുഴങ്ങിപ്പോവുകയേയുള്ളു. ആയതിനാല്‍ ബ്യൂസിഫാലസ്സ്‌ ചെയ്‌തതുപോലെ നിയമഗ്രന്ഥങ്ങളില്‍ ആണ്ടുമുഴുകുകയാണ്‌ നല്ലതെന്ന്‌്‌ തോന്നിപ്പോകുന്നു. സവാരിക്കാരന്റെ ഭാരമറിയാതെ, പ്രശാന്തമായ വിളക്കുവെട്ടത്തിലിരുന്ന്‌ നമ്മുടെ പുരാതനനിയമസംഹിതകള്‍ താളുമറിച്ചുവായിക്കുകയാണ്‌ അദ്ദേഹം.
(1919)


The New Attorney

We have a new attorney, Dr. Bucephalus. There is little about his external appearance to remind one of the time when he was still Alexander of Macedon's charger. But anyone familiar with such matters can still notice something. Did I not just lately see even a quite simple court attendant stare at the lawyer with the professional eye of a modest racetrack follower as the latter, lifting his legs high, mounted the outside stairs step by step, with a tread that made the marble ring?

The bar has in general approved of Bucephalus' admission. They tell themselves, with amazing insight, that Bucephalus' position under our present social system is a difficult one and that he therefore--and also because of his world-historical significance--deserves to be met halfway. Today, as no one can deny, there is no Alexander the Great. Many, of course, still know how to murder; nor is there any lack of skill at stabbing your friend over the banquet table with a lance; and for many Macedonia is too narrow, so that they curse Philip, the father--but no one, no one can lead us to India. Even in those days India's gates were unattainable, but their direction was designated by the royal sword. Today the gates have been shifted elsewhere and higher and farther away; nobody points out their direction; many hold swords, but only to flourish them, and the glance that tries to follow them becomes confused.

Therefore it may really be best, perhaps, to do as Bucephalus has done and bury oneself in the law books. Free, his flanks unpressed by the thighs of a rider, under a quiet lamp, far from the din of Alexander's battles, he reads and turns the pages of our old books.