Saturday, January 23, 2016

കാഫ്ക- പുതിയ വിളക്കുകൾ

kafka (3)

ഇന്നലെ ഞാൻ ആദ്യമായി ഡയറക്റ്റർമാരുടെ ഓഫീസിൽ പോയിരുന്നു. രാത്രി ഷിഫ്റ്റിലെ ജോലിക്കാർ അവരുടെ ആവശ്യങ്ങളുന്നയിക്കാൻ എന്നെയാണു ചുമതലപ്പെടുത്തിയത്; വിളക്കുകളുടെ പണിയും എണ്ണവിതരണവുമൊക്കെ വളരെ അപര്യാപ്തമായിരുന്നതിനാൽ ഞാൻ അവിടെ ചെന്ന് എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തി പരിഹാരം വാങ്ങി വരണം. ഓഫീസ് ഇന്നതാണെന്ന് ആളുകൾ ചൂണ്ടിക്കാണിച്ചുതന്നു; ഞാൻ കതകിൽ മുട്ടിയിട്ട് കടന്നുചെന്നു. രക്തപ്രസാദം തീരെയില്ലാത്ത, ശോഷിച്ച ഒരു ചെറുപ്പക്കാരൻ വലിയൊരു മേശയ്ക്കു പിന്നിലിരുന്ന് എന്നെ നോക്കിയൊന്നു മന്ദഹസിച്ചു. അയാൾക്കു തലയനക്കം അല്പം കൂടുതലാണ്‌, ശരിക്കും കൂടുതലാണെന്നും പറയണം. എനിക്കിരിക്കാമോ എന്നു തീർച്ചയാക്കാൻ എനിക്കായില്ല; അടുത്ത് ഒഴിഞ്ഞൊരു കസേരയുണ്ടായിട്ടും, ആദ്യം ചെല്ലുമ്പോൾത്തന്നെ കയറിയിരിക്കുന്നത് ഉചിതമാവില്ല എന്ന വിചാരത്താൽ നിന്നുകൊണ്ടു തന്നെയാണ്‌ ഞാൻ കാര്യം മുഴുവൻ അവതരിപ്പിച്ചത്. പക്ഷേ എന്റെ ഈ എളിമകാട്ടൽ തന്നെ ചെറുപ്പക്കാരനെന്തോ മനക്ളേശമുണ്ടാക്കുന്നുണ്ടെന്നത് ഇടയ്ക്കിടെ അയാൾ മുഖം തിരിക്കുന്നതും പിന്നെ എന്റെ നേരെ നോക്കുന്നതും കണ്ടാൽ  വ്യക്തമായിരുന്നു; അല്ലെങ്കിൽപ്പിന്നെ അയാൾ കസേര നേരെ തിരിച്ചിടണം, അതിനയാൾ തയ്യാറുമല്ല. അതേസമയം അത്രയും നേരം ദൂരെ നോക്കിയും കൊണ്ടിരിക്കാൻ, എത്ര മനഃപൂർവം ശ്രമിച്ചിട്ടും അയാൾക്കു കഴിയുന്നുമില്ല; അതിനാൽ പാതിയ്ക്കു വച്ചു മുഖം തിരിച്ചിട്ട് മച്ചിന്മേൽ ഏറുകണ്ണിട്ടു നോക്കുകയുമാണയാൾ; അതു കണ്ടിട്ട് എനിക്കും അങ്ങോട്ടൊന്നു നോക്കാതിരിക്കാൻ പറ്റുന്നില്ല. ഞാൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ അയാൾ സാവധാനം എഴുന്നേറ്റ് എന്റെ മുതുകത്ത് ഒന്നു തട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ശരി, ശരി- ശരി, ശരി’; എന്നിട്ടയാൾ എന്നെ അടുത്തൊരു മുറിയിലേക്കു തള്ളിക്കൊണ്ടുപോയി. കാടു പിടിച്ച താടിയുമായി ഒരു മാന്യദേഹം ഞങ്ങളെ പ്രതീക്ഷിച്ചിട്ടെന്ന പോലെ ( പണി ബാക്കിയുള്ളതിന്റെ ഒരു സൂചനയും മേശപ്പുറത്തു കാണാനില്ല) അവിടെ ഇരിപ്പുണ്ട്; നിറയെ പൂക്കളും ചെടികളുമുള്ള ഒരു കൊച്ചു പൂന്തോട്ടത്തിലേക്കു തുറക്കുന്ന ഒരു ചില്ലുജാലകവും കാണാനുണ്ട്. ചെറുപ്പക്കാരൻ പിറുപിറുത്ത ചുരുക്കം വാക്കുകൾ മതിയായിരുന്നു ആ മാന്യദേഹത്തിന്‌ ഞങ്ങളുടെ വിവിധങ്ങളായ പരാതികൾ പിടികിട്ടാൻ. പെട്ടെന്നെഴുന്നേറ്റു നിന്നുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അപ്പോൾ, എന്റെ-’, അദ്ദേഹം ഒന്നു നിർത്തി; എന്റെ പേരറിയണമെന്നുണ്ടാവും എന്നെനിക്കു ചിന്ത പോയിട്ട് സ്വയം പരിചയപ്പെടുത്താൻ ഞാൻ വായ തുറക്കുമ്പോഴേക്കും അദ്ദേഹം ഇടയ്ക്കു കയറി ഇങ്ങനെ പറഞ്ഞു:‘ അതെയതെ, അതൊക്കെ ശരി തന്നെ, എനിക്കു നിങ്ങളുടെ കാര്യമൊക്കെ അറിയാം- നിങ്ങളുടെ അപേക്ഷ, അല്ലെങ്കിൽ നിങ്ങളുടെ സഹപ്രവർത്തകരുടെയും നിങ്ങളുടെയും അപേക്ഷ, തീർത്തും ന്യായം തന്നെ.ഞാനും ഡയറക്റ്റർ ബോർഡിലെ മറ്റംഗങ്ങളും അതു കാണാതെ പോവുക എന്നതുണ്ടാവില്ല. സ്ഥാപനത്തെക്കാൾ ഞങ്ങളുടെ ജോലിക്കാർക്കാണ്‌ ഞങ്ങൾ ഹൃദയത്തിൽ ഇടം കൊടുക്കുന്നതെന്നു ഞാൻ പറഞ്ഞാൽ നിങ്ങളതു വിശ്വസിക്കണം. അങ്ങനെയല്ലേ വേണ്ടതും? ഒരു സ്ഥാപനം പിന്നെയും കെട്ടിപ്പൊക്കാവുന്നതേയുള്ളു; അതിനു പണച്ചിലവേ വരുന്നുള്ളു; പണം പോയിത്തുലയട്ടെ, ഒരു മനുഷ്യജീവൻ പൊലിഞ്ഞാൽ ഒരു മനുഷ്യജീവൻ പൊലിഞ്ഞതു തന്നെ; പിന്നെ നമുക്കു ബാക്കിയാവുന്നത് ഒരു വിധവയും കുട്ടികളുമാണ്‌. ഹാ! അതു കൊണ്ടല്ലേ, പുതിയ സുരക്ഷാ ഏർപ്പാടുകളെക്കുറിച്ചും, ദുരിതാശ്വാസത്തെക്കുറിച്ചും, സുഖസൗകര്യങ്ങളെക്കുറിച്ചുമുള്ള ഏതൊരു നിർദ്ദേശത്തെയും ഞങ്ങൾ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നതും! അങ്ങനെയൊരു നിർദ്ദേശവുമായി മുന്നോട്ടുവരുന്ന ഏതൊരാളും ഞങ്ങളുടെ സ്വന്തമാളു തന്നെ. അതിനാൽ നിർദ്ദേശങ്ങൾ നിങ്ങൾ ഞങ്ങളെ ഏല്പിച്ചിട്ടു പോവുക; ഞങ്ങൾ അതു സൂക്ഷ്മപരിശോധന ചെയ്യട്ടെ; സമർത്ഥമായ ചെറിയൊരു പുതുമ കൂട്ടിച്ചേർക്കാൻ അതിനായെന്നു വരികിൽ ഒരിക്കലും ഞങ്ങളതു മറച്ചുവയ്ക്കാൻ പോകുന്നില്ല; എല്ലാം പൂർത്തിയായിക്കഴിഞ്ഞാലുടൻ നിങ്ങളുടെ കൂട്ടർക്ക് പുത്തൻ വിളക്കുകൾ കിട്ടുന്നതുമാണ്‌. ഒപ്പം താഴെയുള്ള സഹപ്രവർത്തകരോട് ഇതുകൂടി പറഞ്ഞേക്കൂ: നിങ്ങളുടെ ഖനിയ്ക്കുൾവശം ഒരു സ്വീകരണമുറിയാക്കി മാറ്റിയാലല്ലാതെ ഞങ്ങൾക്കു വിശ്രമമില്ല; ഒന്നാന്തരം തുകലു കൊണ്ടുള്ള ചെരുപ്പുകളും ധരിച്ചുകൊണ്ടാവും അവിടെ നിങ്ങളുടെ അന്ത്യമുണ്ടാവുക എന്നത് ഞങ്ങൾ ഉറപ്പു വരുത്തിയിരിക്കും; അല്ലെങ്കിൽ അങ്ങനെയൊന്നുണ്ടാവുകയുമില്ല. എന്നാൽപ്പിന്നെ, നമുക്കു കാണാം!‘


No comments:

Post a Comment